കൊവിഡ് രോഗാണുവിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് കേരളം അടഞ്ഞ് കിടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൊട്ട് പുറകെ കെപിസിസി പ്രസിഡന്‍റായി കെ സുധാകരനും അധികാരമേറ്റു. കൊവിഡ് രോഗവ്യാപനം കുറഞ്ഞ് കേരളം നിയന്ത്രിതമായി തുറന്ന് കൊടുക്കുന്നതിനിടെയാണ് കെ സുധാകരന്‍റെ ഒരു അഭിമുഖം പുറത്തിറങ്ങിയത്. അതില്‍ പണ്ട് പണ്ട്... ബ്രണ്ണനിലെ ക്യാമ്പസ് കാലത്ത് താന്‍ പിണറായി വിജയനെ ഒറ്റ ചവിട്ടിന് വീഴ്ത്തിയ വീരസ്യം കെ സുധാകരന്‍ പറഞ്ഞതായി പ്രസിദ്ധീകരിച്ചു. കൊവിഡിനെ തുടര്‍ന്ന് ഏതാണ്ടെല്ലാ ദിവസം വൈകീട്ട് നടക്കുന്ന പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ സുധാകരനെ തുരുത്തി. തന്‍റെ ഇരുകൈകളുമുപയോഗിച്ചുള്ള ഒറ്റ ആക്ഷനിലും 'ആരാടാ ഇത് ? കൊണ്ട് പോകടാ ഇവനെ' എന്ന തന്‍റെ വാക്കുകളിലുമാണ് അന്നത്തെ സംഘര്‍ഷം ഒഴിവായതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അദ്ദേഹം ഒരു മുഴം മുന്‍കൂട്ടിയെറിഞ്ഞു. തന്‍റെ മക്കളെ തട്ടികൊണ്ട് പോകാനും സുധാകരന്‍ പദ്ധതിയിട്ടിരുന്നെന്ന്. തൊട്ട് പുറകെ ബ്രണ്ണന്‍ കോളേജിലെ ആ പഴയ മുറ്റത്ത് നിന്ന് കുറച്ച് പേര്‍ എഴുന്നേറ്റു വന്നു. ചിലര്‍ പണ്ട് താനാണ് ബോംബെറിഞ്ഞതെന്ന് പറഞ്ഞു. മറ്റ് ചിലര്‍ താന്‍ വെട്ട് തടുത്തെന്നും വെടിവെച്ചെന്നുമൊക്കെ വെളിപ്പെടുത്തിത്തുടങ്ങി. അപ്പോഴാണ് ട്രോളന്മാരുമുണര്‍ന്നത്. കൊവിഡിനെ തുടര്‍ന്ന് ശാന്തമായി കിടന്ന അന്തരീക്ഷത്തിലേക്ക് ആരാണ് പടക്കമെറിഞ്ഞതെന്ന് അന്വേഷിച്ച് പോയി ചിലര്‍. പുതുപ്പള്ളിയിലാണ് ഒറ്റുകാരെന്ന് അവര്‍ പതം പറഞ്ഞു. അതിനിടെ ഞാന്‍ കേളേജിലൊക്കെ പോയായിരുന്നു കേട്ടോ എന്ന് ചിലര്‍ അങ്കത്തട്ടിലേക്ക് എത്തി നോക്കി, എറ് വാങ്ങി. എല്ലാം കണ്ടും കേട്ടും ബ്രണ്ണന്‍ സായിപ്പ് 'കോളേജ് പണിയാന്‍ നിന്ന കാലത്ത്, തനിക്കെന്ത് കൊണ്ട് വാഴവെക്കാന്‍ തോന്നിയില്ലെന്ന്' മകളിലിരുന്ന് പരിതപിക്കുന്നെന്ന് ചിലര്‍. മറ്റ് ചിലര്‍ ജാലിയന്‍ കാണാരേട്ടനും ബ്രണ്ണനില്‍ നിന്നാണെന്ന് കണ്ടെത്തി. അക്കാലത്തും കോളേജില്‍ ചായക്കടയുണ്ടായിരുന്നെന്ന് മറ്റ്ചിലര്‍ അടക്കം പറഞ്ഞു. കാണാം സുധാകരന്‍ Vs പിണറായി വാക്ക് പയറ്റും ട്രോളുകളും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam