ടീം മോദി : രണ്ടാം മോദി സര്‍ക്കാരിലെ പ്രധാനികളെ പരിചയപ്പെടാം

First Published May 30, 2019, 8:47 PM IST

ഒന്നാം മോദി സര്‍ക്കാരില്‍ നിന്നും പ്രധാമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് തെരഞ്ഞെടുത്ത മന്ത്രിമാരാണ് രണ്ടാം മോദി സര്‍ക്കാരിലും ഇടം നേടിയിരിക്കുന്നത്. ബിജെപി ഒറ്റയ്ക്ക് 300- സീറ്റുകള്‍ക്ക് മേല്‍ നേടിയ സാഹചര്യത്തില്‍ കാര്യമായ സമ്മര്‍ദ്ദമില്ലാതെയാണ് മോദിയും അമിത് ഷായും മന്ത്രിസഭയ്ക്ക് രൂപം നല്‍കിയത്. പോയ രണ്ട് ദിവസങ്ങളിലായി മണിക്കൂറുകളോളം ഇതിനായി അമിത് ഷായും മോദിയും ചര്‍ച്ചകള്‍ നടത്തി. ആര്‍എസ്എസില്‍ നിന്നുള്ള ചില നിര്‍ദേശങ്ങളും ഇതിനിടയില്‍ ഇവര്‍ക്ക് ലഭിച്ചു. മന്ത്രിസഭയിലെ സഖ്യകക്ഷികളുടെ പ്രാതിനിധ്യം സംബന്ധിച്ച് അമിത് ഷായാണ് ചര്‍ച്ച നടത്തിയത്. എല്ലാ പ്രമുഖ കക്ഷികള്‍ക്കും ഒരു ക്യാബിനറ്റ് റാങ്ക് എങ്കിലും കിട്ടുന്ന രീതിയിലാണ് മന്ത്രിസഭയില്‍ ഇടം ഒരുക്കിയത്. ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ച ജെഡിയു ഇതില്‍ പ്രതിഷേധിച്ച് സര്‍ക്കാരില്‍ ചേരുന്നില്ല എന്നറിയിച്ചു. രണ്ടാം മോദി സര്‍ക്കാരിന്‍റെ ഭാഗമായി മാറുന്ന പ്രമുഖരെ പരിചയപ്പെടാം. 

അമിത് ഷാ (54) - ഈ സര്‍ക്കാരിന്‍റെ രൂപീകരണ ചര്‍ച്ചകളില്‍ ഏറ്റവും ഉറ്റുനോക്കപ്പെട്ടത് അമിത് ഷായുടെ വരവാണ്. ആര്‍എസ്എസ് സേവകനായി തുടങ്ങി ബിജെപി ദേശീയ അധ്യക്ഷ പദവി വരെയെത്തിയ അമിത് ഷായുടെ രാഷ്ട്രീയ വളര്‍ച്ച ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. മോദിയക്കോള്‍ ഒരു വര്‍ഷം മുന്‍പേ ബിജെപിയില്‍ എത്തിയ ആളാണ് അമിത്ഷാ. ഗുജറാത്ത് യുവമോര്‍ച്ചയുടെ സാധാരണപ്രവര്‍ത്തകനായി തുടങ്ങിയ അമിത് ഷാസംഘടനയുടെ വാര്‍ഡ് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയായി മാറിയ ആളാണ് ഷാ. ഈ കാലയളവിലാണ് ആര്‍എസ്എസില്‍ നിന്നും മോദി ബിജെപിയിലേക്ക് എത്തുന്നതും അമിത് ഷായെ പരിചയപ്പെടുന്നതും. പിന്നീടങ്ങോട്ടുള്ള ഇരുവരുടേയും രാഷ്ട്രീയ വളര്‍ച്ച ബിജെപിയുടെ വളര്‍ച്ചയിലും നിര്‍ണായകമായിരുന്നു. മോദി എന്ന രാഷ്ട്രീയനേതാവിന് പിന്നില്‍ നിഴല്‍ പോലെ ഉറച്ചു നില്‍ക്കുന്ന അമിത് ഷാ മന്ത്രിസഭയിലേക്ക് വരുന്നതോടെ മോദിയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് കൂടി ഉത്തരമാവുകയാണ്.
undefined
രാജ് നാഥ് സിംഗ് (67) - മുന്‍ ബിജെപി അധ്യക്ഷനായ രാജ് നാഥ് സിംഗ്. ഒന്നാം മോദി സര്‍ക്കാരില്‍ അഭ്യന്തര മന്ത്രിയായിരുന്നു. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായും. വാജ്പേയ് സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുടെ വിശ്വസ്തനായ അരുണ്‍ ജെയ്റ്റലിയുമായി രാജ് നാഥ് സിംഗിനുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന അഭിപ്രായ ഭിന്നതകള്‍ പോയ കാലത്ത് വലിയ വാര്‍ത്തയായിരുന്നു. മോദി സര്‍ക്കാരില്‍ രണ്ടാമാനായി പ്രവര്‍ത്തിച്ച രാജ് നാഥിന് അമിത് ഷായുടെ വരവോടെ എന്താവും റോള്‍ എന്നത് കണ്ടറിയണം.
undefined
നിര്‍മലാ സീതാരാമന്‍ (60) - ഒന്നാം മോദി സര്‍ക്കാരിലെ അപ്രതീക്ഷ താരോദയമായിരുന്നു നിര്‍മലാ സീതാരാമന്‍. കോര്‍പറേറ്റ് കാര്യമന്ത്രാലയത്തില്‍ നിന്നും തീര്‍ത്തും അപ്രതീക്ഷിതമായാണ് അവര്‍ പ്രതിരോധമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായി പ്രതിരോധമന്ത്രിയായ വനിത എന്ന ബഹുമതി ഇതോടെ അവര്‍ക്ക് സ്വന്തമായി. രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക് അടക്കം നിര്‍ണായകമായ പല സൈനികനീക്കങ്ങളും നിര്‍മലാ സീതാരാമന്‍റെ കാലത്താണ് നടന്നത്.
undefined
എസ്. ജയശങ്കര്‍ - രണ്ടാം മോദി സര്‍ക്കാരിലെ സര്‍പ്രൈസാണ് എസ്.ജയശങ്കറിന്‍റെ വരവ്. ഒന്നാം മോദി സര്‍ക്കാരില്‍ സുഷമ സ്വരാജിന് കീഴില്‍ വിദേശകാര്യ സെക്രട്ഠറിയായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കും എന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ക്യാബിനറ്റ് പദവി നല്‍കി മന്ത്രിസഭയിലേക്ക് കൊണ്ടു വരികയാണ് അദ്ദേഹത്തെ മോദി. ഒരുപക്ഷേ സുഷമ സ്വരാജിന്‍റെ അസാന്നിധ്യത്തില്‍ വിദേശകാര്യമന്ത്രി സ്ഥാനം തന്നെ ജയശങ്കറിന് ലഭിച്ചേക്കും.
undefined
വി.മുരളീധരന്‍ (60) - മോദി മന്ത്രിസഭയിലെ ഏക മലയാളി സാന്നിധ്യം. നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗം. തലശ്ശേരിയിലെ എരഞ്ഞോളി എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും എബിവിപിയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി. 1994 മുതല്‍ 11 വര്‍ഷത്തോളം ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. 2010 മുതലുള്ള ആറ് വര്‍ഷം ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു.
undefined
തവര്‍ചന്ദ് ഗെല്ലോട്ട് - തന്‍റെ സര്‍ക്കാരിലെ കാര്യപ്രാപ്തിയുള്ള മന്ത്രിയെന്നാണ് തവര്‍ചന്ദ് ഗെല്ലോട്ടിനെ നരേന്ദ്രമോദി തന്നെ വിശേഷിപ്പിക്കുന്നത്. ബിജെപിയുടെ പാര്‍ലമെന്‍ററി ബോര്‍ഡ് അംഗമായ ഗെല്ലോട്ട് പ്രമുഖ ദളിത് നേതാവ് കൂടിയാണ്. ഒബിസി കമ്മീഷന് ഭരണഘടനാ പദവി, മുന്നോക്കസംവരണം തുടങ്ങിയ ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ച തവന്‍ചന്ദ് ഗെല്ലോട്ടിന് വീണ്ടും ക്യാബിനറ്റ് പദവി നല്‍കുകയാണ് മോദി.
undefined
നിതിന്‍ ഗഡ്കരി (62) - ആര്‍എസ്എസുമായുള്ള അടുത്ത ബന്ധമാണ് ബിജെപിയില്‍ നിതിന്‍ ഗഡ്കരിയെ ശക്തനാക്കി നിര്‍ത്തിയത്. എന്നാല്‍ ഒന്നാം മോദി സര്‍ക്കാരില്‍ ഉപരിതല ഗതാഗതമന്ത്രിയെന്ന നിലയിലുള്ള ഗഡ്കരിയുടെ പ്രവര്‍ത്തനം അദ്ദേഹത്തെ പ്രഗല്‍ഭനായ ഭരണാധികാരി എന്ന വിശേഷണത്തിന് കൂടി അര്‍ഹനാക്കി. മോദി മന്ത്രിസഭയില്‍ നിര്‍ണായകമായ ഒട്ടനവധി മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്ത നിതിന്‍ ഗഡ്കരി രണ്ടാം മോദി സര്‍ക്കാരിലും നിര്‍ണായക പദവിയിലുണ്ടാവും എന്ന് ഉറപ്പാണ്.
undefined
അരവിന്ദ് സാവന്ത് - മഹാരാഷ്ട്രയില്‍ നിന്നുള്ള ഈ നേതാവ് മന്ത്രിസഭയിലെ ശിവസേനാ പ്രതിനിധിയാണ്. നേരത്തെ ശിവസേനാ വക്താവായി പ്രവര്‍ത്തിച്ച അരവിന്ദ് സാവന്ത് കഴിഞ്ഞ ലോക്സഭായിലും അംഗമായിരുന്നു. ശിവസേനയുടെ പ്രമുഖ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ക്യാബിനറ്റ് റാങ്കോടെ മന്ത്രിസഭയില്‍ എത്താന്‍ അരവിന്ദിന് ഭാഗ്യം ലഭിച്ചത്.
undefined
പ്രഹ്ളാദ് ജോഷി - കര്‍ണാടക ബിജെപിയുടെ മുന്‍ അധ്യക്ഷനായ പ്രഹ്ളാദ് ജോഷി കടുത്ത ഭാഷയില്‍ എതിരാളികളെ കടന്നാക്രമിക്കുന്നതില്‍ മിടുക്കനാണ്. സംസ്ഥാന നേതാവ് എന്ന നിലയില്‍ കര്‍ണാടക ബിജെപിയില്‍ ഊര്‍ജ്ജം നിറച്ച അദ്ദേഹം അന്തരിച്ച നേതാവ് അനന്ത്കുമാറിന് പകരക്കാരനായി കര്‍ണാടകയില്‍ നിന്നും മോദി സര്‍ക്കാരില്‍ ഇടം നേടുകയാണ്.
undefined
പീയൂഷ് ഗോയല്‍ (55) - കല്‍ക്കരി-ഊര്‍ജമന്ത്രിയായി മോദി സര്‍ക്കാരിലെത്തിയ പീയൂഷ് ഗോയല്‍ പിന്നീട് റെയില്‍വേ മന്ത്രിയായും ഒടുവില്‍ ധനമന്ത്രിയായും മോദി സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചു. മോദി-ഷാ ടീമിന്‍റെ വിശ്വസ്തനായി അറിയപ്പെടുന്ന അദ്ദേഹം ജയ്റ്റലിയുടെ അഭാവത്തില്‍ ധനമന്ത്രിയായി തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്.
undefined
അര്‍ജുന്‍ മുണ്ട (51)- മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന പരിചയമുണ്ട് അര്‍ജുന്‍ മുണ്ടയ്ക്ക്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ അര്‍ജുന്‍ മുണ്ട പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുമായി ദേശീയ രാഷ്ട്രീയത്തിലേക്കും മടങ്ങി വരികയാണ് അദ്ദേഹം
undefined
പ്രകാശ് ജാവദേക്കര്‍ (68) - എബിവിപിയിലൂടേയും യുവമോര്‍ച്ചയിലൂടേയും രാഷ്ട്രീയത്തില്‍ എത്തിയ പ്രകാശ് ജാവദേക്കര്‍ ബിജെപി വക്താവ് എന്ന നിലയിലും ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ ചുമതലയാണ് വഹിച്ചിരുന്നത്.
undefined
കിരണ്‍ റിജിജു (47) - ഒന്നാം മോദി സര്‍ക്കാരില്‍ അഭ്യന്തരമന്ത്രിയെന്ന നിലയില്‍ ശ്രദ്ധനേടിയ കിരണ്‍ റിജിജു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രധാന ബിജെപി നേതാക്കളില്‍ ഒരാളാണ്. നിലവില്‍ അരുണാചലിലെ വെസ്റ്റ് കാംമേഗ് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. സഹമന്ത്രി സ്ഥാനത്ത് നിന്നും ക്യാബിനറ്റ് റാങ്കിലേക്കുള്ള പ്രമോഷനോടെയാണ് കിരണ്‍ റിജ്ജിജു രണ്ടാം മോദി സര്‍ക്കാരിലെത്തുന്നത്.
undefined
സ്മൃതി ഇറാനി (43) - മഹിളാ മോര്‍ച്ച അധ്യക്ഷസ്ഥാനത്തും നിന്നും ഒന്നാം മോദി സര്‍ക്കാരില്‍ എത്തിയ സ്മൃതി ഇറാനിക്ക് ആദ്യം മാനവവിഭവശേഷി വകുപ്പും പിന്നീട് ടെക്സ്റ്റൈല്‍ വകുപ്പുമാണ് നല്‍കിയത്. ഗാന്ധി കുടുംബത്തിന്‍റെ കുത്തക സീറ്റായ അമേത്തി ജയിച്ചതോടെ ബിജെപി രാഷ്ട്രീയത്തിലെ താരമായി മാറുകയാണ് സ്മൃതി ഇറാനി. സത്യപ്രതിജ്ഞാ ചടങ്ങില്‍ അവരുടെ പേര് വിളിച്ചപ്പോള്‍ ഉണ്ടായ ആരവം ഇപ്പോള്‍ സ്മൃതി ഇറാനിക്ക് കിട്ടിയ താരപരിവേഷത്തിന്‍റെ സൂചന മാത്രമാണ്. ഒന്നാം യുപിഎ സര്‍ക്കാരില്‍ എന്ന പോലെ ക്യാബിനറ്റ് റാങ്കോടെ രണ്ടാം യുപിഎ സര്‍ക്കാരിലും ഇടം നേടുകയാണ് സ്മൃതി ഇറാനി.
undefined
ഡിവി സദാനന്ദ ഗൗഡ (57) - കര്‍ണാകയില്‍ നിന്നുള്ള പ്രമുഖ നേതാവായ സദാനന്ദ ഗൗഡ മലയാളം നന്നായി സംസാരിക്കാനറിയുന്ന ഒരു നേതാവ് കൂടിയാണ്. ഒന്നാം മോദി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായി തുടങ്ങിയ അദ്ദേഹത്തെ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിലേക്ക് മാറ്റിയിരുന്നു.
undefined
ഹര്‍ഷവര്‍ധന്‍ - ബിജെപി നേതൃത്വത്തിലെ സൗമ്യസാന്നിധ്യമാണ് പാര്‍ട്ടിയുടെ മുന്‍ ദില്ലി അധ്യക്ഷന്‍ കൂടിയായ ഈ നേതാവ്. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യം, പരിസ്ഥിതി, ശാസ്ത്രസാങ്കേതികം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.
undefined
രമേശ് പൊക്രിയാല്‍ - യുപിയില്‍ മന്ത്രിയായും ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായും പ്രവര്‍ത്തന പരിചയമുള്ള നേതാവ്. ഇക്കുറി ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നും ജയിച്ച അദ്ദേഹത്തെ ക്യാബിനറ്റ് റാങ്കോടെ മന്ത്രിസഭയിലെത്തിക്കുകയാണ് മോദി.
undefined
ഹര്‍സിബന്ദ് കൗര്‍: മോദി മന്ത്രിസഭയിലെ അകാലിദള്‍ പ്രതിനിധി. ഇവരുടെ ഭര്‍ത്താവ് സുര്‍ബീന്ദര്‍ സിംഗ് ബാദലും ഇക്കുറി പഞ്ചാബില്‍ നിന്നും ജയിച്ചിട്ടുണ്ട്. ശിരോമണി അകാലിദളില്‍ നിന്നും ഇക്കുറി തെരഞ്ഞെടുപ്പ് ജയിച്ച രണ്ട് പേര്‍ ഈ ദമ്പതികള്‍ മാത്രമാണ്. സുര്‍ബീന്ദര്‍ സിംഗ് മന്ത്രിയാവും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും സൗഭാഗ്യം തേടിയെത്തിയത് ഭാര്യയെയാണ്.
undefined
രവിശങ്കര്‍ പ്രസാദ് (64) - ഒന്നാം യുപിഎ സര്‍ക്കാരില്‍ ഐടി മന്ത്രിയെന്ന നിലയില്‍ കാഴ്ച വച്ച മികച്ച പ്രകടനമാണ് രവിശങ്കര്‍ പ്രസാദിന് വീണ്ടുമൊരു അവസരം നല്‍കാന്‍ മോദിയെ പ്രേരിപ്പിച്ചത്. നിര്‍ണായകമായ ഒരു പദവി തന്നെ ഇദ്ദേഹത്തിന് ലഭിക്കും.
undefined
വികെ സിംഗ് (68) - മുന്‍കരസേനാ ജനറലായിരുന്ന വികെ സിംഗ് സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷമാണ് ബിജെപിയില്‍ എത്തുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗാസിയാബാദില്‍ നിന്നും മത്സരിച്ച് ജയിച്ച അദ്ദേഹം ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യസഹമന്ത്രിയായിരുന്നു.
undefined
രാംവിലാസ് പാസ്വാന്‍ (72) - കാറ്റ് നോക്കി തോണി തുഴയും പോലെ രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് സഖ്യങ്ങളുണ്ടാക്കാനുള്ള കഴിവാണ് രാംവിലാസ് പാസ്വാന്‍റെ കഴിവ്. നേരത്തെ യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന രാം വില്വാസ് പാസാന്‍ പിന്നീട് എന്‍ഡിഎ ക്യാംപില്‍ എത്തുകയായിരുന്നു. ഇക്കുറി സ്വന്തം മകന് വേണ്ടി സീറ്റുറപ്പിക്കാന്‍ വേണ്ടിയും അദ്ദേഹം നീക്കം നടത്തിയിരുന്നു. നിലവില്‍ ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.
undefined
ധര്‍മ്മേന്ദ്ര പ്രദാന്‍ (49) - നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ധര്‍മ്മേന്ദ്ര പ്രദാന്‍ ഒന്നാം മോദി സര്‍ക്കാരില്‍ പെട്രോളിയം വകുപ്പ് മന്ത്രിയായിരുന്നു. ബിജെപിയിലെ മികച്ച സംഘാടകനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒഡീഷ സ്വദേശിയാണ് അദ്ദേഹം.
undefined
അനുരാഗ് താക്കൂര്‍ (44) - ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള യുവബിജെപി നേതാവ്. ബിസിസിഐയിലെ കരുത്തനായ നേതാവ് എന്ന നിലയിലാണ് കൂടുതല്‍ പ്രശസ്തി. മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ പ്രംകുമാര്‍ ധുമാലിന്‍റെ മകന്‍. രണ്ടാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയായാണ് വരവ്.
undefined
നരേന്ദ്രസിംഗ് തോമര്‍ (61) - ഇക്കുറി ബിജെപി മുഴുവന്‍ സീറ്റും തൂത്തുവാരിയ മധ്യപ്രദേശില്‍ നിന്നുള്ള എംപിയാണ് നരേന്ദ്രസിംഗ് തോമര്‍. 2014-ല്‍ സിന്ധ്യകുടുംബത്തിന്‍റെ ശക്തികേന്ദ്രമായ ഗ്വാളിയോറില്‍ നിന്നും ജയിച്ചാണ് അദ്ദേഹം ആദ്യമായി ലോക്സഭയില്‍ എത്തുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ പാര്‍ലമെന്‍ററി കാര്യമന്ത്രിയായിരുന്നു.
undefined
രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാചടങ്ങിനെത്തിയ അതിഥികള്‍,
undefined
രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാചടങ്ങിനെത്തിയ അതിഥികള്‍,
undefined
രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാചടങ്ങില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍
undefined
രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാചടങ്ങില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍
undefined
click me!