
മെല്‍ബണ്‍: കൊറോണയ്‌ക്കെതിരെ ക്ഷയരോഗത്തിനുള്ള പ്രതിരോധ വാക്സിന്‍ പരീക്ഷിക്കാനൊരുങ്ങി ഓസ്ട്രേലിയ. കൊവിഡ്-19 ബാധിച്ചവരെ ചികിത്സിക്കുന്നവര്‍ അടക്കമുള്ളവര്‍ക്കാണ് ക്ഷയരോഗത്തിനെതിരായ വാക്സിന്‍ നല്‍കാനൊരുങ്ങുന്നത്.
ക്ഷയത്തിനെതിരായ ബിസിജി വാക്സിന്‍ 100 വര്‍ഷത്തോളമായി ഉപയോഗിക്കുന്നുണ്ട്. ക്ഷയത്തിന് മാത്രമല്ല മൂത്രാശയ ക്യാൻസറിന്റെ ആദ്യ ഘട്ട ചികിത്സയ്ക്കും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ ജാഗരൂകമാക്കാനാണ് വാക്സിന്‍ പ്രയോഗിക്കുന്നത്.
ആഫ്രിക്കയില്‍ നടന്ന പഠനത്തില്‍ ബിസിജി വാക്‌സിന്‍ ക്ഷയരോഗത്തിനെതിരെ മാത്രമല്ല രോഗങ്ങള്‍ക്ക് കാരണമാകാവുന്ന അണുബാധകളെയും തടയുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിസിജി വാക്സിന്‍ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുന്നു. അതിലൂടെ നിരവധി ബാക്ടീരിയ, വൈറസ് ബാധകള്‍ക്കെതിരെ ശരീരം മികച്ച രീതിയില്‍ പ്രതിരോധം തീര്‍ക്കുന്നുവെന്ന് മെല്‍ബണ്‍ യൂണിവേഴ്സിറ്റിയിലെ ഡോ. നിഗെല്‍ കുര്‍ടിസ് പറയുന്നു.
ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ ഏതാണ്ട് 4,000 ആരോഗ്യപ്രവര്‍ത്തകരില്‍ വാക്സിന്‍ പ്രയോഗിക്കാനാണ് തീരുമാനം. പരീക്ഷിച്ച് വിജയിക്കാത്ത ഒരു വാക്സിന്‍ നല്‍കുന്നതിനേക്കാള്‍ ബിസിജി വാക്സിന്‍ നല്‍കുന്നതാണ് നല്ലതെന്നാണ് ഇവര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam