ചാന്‍സ് ചോദിച്ച് വരുന്നോരാളോടൊപ്പം വേദി പങ്കിടുന്നതെങ്ങനെ ? ബിനീഷ് ബാസ്റ്റിന് വേദി വിലക്ക്
First Published Nov 1, 2019, 11:28 AM ISTപാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ തയ്യാറാല്ലെന്ന് അറിയിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ പ്രതിഷേധം കനക്കുന്നു. വായളാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി കേരളത്തിലെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധങ്ങള്‍ കനപ്പിക്കുന്നതിനിടെയാണ്, ജാതിയുടെയും തൊഴിലിന്‍റെയും പേരില്‍ ഒരാള്‍ വേദിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്.
എന്‍റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞതായാണ് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജ് ചെയര്‍മാന്‍ വൈഷ്ണവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇതേതുടര്‍ന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍റെ പരിപാടി കഴിഞ്ഞ ശേഷം വേദിയിലെത്തിയാല്‍ മതിയെന്ന് ബിനീഷ് ബാസ്റ്റിനോട് അറിയിക്കുകയായിരുന്നു. എന്നാല്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ സംസാരിക്കുന്നതിനിടെ വേദിയിലെത്തിയ ബാസ്റ്റിന്‍ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബാസ്റ്റിന്‍റെ പ്രതിഷേധം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. മലയാള സിനിമയില്‍ നിന്ന് മറ്റൊരു അരികുവത്ക്കരണത്തിന്‍റെ പ്രതിഷേധമുയരുകയാണ്. ചെയ്യുന്ന തൊഴില്‍ ഒന്നാണെങ്കിലും വീതിക്കുന്ന മൂല്യത്തിലെ ഏറ്റക്കുറച്ചിലിനെതിരെയും സഹപ്രവര്‍ത്തക അക്രമിക്കപ്പെട്ടതിനെതിരെയും മലയാള സിനിമയില്‍ പ്രതിഷേധത്തിന്‍റെ വുമണ്‍സ് കലക്റ്റീവ് രൂപീകരിക്കപ്പെട്ടിട്ട് അധിക കാലമായിട്ടില്ല. അതിന് ഇടയിലാണ് ഇപ്പോള്‍ മറ്റൊരു ജാതി ബോധത്തിന്‍റെ കഥ പുറത്തു വരുന്നത്.
' വാര്‍പ്പിന്‍റെയും ടൈല്‍സിന്‍റെയും ജോലിക്ക് പോയാണ് ഇതുവരെ കുടുംബം നോക്കിയിരുന്നത്. ചേട്ടന്മാര്‍ കുടുംബം പുലര്‍ത്തുന്നതും വീട് വച്ചതും ടൈല്‍സിന്‍റെ ജോലിക്ക് പോയാണ്. തനിക്കിനിയും ആ പണിക്ക് പോകാന്‍ മടിയില്ലെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. കാണാം ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ജീവിത ചിത്രങ്ങള്‍.