
കൊവിഡ് ടെസ്റ്റ് പൊസിറ്റീവായിരുന്ന ഒരാളാണെങ്കിലും അത് നെഗറ്റീവായിക്കഴിഞ്ഞാല്‍, പിന്നെ സ്വയമോ മറ്റുള്ളവര്‍ക്കോ അപകടമില്ലെന്നാണ് നമ്മുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഒറ്റ പരിശോധനയിലൂടെ മാത്രമായി ഇക്കാര്യം ഉറപ്പിക്കാനുമാവില്ല. അതുകൊണ്ടാണ് പലപ്പോഴും പല തവണകളിലായി ടെസ്റ്റ് നടത്തി നമ്മള്‍ 'നെഗറ്റീവ്' ആണെന്ന് ഉറപ്പിക്കുന്നതും.
അല്ലാത്ത പക്ഷം അത് മറ്റുള്ളവരിലേക്ക് രോഗം വ്യാപിപ്പിക്കാനുള്ള സാധ്യത കൂട്ടുകയാണ്. ഇത്തരമൊരു കേസ് സ്റ്റഡിയെ കുറിച്ച് പ്രതിപാദിക്കുകയാണ് യുഎസിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (സിഡിസി)
കൊവിഡ് ടെസ്റ്റ് നെഗറ്റീവായതിന് പിന്നാലെ ബന്ധുക്കള്‍ക്കൊപ്പം യാത്ര പോയ പെണ്‍കുട്ടിയില്‍ നിന്ന് 11 പേര്‍ക്ക് കൊവിഡ് പകര്‍ന്നു എന്നതാണ് കേസ്. ടെസ്റ്റ് നെഗറ്റീവ് എന്ന് കാണിച്ചതോടെ മറ്റ് സുരക്ഷാമാനദണ്ഡങ്ങളെല്ലാം തന്നെ കാറ്റില്‍ പറത്തി, മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതാണ് ഇതിന് കാരണമായതെന്നും സിഡിസി വ്യക്തമാക്കുന്നു.
ടെസ്റ്റ് ഫലം നെഗറ്റീവായതോടെ പെണ്‍കുട്ടിയെ യാത്രയില്‍ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളും തീരുമാനിച്ചു. വളരെ അടുപ്പമുള്ളവര്‍ മാത്രം പങ്കെടുത്ത യാത്രയില്‍ ആരും മാസ്‌ക് ധരിക്കുകയോ സാമൂഹികാകലം പാലിക്കുകയോ ചെയ്തിരുന്നില്ല. ഇതിനിടെ പെണ്‍കുട്ടിയുമായി അടുത്തിടപഴകിയ 11 പേര്‍ക്ക് രോഗം പകര്‍ന്നു. പിന്നീട് ലക്ഷണങ്ങള്‍ കണ്ടെത്തിയപ്പോള്‍ മാത്രമാണ് ഇക്കാര്യം സ്ഥിരീകരിക്കാനായത്.
കൊവിഡ് ടെസ്റ്റ് നെഗറ്റീവാണെന്ന് ഉറപ്പിച്ചുകഴിഞ്ഞാലും ഏതാനും ദിവസത്തേക്ക് കൂടി ഐസൊലേഷനില്‍ തന്നെ തുടരുന്നതാണ് ഉത്തമം എന്നാണ് ഈ കേസ് ഉദ്ദരിച്ചുകൊണ്ട് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതല്ലെങ്കില്‍ പലവട്ടം ടെസ്റ്റ് ചെയ്ത് നെഗറ്റീവായി എന്നത് ഉറപ്പിക്കുക. അതുപോലെ എത്ര അടുപ്പമുള്ളവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയാണെങ്കിലും മാസ്‌ക് ധരിക്കാനും സാമൂഹികാകലം പാലിക്കാനും ശ്രദ്ധിക്കുക.
Also Read:- 'ഡോക്ടറുടെ മാസ്ക് വലിച്ചുമാറ്റുന്ന നവജാതശിശു'; 2020ലെ പ്രതീക്ഷയുടെ ചിത്രം വൈറലാവുന്നു...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam