അതീജീവനത്തിനായി വിഴിഞ്ഞം തീരദേശവാസികള്‍ നടത്തുന്ന സമരം ഇന്ന് 12 -ാം ദിവസത്തിലേക്ക് കടന്നു. ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള സെന്‍റ് ആന്‍ഡ്രൂസ്, ഫാത്തിമാപുരം, പുത്തന്‍തോപ്പ്, വെട്ടുതുറ, മര്യനാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ മുല്ലൂരിലെ തുറമുഖ കവാടം ഉപരോധം. ഹൈക്കോടതിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ന് സമര സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുമെന്ന് കേരളാ പൊലീസ് അറിയിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസവും സമരക്കാര്‍ പദ്ധതി പ്രദേശം കൈയേറി കൊടിനാട്ടിയപ്പോഴൊക്കെ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. അതിവൈകാരിക വിഷയമായതിനാല്‍ സംഘര്‍ഷത്തിന് നില്‍ക്കേണ്ടെന്നാണ് പൊലീസിന് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍, ഇന്നലെ തുറമുഖത്തിന് കേന്ദ്ര സംസ്ഥാന സേനകളുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചത്. അദാനി വിഴിഞ്ഞം തുറമുഖ കവാടത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് റോബര്‍ട്ട്.
സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കടുത്ത നിലപാടുമായി ലത്തീന്‍ അതിരൂപത. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണം എന്നാവശ്യം അംഗീകരിക്കും വരെ സമരത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സമര സമിതിയുടെ തീരുമാനം. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന കര/കടൽ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു.
213
സമരത്തെ തുടർന്ന് ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്ന ഹൈക്കോടതി വിധിയുടെ കൂടി പശ്ചാത്തലത്തിൽ ഇന്നലെ വൈകീട്ട് സമരസമതി യോഗം ചേർന്നിരുന്നു. ഹൈക്കോടതി നിർദേശം കണക്കിലെടുത്ത് സമര സ്ഥലത്ത് ഇന്ന് കൂടുതൽ പൊലീസുകാരെ വിന്യസിക്കും.
313
മുഖ്യമന്ത്രിയുമായി ലത്തീൻ അതിരൂപത നടത്തിയ ചർച്ചയും ഫലം കാണാതതോടെ സമരത്തെ പ്രതിരോധിക്കുന്നതിനുള്ള നീക്കവും സർക്കാർ ആലോചിക്കുന്നുണ്ട്. വിഴിഞ്ഞം അതിജീവന സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും ഇത് നിലനിൽപ്പിന്‍റെ പ്രശ്നമാണെന്നും സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
413
സമരത്തില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ പൊലീസ് നോക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അതേ പടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ല. കോടതികളും കണ്ണ് തുറന്ന് കാണണം. കോടതികൾ കുറേകൂടി മനുഷികമായി പ്രശ്നത്തെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
513
അദാനി ഗ്രൂപ്പ് തുടക്കം മുതൽ എല്ലാവരെയും പറ്റിക്കുകയാണ്. അതിനാല്‍ സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സമരസ്ഥലത്ത് ഒരു അനിഷ്ട സംഭവും ഉണ്ടായിട്ടില്ല. സമരം അദാനിക്ക് അടിയറവ് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 600 പൊലീസുകാരെയാണ് ഇന്ന് സമര സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
613
50,000 ത്തില്‍ പരം പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണെന്നും അത് നഗരമധ്യത്തിലെ അടച്ചിട്ട മുറികളിൽ ഇരുന്ന് പഠിക്കാനാവില്ലെന്നും പറഞ്ഞ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് സമരത്തോടുള്ള സർക്കാരിന്‍റെ സമീപനം തെറ്റെന്നും കൂട്ടിച്ചേര്‍ത്തു. സമരത്തിന്‍റെ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
713
ഇത് സംബന്ധിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. സമരം കരണം വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചെന്ന് അദാനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. ദേശീയ പ്രാധാന്യം ഉള്ള പദ്ധതി ഏഴ് ദിവസമായി മുടങ്ങി നിൽക്കുകയാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
813
തിങ്കളാഴ്ചയാണ് കരയും കടലും ഉപരോധിച്ചുള്ള സമരം നടക്കുന്നതും. ഇതിനിടെ സമരസമിതിയുമായി മന്ത്രിമാര്‍ നടത്തിയ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. മുഖ്യമന്ത്രി തങ്ങളെ കേള്‍ക്കണമെന്നത് സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിലൊന്നായിരുന്നു.
913
എന്നാല്‍, സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലും തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചതോടെ ചര്‍ച്ച തടസപ്പെട്ടു. സമരസമിതി ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് തീരദേശത്തുള്ളവരെ കൂടി ഉള്‍പ്പെടുത്തി ആഘാത പഠനം നടത്തണമെന്നതാണ്.
1013
ഈ രണ്ട് ആവശ്യങ്ങളോടും ഇടത് പക്ഷ സര്‍ക്കാര്‍ നിഷേധ നിലപാടാണ് ആദ്യം മുതലെ പിന്തുടര്‍ന്നത്. ഈ നിലപാട് ചര്‍ച്ചയിലും ആവര്‍ത്തിച്ചതോടെ ചര്‍ച്ച സമവായമില്ലാതെ പിരിയുകയായിരുന്നു. ലത്തീന്‍ സഭയെ പ്രതിനിധീകരിച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്.
1113
ഇതിനിടെ തുറമുഖ കവാടത്തിലെ മത്സ്യതൊഴിലാളികളുടെ ഉപരോധസമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് മുല്ലൂരില്‍ കൺവൻഷൻ സംഘടിപ്പിച്ചു. തങ്ങളുടെ വഴി അടച്ചുള്ള സമരം അവസാനിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
1213
സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സമരപന്തലിലേക്ക് പിന്തുണ അറിയിച്ച് നിരവധി സംഘടകളും സഭകളും രംഗത്തെത്തി.
ധീവരസഭയും വിഴിഞ്ഞം തുറമുഖത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടാകുന്ന തീരശോഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുള്ള സമരത്തിന് ധീവര സഭയും പിന്തുണ അറിയിച്ചു.
1313
വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് സിപിഐ തൃശ്ശൂര്‍ ജില്ലാ സമ്മേളന പ്രമേയം അവതരിപ്പിച്ചു. കേരളത്തിലെ തീരദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam