ആളും ആരവവുമില്ലാതെ ശബരിമലയില്‍ ഒരു മണ്ഡലകാലം

First Published Dec 17, 2020, 3:37 PM IST


രു മണ്ഡലകാലം കൂടി കഴിഞ്ഞ് പോകുന്നു. കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇത്തവണ. 2018 ല്‍ കേരളം മാത്രമായിരുന്നില്ല ഇന്ത്യയും എന്തിന് ലോക മാധ്യമങ്ങള്‍ വരെ ശബരിമലയിലേക്ക് കണ്ണുനട്ടിരുന്നു. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയായിരുന്നു അതിനിടയാക്കിയത്. എന്നാല്‍ ഇന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, കൊറോണക്കാലത്ത് ഒട്ടും തിരക്കില്ലാതെയാണ് മണ്ഡലകാലം കഴിയുന്നത്. കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഇടപെടലും  വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രക്ഷോഭവുമെല്ലാം ചേര്‍ന്ന് പ്രക്ഷുബ്ധമായ കഴിഞ്ഞ വര്‍ഷത്തെ അവസ്ഥ ഇന്നോര്‍മ്മ മാത്രമായി. ശബരിമലയില്‍ നിന്നുള്ള പുതിയ മണ്ഡലകാല ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ കൃഷ്ണ കുമാര്‍.
 

കോടതി വിധിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തിരശ്ശീല വീണിരിക്കുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ബഹളങ്ങളും ഇന്നിവിടെയില്ല. ശബരിമലയില്‍ ആളും ആരവവും ഒഴിഞ്ഞിരിക്കുന്നു.
undefined
കൊറോണക്കാലമാണ്. ഏറെക്കാലമായി ആളൊഴിഞ്ഞു കിടന്ന ദേവാലയങ്ങള്‍ സജീവമാകുന്നതേയുള്ളൂ. ഭക്തരുടെ ഒഴുക്കുകള്‍ ഏറെക്കുറഞ്ഞു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More ല്‍ ക്ലിക്ക് ചെയ്യുക.)
undefined
മറ്റു സംസ്ഥാനങ്ങളില്‍നിന്നുമുള്ള ഭക്തരുടെ വരവാണ് ഏറ്റവും കൂടുതല്‍. കേരളത്തില്‍ നിന്നുള്ള ഭക്തര്‍ കുറവായിരുന്നെന്ന് ദേവസ്വം ബോര്‍ഡിന്‍റെ കണക്കുകള്‍ കാണിക്കുന്നു. യാത്രാവിലക്കുകള്‍ മാറിയിട്ടും, കൊറോണക്കാലം വിതയ്ക്കുന്ന പ്രശ്‌നങ്ങളില്‍നിന്നും ദേവാലയങ്ങള്‍ മോചിതമായിട്ടില്ല.
undefined
ഇവിടെയിപ്പോള്‍ വല്ലപ്പോഴും എത്തുന്ന ഭക്തര്‍ മാത്രമാണ്. നടവരവ് കുറഞ്ഞു. വഴിയരികില്‍ കടകളില്ല. വഴിവാണിഭക്കാരില്ല. ശബ്ദ കോലാഹലങ്ങളില്ല.
undefined
പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു മണ്ഡലക്കാലത്ത് അയ്യന്‍റെ പൂങ്കാവനത്തില്‍ മൃഗങ്ങളും കിളികളും സ്വതന്ത്രരായി വിഹരിക്കുന്നത്. ട്രോളികള്‍ നിശബ്ദമായി. വാഹനങ്ങളുടെ ശബ്ദം പോലും അപൂര്‍വ്വമായി.
undefined
undefined
വല്ലപ്പോഴും എത്തുന്ന അയ്യപ്പഭക്തരുടെ ശരണം വിളികള്‍ മാത്രമേ ഇവിടെയിപ്പോള്‍ മുഴങ്ങുന്നുള്ളൂ. ആവശ്യത്തിന് സമയമെടുത്ത് കിതപ്പാറ്റി അവര്‍ പമ്പയില്‍ നിന്ന് പതുക്കെ മല കയറുന്നു.
undefined
പെന്നമ്പലമേടും ശരംകുത്തിയാലും കല്ലിടാം കുന്നും കണ്‍കുളിര്‍ക്കെ കണ്ട് തൊഴുത് ശരണം വിളിച്ച് അവരോരോരുത്തരും മുന്നോട്ട് നീങ്ങുന്നു.
undefined
മാസ്‌കിട്ട്, സാമൂഹ്യ അകലം പാലിച്ച് തങ്ങളുടെ വിശ്വാസ മൂര്‍ത്തിയെ കാണാന്‍ വ്രതമെടുത്താണ് ഭക്തരുടെ വരവ്.
undefined
undefined
പണ്ട് കാല്‍കുത്താന്‍ പോലും കഴിയാത്ത തരത്തില്‍ പൊലീസുകാരാല്‍ ഉയര്‍ത്തപ്പെട്ടിരുന്ന പൊന്നും പതിനെട്ടാം പടി, ഇത്തവണ ഭക്തര്‍ തൊട്ടുതൊഴുത് ശരണം വിളിച്ച് ശാന്തരായി നടന്ന് കയറുന്നു.
undefined
നടതുറക്കുന്ന നേരങ്ങളിലെ ചെറിയ തിരക്ക് ഒഴിച്ചാല്‍ ശബരിമല ഒട്ടും സജീവമായിരുന്നില്ല. എത്തിച്ചേര്‍ന്ന ഭക്തരെല്ലാം അയ്യനെ കണ്‍കുളിര്‍ക്കെ കണ്ടാണ് മടങ്ങിയത്. ഇത്ര നിശബ്ദമായൊരു മണ്ഡലകാലം ഓര്‍മ്മയിലില്ലെന്ന് പലരും പലവുരു പറഞ്ഞു.
undefined
undefined
നിയമ സംരക്ഷകരായി എന്നുമിവിടെ പൊലീസുണ്ടായിരുന്നു. പക്ഷേ, അവരില്‍ പലരും ഇടയ്ക്കിടെ കൊവിഡ് പോസറ്റീവായി. സമ്പര്‍ക്കമുള്ളവരെ അപ്പപ്പോള്‍ ക്വാറന്റീനിലേക്ക് മാറ്റി.
undefined
ചില ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. അപൂര്‍വ്വമായി ചില അയ്യപ്പന്മാര്‍ക്കും. എല്ലാം സൂക്ഷ്മതയോടെ ശ്രദ്ധിച്ചും ഇടപെട്ടും ആരോഗ്യവകുപ്പ് കൂടെയുണ്ടായിരുന്നു.
undefined
undefined
undefined
undefined
ശരീരോഷ്മാവ് അളന്ന് നോക്കിയാണ് ഓരോരുത്തരേയും ഇത്തവണ കടത്തി വിട്ടത്. പൊന്നുംപടി പതിനെട്ടും കയറി. അയ്യനെ കണ്‍നിറയെ കണ്ട് നെയ്‌തേങ്ങ ഉടച്ച് ഭക്തിയില്‍ വിശ്വാസികളോരോരുത്തരും മലയിറങ്ങുന്നു, അവിസ്മരണീയമായൊരു മണ്ഡലകാലത്ത് അയ്യനെക്കണ്ട ചാരിതാര്‍ത്ഥ്യവുമായി.
undefined
click me!