തൃശ്ശൂര്‍ പൂരം അപകടം ; വേദനയ്ക്കിടയില്‍ ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു
First Published Apr 24, 2021, 11:23 AM IST
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഏറെ കരുതലോടെ നടന്ന തൃശ്ശൂര്‍ പൂരം നടത്തിപ്പിനിടെ അര്‍ദ്ധരാത്രിയോടെ വേദനാജനകമായ വാര്‍ത്തയെത്തി. അർദ്ധരാത്രി മഠത്തിൽ വരവ് പഞ്ചവാദ്യത്തിനിടെ ബ്രഹ്മസ്വം മഠത്തിന് സമീപത്തെ കൂറ്റൻ ആൽമരത്തിന്‍റെ ശാഖ ഒടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ഇന്നത്തെ ചടങ്ങുകളെല്ലാം നേരത്തെയാക്കി. ചടങ്ങുകള്‍ കുറച്ചു. സാധാരണഗതിയില്‍ ഉച്ചയോടെ നടക്കേണ്ട ഉപചാരം ചൊല്ലിപിരിയല്‍ ഇത്തവണ നേരത്തെയാക്കി.
ഇന്നലെ അര്‍ദ്ധരാത്രിയില്‍ അപകടം നടക്കുമ്പോള്‍ മഴയോ, കാറ്റോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആല്‍ത്തറയ്ക്ക് കീഴില്‍ വാദ്യഘോഷം ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് ആല്‍മരത്തിന്‍റെ വലിയൊരു ശാഖ പൊട്ടിവീണത്. തൃശൂർ പൂച്ചെട്ടി സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും തിരുവമ്പാടി ദേശക്കാരാണ്. ഇരുവരുടേയും തലയ്ക്കായിരുന്നു പരുക്ക്. ദുരന്തത്തില്‍ 25 പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിരുവമ്പാടിയുടെ രാത്രി എഴുന്നള്ളിപ്പിനിടെയായിരുന്നു അപകടം. ബ്രഹ്മസ്വം മഠത്തിന്‍റെ മുന്നിലുള്ള കൂറ്റൻ ആൽമരത്തിന്‍റെ ഒരു ഭാഗമാണ് ഒടിഞ്ഞു വീണത്. ഈ സമയം രാത്രിയിലെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുകയായിരുന്നു.
വാദ്യക്കാരുടേയും ദേശക്കാരുടേയും പൊലീസുകാരുടേയും ദേഹത്തേയ്ക്കാണ് മരം വീണത്. മരച്ചില്ലകൾക്കിടയിൽ കുടുങ്ങി കിടന്നവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ആളുകളെ പുറത്തെടുക്കുകയായിരുന്നു. ഏറെ പഴക്കമുള്ള ആൽമരമാണ് ഒടിഞ്ഞ് വീണത്. കാറ്റോ മഴയോ ഉണ്ടായിരുന്നില്ല. അപകടം നടക്കുമ്പോൾ സമീപത്തെ പന്തലിൽ തിടമ്പേറ്റി നിന്നിരുന്ന കൊമ്പൻ കുട്ടൻകുളങ്ങര അർജുനൻ പരിഭ്രാന്തിയിൽ ഓടി. ആനയെ പെട്ടെന്ന് തളയ്ക്കാന്‍ കഴിഞ്ഞത് കൂടുതല്‍ ദുരന്തങ്ങളൊഴിവാക്കി. ഇന്നലത്തെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് ദേവസ്വവും ഇന്ന് ആനകളെ കുറച്ചു. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും തിടമ്പേറ്റിയ ആനകള്‍ തെക്കേ നടയില്‍ നിന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു. അതോടെ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരാഘോഷ ചടങ്ങുകള്‍ കഴിയും. ഇന്നലെ പകല്‍ നടന്ന തൃശ്ശൂര്‍ പൂരാഘോഷത്തിന്‍റെ ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ന്യൂസ് ക്യമാറാമാന്‍ ചന്ത്രു പ്രവത്, ശരത്ത്, അനീഷ് നെട്ടൂരാന്‍.