Published : Jan 03, 2022, 02:40 PM ISTUpdated : Jan 04, 2022, 08:59 AM IST
തിരുവനന്തപുരത്ത് തിരുവനന്തപുരം കിള്ളിപ്പാലം പിആർഎസ് ആശുപത്രിക്ക് (PRS Hospital) സമീപത്തെ ബണ്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ആക്രി ഗോഡൗണില്‍ തീ പിടിത്തം. പൂന്തറ സ്വദേശി സുൽഫിയുടെ ഉടമസ്ഥതയിലുള്ള ഗോഡൌണിലാണ് തീപിടിത്തമുണ്ടായത്. തീ പിടിത്തത്തെ തുടര്‍ന്ന് വലിയ പൊട്ടിത്തെറികളുണ്ടായത് ആശങ്ക നിറച്ചു. ഉച്ചയ്ക്ക് പത്തരയോടെ സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്നുണ്ടായ സ്പാര്‍ക്ക് ഗോഡൌണിലേക്ക് വന്നുവീഴുകയായിരുന്നെന്ന് സുല്‍ഫി പൊലീസിനോട് പറഞ്ഞു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗോഡൗണിനെതിരെ നിരന്തരം പരാതി നല്‍കിയിരുന്നെന്നും എന്നാല്‍, നഗരസഭ പരാതികളില്‍ നടപടിയെടുക്കാത്തതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ അക്ഷയ്, സജയന്‍
വിവരമറിയിച്ചതിന് പിന്നാലെ ഫയര്‍ഫോഴ്സ് എത്തി ഗോഡൌണിലേക്ക് വെള്ളം പമ്പ് ചെയ്തു. തീ അണഞ്ഞെന്ന് കരുതി ഫയര്‍ഫോഴ്സ് പോയതിന് പിന്നാലെ തീ അതിശക്തമായി മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നെന്ന് ഗോഡൗണ്‍ ഉടമ സുല്‍ഫി പറഞ്ഞു. ഇതേ തുടര്‍ന്ന് വീണ്ടും നാല് യൂണിറ്റ് ഫയർഫോഴ്സെത്തി തീയണയ്ക്കുകയായിരുന്നു. മൂന്നര മണിക്കൂറോളം നേരത്തെ ശ്രമിത്തിന് ശേഷമാണ് തീ ഏതാണ്ട് നിയന്ത്രണ വിധേയമായാത്.
214
ഇലക്ട്രിക് പോസ്റ്റിൽ നിന്ന് തീ വീണതാണെന്ന് ആക്രിക്കട ഉടമ നിഷാൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ പറഞ്ഞു. രാവിലെ പത്തരയോടെയാണ് അപകടമുണ്ടാകുമ്പോള്‍ അച്ഛൻ സുൽഫിയടക്കം മൂന്ന് പേർ സ്ഥലത്തുണ്ടായിരുന്നു. തീ പടര്‍ന്ന് പിടിച്ചപ്പോള്‍ ഇവരെല്ലാം ഓടി രക്ഷപ്പെടുകയായിരുന്നു.
314
ഇലക്ട്രിക് പോസ്റ്റിൽ നിന്ന് മൂന്ന് തവണ തീ താഴേക്ക് വീണു. 20 വർഷമായി പ്രവർത്തിക്കുന്ന സഥാപനമാണ്. ലക്ഷങ്ങളുടെ ആക്രി സാധനങ്ങൾ കത്തി നശിച്ചു. അച്ഛൻ സുൽഫിയുടെ പേരിലാണ് കടയുടെ ലൈസൻസ്. സ്ഥാപനത്തിൽ ഇതുവരെയായും വൈദ്യുതി കണക്ഷൻ എടുത്തിട്ടില്ലെന്നും നിഷാൻ വ്യക്തമാക്കി.
414
രണ്ടാമതും തീ പടര്‍ന്നതോടെ തിരുവന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള പാന്തർ ഫയർ ഫോഴ്സടക്കം എത്തിയാണ് ശക്തമായി വെള്ളം ചീറ്റിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതടക്കം 12 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി ഗോഡൌണിന്‍റെ നാല് ഭാഗത്ത് നിന്നും വെളളമൊഴിക്കുകയായിരുന്നു. മന്ത്രി ശിവൻകുട്ടി അപകട സ്ഥലം സന്ദര്‍ശിച്ചു.
514
ആക്രിക്കടയോട് ചേര്‍ന്ന് അഞ്ചോളം കടകളും സമീപത്തായി ഏതാണ്ട് അമ്പതോളം വീടുകളാണ് ഉള്ളത്. തീ പടര്‍ന്ന് പിടിക്കുമെന്ന ഭയം ഏറെ നേരെ ആശങ്ക നിറച്ചു. സമീപത്തെ വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകളുണ്ടെന്നാണ് പ്രഥാമിക റിപ്പോര്‍ട്ട്. രണ്ടാമതും തീ പടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സമീപത്തെ വൃക്ഷങ്ങള്‍ തീയുടെ കാഠിന്യത്താല്‍ കത്തിനശിച്ചു.
614
പിആർഎസ് ആശുപത്രിക്ക് സുരക്ഷാ പ്രശ്നമൊന്നും നേരിട്ടിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടർ അറിയിച്ചു. ഗോഡൗണിൽ എണ്ണയുടെ അംശം ഉണ്ടായിരുന്നതാവും തീ പടരാൻ കാരണമെന്ന് കളക്ടർ സംശയം പ്രകടിപ്പിച്ചു. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. സ്ഥലത്ത് നിന്ന് ജനങ്ങളെ മാറ്റിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടർ അറിയിച്ചു.
714
തീയാളി പടർന്ന് ആക്രിക്കടയ്ക്ക് സമീപത്തെ വീടുകളിലേക്ക് തീപടരുന്നത് തടയാൻ ഫയർ ഫോഴ്സിന് സാധിച്ചു. ഗോഡൗണിനകത്ത് ടാർ നിറയ്ക്കാനുപയോഗിച്ച പാട്ട ഉണ്ടെന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നൽകിയ സൂചന. അതിനിടെ തീ പിടിത്തമുണ്ടായ ആക്രിക്കടക്കെതിരെ നിരവധി തവണ പരാതിപ്പെട്ടെന്നും നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും റസിഡൻസ് അസോസിയേഷൻ കുറ്റപ്പെടുത്തി.
814
ഏതാണ്ട് മൂന്നര മണിക്കൂറോളം തീ ആളിപ്പടര്‍ന്നു. അതിനിടെ തീപിടിത്തമുണ്ടായ ആക്രിക്കടയ്ക്ക് എതിരെ നിരവധി തവണ പരാതി നല്‍കിയിരുന്നെന്ന് റെസിഡൻസ് അസോസിയേഷൻ ആരോപിച്ചു. ആക്രിക്കടയ്ക്ക് ലൈസന്‍സ് ഇല്ലെന്നും രാത്രിയില്‍ പലപ്പോഴും പല സാധനങ്ങളും ഇവിടെ ഇറക്കുകയും ഇവിടെ നിന്ന് കൊണ്ടുപോവുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
914
ആക്രിക്കടയ്ക്ക് മുന്നിലെ റോഡിന്‍റെ ഇരുവശത്തും ആക്രി സാധാനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത് എപ്പോഴും അപകടത്തിന് കാരണമാകുന്നെന്നും ഇതിനെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. നഗരസഭ നേരത്തെ പരാതികളില്‍ നടപടിയെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ അപകടം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
1014
കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കട പ്രവർത്തിച്ചത് ലൈസൻസില്ലാതെയെന്ന് കോർപ്പറേഷൻ അറിയിച്ചു. ആക്രിക്കടകളുടെ താവളമായ ബണ്ട് റോഡിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നതും സമാന രീതിയിലാണ്. പരാതി പറഞ്ഞാല്‍ കട ഉടമകള്‍ ഭീഷണിപ്പെടുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, ജനങ്ങളുടെ പരാതിയില്‍ മേല്‍ നടപടികളെടുക്കാത്തതിനെ കുറിച്ച് കോര്‍പ്പറേഷന്‍ പ്രതികരിച്ചില്ല. സ്ഥാപനത്തിന് എന്‍ഒസി ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്സും അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളെ എല്ലാം നോക്കുകുത്തിയായിക്കയാണ് പ്രദേശത്തെ ഭൂരിഭാഗം ആക്രിക്കടകളും പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാരും ആരോപിച്ചു.
1114
ഇന്നലെ തീപിടുത്തം ഉണ്ടായ ആക്രി ഗോഡൗണിന് അടുത്ത് മറ്റൊരു ആക്രിക്കടയും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ വലിയ ഇരുമ്പ് വീപ്പയിൽ നിറയെ ടാറാണ്. ചെറിയൊരു തീപ്പൊരി ഉണ്ടായാല്‍ മതി മുഴുവൻ കത്തിപ്പടരാൻ. ഇരുമ്പ് ഷീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയ ഇത്തരം കടകളില്‍ തീയണയ്ക്കാനുള്ള ഒരു സംവിധാനവുമില്ലെന്ന് നാട്ടുകാർ പറയുന്നു. വായു സഞ്ചാരത്തിനാവശ്യമായ സൗകര്യവും ഇത്തരം കടകളിൽ ഇല്ല.
1214
റോഡിനോട് ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നാണ് ഒട്ടുമിക്ക കടകളും. നാട്ടുകാര്‍ പൊലീസിലും കോര്‍പ്പറേഷനിലും പരാതി നല്‍കിയിട്ടും ആരും ഗൗനിച്ചില്ല. ഫയർഫോഴ്സിന്‍റെ എൻഒസി ആക്രിക്കടകള്‍ക്ക് വേണ്ട. പക്ഷേ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നടപടി എടുക്കാം. തകര ഷീറ്റുകള്‍ വച്ച് ഉണ്ടാക്കുന്ന ഷെഡ്ഡുകള്‍ക്ക് എങ്ങനെ തിരുവനന്തപരം കോര്‍പ്പറേഷൻ ലൈസൻസ് കൊടുക്കുന്നു എന്നതാണ് ഉയരുന്ന ചോദ്യം.
1314
അടുത്ത കാലത്തായി കേരളത്തിലുണ്ടാകുന്ന മൂന്നാമത്തെ ശക്തമായ തീപിടിത്തമാണ് ഇന്ന് (3.1.2022) തിരുവന്തപുരത്ത് ഉണ്ടായത്. ആദ്യം തീ പിടിച്ചത്, വടകര താലൂക്ക് ഓഫീസിനായിരുന്നു. വടകരയിലെ തീ പിടിത്തം മനുഷ്യ സൃഷ്ടിയാണെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. ഈ തീപിടിത്തത്തില്‍ ഒരുദേശത്തിന്‍റെ മൊത്തം കണക്കുകളും കത്തിയമര്‍ന്നപ്പോള്‍, തീ പിടിത്തം നടത്തിയത് ആന്ധ്രാ സ്വദേശിയാണെന്ന് തെളിഞ്ഞതായും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
1414
തൊട്ട് പുറകെ കോട്ടയം മാലിന്യപ്ലാന്‍റിന് തീ പിടിച്ചു. ഏതാണ്ട് ഒരു കോടി രൂപയുടെ നാശനഷ്ടമാണ് കോട്ടയത്തെ മാലിന്യപ്ലാന്‍റ് തീപിടിത്തലുണ്ടായതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. മഴക്കാലം കഴിഞ്ഞ് മഞ്ഞ് കാലം തുടങ്ങുമ്പോഴേ കേരളത്തില്‍ ആവര്‍ത്തിക്കുന്ന തീ പടിത്തം ഏറെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരുന്ന വേനല്‍ക്കാലം കടുക്കുമെന്ന് നേരത്തെ കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam