Published : Sep 24, 2022, 01:03 PM ISTUpdated : Sep 24, 2022, 01:04 PM IST
ഒടുവില്‍ ലോകം കണ്ട മറ്റൊരു ഇതിഹാസ താരം കൂടി കളിക്കളം വിട്ടു. റോഡ് ലേവറിന്‍റെ പേരില്‍ തുടങ്ങിയ ടൂര്‍ണ്ണമെന്‍റില്‍ തന്‍റെ കൂട്ടുകാരനും ചിരകാല എതിരാളിയുമായ റാഫേല്‍ നദാലുമൊത്ത് ടീം യൂറോപ്പിനായിട്ടാണ് റോജര്‍ ഫെഡറര്‍ അവസാനമായി റാക്കറ്റേന്തിയത്. 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിക്കളത്തിലേക്ക് വരുമ്പോള്‍ ആ പ്രായത്തിലുള്ള ഏതൊരു ആളെയും പോലെ അസ്വസ്ഥനും ദേഷ്യവുമെല്ലാം തികഞ്ഞൊരാളായിരുന്നു ഫെഡററും. എന്നാല്‍ 24 വര്‍ഷങ്ങള്‍ക്കിപ്പുറം ടെന്നിസ് കോര്‍ട്ടില്‍ നിന്ന് വിടവാങ്ങുമ്പോള്‍ ഫെഡററോളം മാന്യനായ ടെന്നിസ് കളിക്കാര്‍ അത്യപൂര്‍വ്വമാണെന്ന് പറയേണ്ടിവരും. കളിക്കാനുള്ള തീയും തോൽക്കുമ്പോഴും തെറ്റുകൾ വരുത്തുമ്പോഴും ശാന്തനാകാനുള്ള തണുപ്പും രണ്ടും ശീലിച്ചതാണ് തന്‍റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്ന ഫെഡറര്‍ സ്വയം വിലയിരുത്തുന്നു.
കളിക്കളത്തിലെ മാന്യതയും എതിരാളികളോടുള്ള പെരുമാറ്റവും പരിഗണിച്ച് സമ്മാനിക്കുന്ന Stefan Edberg Sportsmanship Award പതിമൂന്ന് തവണയാണ് ഫെഡറർ സ്വന്തമാക്കിയതെന്ന് പറയുമ്പോള്‍ തന്നെ, കളിക്കളത്തിലെ അദ്ദേഹത്തിന്‍റെ മനോഭാവം വ്യക്തമാണ്.
210
1998ൽ വിമ്പിൾഡൻ ജൂനിയർ ചാംപ്യനായാണ് ഫെഡറർ വരവറിയിച്ചത്. 2001 ൽ വിമ്പിൾഡൻ പ്രീക്വാർട്ടറിൽ പീറ്റ് സാംപ്രസിനെ വീഴ്ത്തി സീനിയർ ഫെഡറർ ടെന്നീസ് ലോകത്തിന്‍റെ ശ്രദ്ധയിലെത്തി. അതേ കോർട്ടിൽ 2003 ൽ ആദ്യ ഗ്രാൻസ്‍ലാം കിരീടം. പിന്നെ തുടർച്ചയായി നാലു കിരീടങ്ങൾ കൂടി.
310
ആകെ എട്ട് വിംബിൾഡൺ കിരീടം. അതും ഒരു റെക്കോഡ്. വിംബിൾഡണിലെ പുൽക്കോർട്ടും കാണികളും ഫെഡററെ പോലെ വേറെ ആരേയും ഇന്നേവരെ സ്നേഹിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
410
പീറ്റ് സാംപ്രസ്, ആന്ദ്രേ അഗാസി, ആൻഡി റോഡിക്ക്, റാഫെൽ നദാൽ, നോവാക് ജ്യോക്കോവിച്ച് തുടങ്ങി പ്രഗത്ഭരായ എതിരാളികൾക്കൊപ്പം കളിച്ച ഫെഡററുടെ ഒറ്റക്കയ്യൻ ബാക്ഹാൻഡുകളും സ്‌ലൈസിങ് ഷോട്ടുകളും അംഗീകാരങ്ങളുടെയും ആരാധനയുടെയും പുതിയ ലോകം തീർത്തു.
510
ആറ് ഓസ്ട്രേലിയൻ ഓപ്പൺ, അഞ്ച് യുഎസ് ഓപ്പൺ, ഒരു ഫ്രഞ്ച് ഓപ്പൺ. ഇരുപത് ഗ്രാൻസ്ലാം കിരീടം എന്ന നേട്ടം സ്വന്തമാക്കിയ ആദ്യ താരം. ആകെ കരിയറിൽ നേടിയത് 103 കിരീടങ്ങൾ. Laureus World Sportsman of the Year പുരസ്കാരം നേടിയത് അഞ്ച് തവണ. 310 ആഴ്ച ലോക ഒന്നാം നമ്പർ താരം. അതിൽ 237 ആഴ്ചയും തുടർച്ചയായിട്ട്.
610
മുപ്പത്തിയാറാം വയസില്‍ ലോകത്തെ ഒന്നാം റാങ്കുകാരനായ പ്രയമേറിയ താരം. അങ്ങനെ തന്‍റെ നാല്‍പ്പത്തിയൊന്നാം വയസില്‍ പടിയിറങ്ങുമ്പോള്‍ ടെന്നിസ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കിയ ഏക്കാലത്തെയും മികച്ച കളിക്കാരന്‍ കൂടിയാണ് കളം വിടുന്നത്.
710
പവർ ടെന്നീസിന്‍റെ ചടുലതയും ക്ലാസിക് ടെന്നീസിന്‍റെ സൗന്ദര്യവും സൗമ്യവും അന്തസ്സുറ്റതുമായ പെരുമാറ്റവും ആരാധകഹൃദയങ്ങള്‍ കീഴടക്കാന്‍ ഫെഡററെ പ്രാപ്തനാക്കി. ഇടയ്ക്ക് നേരിടേണ്ടിവന്ന പരിക്കുകളില്‍ നിന്നും വിശ്രമങ്ങളില്‍ നിന്നും തിരിച്ചെത്തിയ അദ്ദേഹം ടെന്നിസ് കോര്‍ട്ടുകളില്‍ വീണ്ടും വിസ്മയം തീര്‍ത്തു.
810
അങ്ങനെ നീണ്ട 24 വര്‍ഷങ്ങള്‍ക്കും 1500 ല്‍ അധികം മത്സരങ്ങള്‍ക്കും ശേഷം തന്‍റെ നാല്‍പ്പത്തിയൊന്നാം വയസില്‍ വിരമിക്കുമ്പോള്‍ ടെന്നിസ് ലോകം കീഴടക്കിയ എക്കാലത്തെയും വലിയ പ്രതിഭകളുടെ കൂട്ടത്തില്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ സ്ഥനവും.
910
റോജർ-നദാൽ-ജോക്കോ... ടെന്നീസ് ആരാധകരെ ആവേശം കൊള്ളിച്ചിരുന്ന ആ ത്രയങ്ങളില്‍ ഒരാള്‍ പടിയിറങ്ങി. മറ്റൊരാള്‍ വാക്സിന്‍ പ്രശ്നത്തില്‍ പല ടൂര്‍ണ്ണമെന്‍റികളും ഒഴിവാക്കുന്നു. ഇനിയില്ലിതുപോലൊരു ടെന്നീസ് കാലം എന്ന് ആരാധകര്‍ പറഞ്ഞാല്‍ അതിലും അതിശയോക്തിയില്ല.
1010
അവാസാന കളിയില്‍ തിയാഫോ-ജാക്സോക് സഖ്യത്തിനെതിരെ ഫെഡററും നദാലും ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചതെങ്കിലും പരാജയപ്പെട്ടു. പക്ഷേ ആ പരാജയത്തേക്കാള്‍ ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടാവുക ഇനി ആ ചടുലമായ ക്ലാസിക്കല്‍ ടെന്നീസ് കളികാണാന്‍ കഴിയില്ലല്ലോ എന്ന ബോധ്യമാകും.