ഇരയും പീഡകനും? നിരപരാധികളായ ജനങ്ങളെ കൊന്നശേഷം ചുട്ടുതിന്നാൻവരെ പറഞ്ഞു; ആരാണ് ഡൊമിനിക് ഓങ്‌വെൻ?

First Published Feb 5, 2021, 2:25 PM IST

1980 -കളുടെ അവസാനം മുതൽ ഉഗാണ്ടയിലെയും സമീപ രാജ്യങ്ങളിലെയും സർക്കാരിനും ജനങ്ങൾക്കുമെതിരെ ശക്തമായ യുദ്ധം നടത്തിയ തീവ്രവാദ ഗ്രൂപ്പാണ് ലോർഡ്‌സ് റെസിസ്റ്റൻസ് ആർമി (എൽ‌ആർ‌എ). ജോസഫ് കോണിയായിരുന്നു എൽ‌ആർ‌എ സ്ഥാപിച്ചത്. ദൈവത്തിന്റെ പ്രതിപുരുഷനാണ് താൻ എന്നാണ് കോണി അവകാശപ്പെട്ടിരുന്നത്. ബൈബിളിലെ പത്ത് കൽപ്പനകളെ അടിസ്ഥാനമാക്കി ഒരു പുതിയ ഗവൺമെന്റ് സ്ഥാപിക്കുക എന്നതൊഴിച്ചാൽ, മിക്ക ആന്റിസ്റ്റേറ്റ് തീവ്രവാദികളിൽ നിന്നും വ്യത്യസ്തമായി, എൽ‌ആർ‌എയ്ക്ക് ദേശീയ കാഴ്ചപ്പാടോ ഏകീകൃത സാമൂഹിക ലക്ഷ്യമോ ഒന്നുമില്ല. മറ്റ് മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളായ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കും വ്യാപിച്ച അക്രമ പ്രചാരണത്തിൽ എൽ‌ആർ‌എ ഒരുലക്ഷത്തിലധികം ആളുകളെ കൊന്ന് 60,000 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ഐക്യരാഷ്ട്രസഭ പറയുന്നു. ചരിത്രത്തിലുടനീളം, കൂട്ടക്കൊലകൾ, പീഡനം, ബലാത്സംഗം, കൊള്ള, നിർബന്ധിത വേലചെയ്യിക്കൽ എന്നിവ ഉൾപ്പെടെ നിരവധി അതിക്രമങ്ങൾക്ക് എൽ‌ആർ‌എ ഉത്തരവാദിയാണ്. കുട്ടികൾക്കെതിരായ എൽ‌ആർ‌എയുടെ ക്രൂരത പ്രത്യേകിച്ച് ഭയാനകമാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുക, തട്ടിക്കൊണ്ടു പോയ കുട്ടികളെ നിർബന്ധിതമായി പരിശീലിപ്പിക്കുക, അക്രമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുക, പെൺകുട്ടികളാണെങ്കിൽ ലൈംഗിക അടിമകളായി ഉപയോഗിക്കുക എന്നിവയാണ് അവരുടെ പ്രവർത്തനങ്ങൾ. അങ്ങനെ തട്ടിക്കൊണ്ടു പോയി, പിന്നീട് വിമത ഗ്രൂപ്പിന്റെ തലപ്പത്ത് എത്തിയ ഒരാളാണ് ഡൊമിനിക് ഓങ്‌വെൻ. ഒരേസമയം ഇരയും, കുറ്റവാളിയുമാണയാൾ. ആരാണ് ഡൊമിനിക് ഓങ്‌വെൻ? എന്തൊക്കെയാണ് അയാൾ ചെയ്ത കുറ്റങ്ങൾ?

സുന്ദരമായ ഒരു ലോകം സ്വപ്നം കണ്ട് ജീവിച്ച ഓങ്‍വെനെ കുട്ടിയായിരിക്കുമ്പോൾ തന്നെ വിമതർ തട്ടിക്കൊണ്ടുപോവുകയും രക്ഷപ്പെടാൻ അനുവദിക്കാതെ അവരിൽ ഒരാളാക്കി തീർക്കുകയുമായിരുന്നു. എന്നാൽ, പിന്നീട് ക്രൂരതയുടെ മറ്റൊരു മുഖമായി വളർന്ന അയാൾ ചെയ്തു കൂട്ടിയ അതിക്രമങ്ങൾ എണ്ണമറ്റതാണ്. പക്ഷേ, അയാളുടെ ഈ പതനത്തിന്റെ ഉത്തരവാദി യഥാർത്ഥത്തിൽ അയാൾ മാത്രമാണോ? ഇല്ലെങ്കിൽ പിന്നെ ആരാണ്? ഒരേസമയം പീഡിപ്പിക്കപ്പെട്ടവനും, പീഡിപ്പിക്കുന്നവനുമാകുന്ന അവസ്ഥ.
undefined
തട്ടിക്കൊണ്ടുപോയത് മുതൽ അതായിരുന്നു അവന്റെ ലോകം. അവിടത്തെ ശരികൾ അവന്റെ ശരികളായി, അവിടത്തെ തെറ്റുകൾ, അവന്റെ തെറ്റുകളും. ജോസഫ് കോണിയുടെ ശാസനകൾ അനുസരിക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളൂ എന്നയാൾ പറയുന്നു. പക്ഷേ, നിയമത്തിന് മുന്നിൽ തെറ്റുകൾ തെറ്റുകളായി തന്നെ നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നടക്കുന്ന അയാളുടെ വിചാരണ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒന്നാണ്. കോടതിയിൽ ഹാജരാകുന്ന ആദ്യത്തെ എൽ‌ആർ‌എ അംഗവും അയാൾ തന്നെ. കഴിഞ്ഞ ദിവസം മനുഷ്യരാശിക്കെതിരായ 70 കുറ്റകൃത്യങ്ങളിൽ 61 എണ്ണത്തിലും അയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
undefined
വടക്കൻ ഉഗാണ്ടയിലെ ഗുലുവിൽ 1975 -ലാണ് ഓങ്‌വെൻ ജനിച്ചത്. അവന്റെ മാതാപിതാക്കൾ സ്കൂൾ അദ്ധ്യാപകരായിരുന്നു. കുട്ടിക്കാലത്ത് ശാന്തനും, നൃത്തവും പാട്ടും ഇഷ്ടപ്പെടുന്ന ഒരു പാവം കുട്ടിയുമായിരുന്നു അവൻ എന്ന് അവന്റെ അമ്മാവൻ കോടതിയിൽ പറഞ്ഞു. പതിനാലാമത്തെ വയസ്സിൽ സ്കൂളിലേക്ക് പോകും വഴിയാണ് ലോർഡ്‌സ് റെസിസ്റ്റൻസ് ആർമി അവനെ തട്ടിക്കൊണ്ടുപോകുന്നത്.
undefined
അതിനുശേഷം ഒരു മാസത്തിനകത്ത് അവന്റെ അച്ഛനെയും അമ്മയെയും വിമതർ കൊന്നു. എൽ‌ആർ‌എയിലെ പലരേയും പോലെ, തട്ടിക്കൊണ്ടു പോയവരുടെ പ്രതിച്ഛായയിൽ വളരാൻ നിർബന്ധിതനായ ഒരു കുട്ടിയായി അവനും. 1987 അല്ലെങ്കിൽ 1988 -ൽ തട്ടിക്കൊണ്ടുപോയതിനുശേഷം, അവൻ മറ്റ് മൂന്ന് പേർക്കൊപ്പം രക്ഷപ്പെടാൻ ഒരു ശ്രമം നടത്തി. എന്നാൽ, അവൻ പിടിക്കപ്പെട്ടു എന്ന് മാത്രമല്ല ഇനി അത്തരമൊരു കാര്യത്തിന് മുതിരാതിരിക്കാൻ എൽ‌ആർ‌എ കടുത്ത മുന്നറിയിപ്പ് തന്നെ നൽകി.
undefined
തട്ടിക്കൊണ്ടുപോയവരിൽ ഒരാളെ ജീവനോടെ തൊലിയുരിച്ചായിരുന്നു അവർ കുട്ടികൾക്ക് മുന്നറിപ്പ് നൽകിയത്. തൊലിയുരിച്ചതിന് ശേഷം ആ കുട്ടിയുടെ കുടൽ നീക്കം ചെയ്തു, മരങ്ങൾക്ക് മുകളിൽ ഒരു അപായ സൂചന എന്നോണം വച്ചു. അതോടെ അവിടെ നിന്ന് രക്ഷപ്പെടാനുള്ള ആഗ്രഹം അവൻ ഉപേക്ഷിച്ചു. ഒരുപാട് പ്രതിരോധനത്തിന് ശേഷം പതുക്കെ പതുക്കെ അവരിൽ ഒരാളായി അവൻ മാറി.
undefined
ഗ്രൂപ്പിന്റെ നേതാവ് ജോസഫ് കോണിയുടെ വിശ്വാസം നേടിയെടുക്കാൻ അവനായി. ഓങ്‌വെൻ 18 -ാം വയസ്സിൽ ജനറലായി സ്ഥാനക്കയറ്റം നേടി. ഇരുപതുകളുടെ അവസാനത്തോടെ ബ്രിഗേഡിയർ പദവിയിലെത്തി. അവനെ എല്ലാവരും വെളുത്ത ഉറുമ്പ് എന്ന് വിളിച്ചു. യുദ്ധക്കളത്തിലെ അവന്റെ കഴിവുകൾക്കുള്ള അംഗീകാരമായിരുന്നു ഈ പേര്. ഏത് അപായത്തിൽ നിന്നും രക്ഷപ്പെടാനുള്ള കഴിവ് അവനുണ്ടായിരുന്നു. അത് കൊണ്ട് തന്നെ വിമത ഗ്രൂപ്പിന്റെ തലപ്പത്ത് അവൻ എത്തിച്ചേർന്നു.
undefined
2007 -ൽ മറ്റൊരു എൽ‌ആർ‌എ മേധാവി വിൻസെന്റ് ഒട്ടിയെ വധിക്കുന്നതിനെതിരെ ഓങ്‌വെൻ ശബ്‍ദമുയർത്തുകയുണ്ടായി. ഇത് എൽ‌ആർ‌എ നേതാവ് ജോസഫ് കോണിയുമായി പിണങ്ങാൻ കാരണമായി. കുട്ടിക്കാലത്ത് എൽ‌ആർ‌എ ആദ്യമായി ഓങ്‌വെനിനെ തട്ടിക്കൊണ്ടുപോയപ്പോൾ, ഒരു മുതിർന്ന കമാൻഡറായിരുന്ന ഒട്ടിയുടെ വീട്ടിലാണ് അവനെ പാർപ്പിച്ചിരുന്നത്. എതിർത്തവരെ എല്ലാം വധിച്ചിരുന്ന കോണി പക്ഷേ ഓങ്‌വെനെ വെറുതെ വിട്ടു.
undefined
അപകടകരമായ ദൗത്യങ്ങളിൽ സൈനികരെ നയിക്കാനുള്ള അയാളുടെ സന്നദ്ധതയും കഴിവുകളും കൊണ്ട് മാത്രമായിരുന്നു അത്. അനുസരണക്കേടിന് കോണി വിവിധ ഘട്ടങ്ങളിൽ ഓങ്‌വെനെ തരംതാഴ്ത്തിയതായി സൂചിപ്പിക്കുന്ന മറ്റ് റിപ്പോർട്ടുകളുമുണ്ട്. ഒരുപക്ഷേ വളർന്നപ്പോൾ അതിലെ പൊരുത്തക്കേടുകൾ അവന് കൂടുതൽ വ്യക്തമായതാണോ? അറിയില്ല. അഭിപ്രായ വ്യത്യാസങ്ങൾക്കും പൊരുത്തക്കേടുകൾക്കും ഒടുവിൽ ഓങ്‌വെൻ എൽ‌ആർ‌എ ക്യാമ്പ്‌ വിട്ട് CAR അതിർത്തിയിലേക്ക് കാൽനടയായി നടന്നു.
undefined
എന്നാൽ, ആ യാത്രയിൽ 2015 ജനുവരി ആദ്യം മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ അമേരിക്കൻ പ്രത്യേക സേനയാണ് ഓങ്‌വെനെ പിടികൂടുന്നത്. അയാൾ കീഴടങ്ങിയതാണോ അതോ ഒരു വിമത സംഘം പിടികൂടി കൈമാറിയതാണോ എന്ന് വ്യക്തമല്ല. യു‌എസ് സേന ഓങ്‌വെനെ CAR അധികാരികൾക്ക് കൈമാറി, അവിടെ നിന്ന് പിന്നീട് അയാളെ അന്താരാഷ്ട്ര ക്രിമിനൽ കോടതി ( ഐ‌സി‌സി) ക്ക് കൈമാറി. തുടർന്ന് ഹേഗിലേക്ക് കൊണ്ടുപോയി.
undefined
മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളും, കൊലപാതകം, അടിമത്തം, കൊള്ളയടിക്കൽ, ഒരു സിവിലിയൻ ജനതയെ മനപ്പൂർവ്വം ആക്രമിക്കുക എന്നിവയടക്കം നിരവധി കുറ്റകൃത്യങ്ങളാണ് ഓങ്‌വെനെതിരെ ചുമത്തിയിരിക്കുന്നത്. 2002 ജൂലൈ ഒന്ന് മുതൽ 2005 ഡിസംബർ 31 വരെ വടക്കൻ ഉഗാണ്ടയിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നിർബന്ധിത വിവാഹം, നിർബന്ധിത ഗർഭധാരണം, ബലാത്സംഗം, ലൈംഗിക അടിമത്തം എന്നിവ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളും ഇയാൾക്കെതിരെയുണ്ട്.
undefined
വിചാരണക്കിടയിൽ അയാളുടെ മുൻ ഭാര്യമാരിൽ ഒരാളായ ഫ്ലോറൻസ് അയോട്ട് അയാളെ അനുകൂലിച്ചാണ് സംസാരിച്ചത്. "വളരെ ചെറുപ്പത്തിൽ തന്നെ തട്ടിക്കൊണ്ടുപോയതായി ഓങ്‌വെൻ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അദ്ദേഹം ചെയ്തതെല്ലാം കോണിയുടെ പേരിലായിരുന്നു, അതിനാൽ അദ്ദേഹം നിരപരാധിയാണ്" അവർ 2008 -ൽ ബിബിസിയോട് പറഞ്ഞു.
undefined
2005 -ൽ എൽ‌ആർ‌എയിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ഫ്ലോറൻസിന് പൊതുമാപ്പ് നൽകിയിരുന്നു. അയാൾ ഒരിക്കലും അവളോട് അക്രമാസക്തമായി പെരുമായിട്ടില്ലെന്ന് അവൾ പറഞ്ഞു. എന്നാൽ, സാക്ഷികളിൽ ഒരാളായ ഓങ്‌വെന്റെ മറ്റൊരു ഭാര്യയ്ക്ക് പറയാനുള്ളത് വേറെയായിരുന്നു. 2005 ഏപ്രിലിൽ തട്ടിക്കൊണ്ടുപോയ ശേഷം അവളെ ഓങ്‌വെൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും, ക്രൂരമായി പീഡിപ്പിച്ചുകൊണ്ടേ ഇരുന്നുവെന്നും അവൾ കോടതിയിൽ പറഞ്ഞു.
undefined
തട്ടിക്കൊണ്ടു പോകപ്പെട്ട ചരിത്രമുള്ള അയാൾ പക്ഷേ തങ്ങൾ തട്ടിക്കൊണ്ടുവന്ന മറ്റു കുട്ടികളോട് ആ ദയവൊന്നും കാണിച്ചില്ല. അതിക്രൂരമായിട്ടാണ് അയാൾ അവിടെ വന്ന മറ്റ് കുട്ടികളോട് പെരുമാറിയത്. നിരപരാധികളായ ജനങ്ങളെ കൊന്നതിന് ശേഷം ചുട്ടുതിന്നാൻ വരെ അയാൾ പറഞ്ഞതായി അനുയായികൾ പറഞ്ഞു. ആളുകളുടെ ചുണ്ടും, ചെവിയും, മൂക്കും ചെത്തുക എന്നതും ഈ വിമത ഗ്രൂപ്പിന്റെ ഒരു രീതിയായിരുന്നു.
undefined
click me!