
പാരിസ്ഥിതിക ആഘാത ഉണ്ടാക്കുന്നതിന് ഏറ്റവും വലിയ വില്ലനാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ രൂക്ഷത വെളിവാക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓരോ ആഴ്ചയും ഏകദേശം അഞ്ചുഗ്രാം അഥവാ ഒരു ക്രെഡിറ്റ് കാര്‍ഡിനത്രയും പ്ലാസ്റ്റിക് മനുഷ്യരുടെ ഉള്ളില്‍ച്ചെല്ലുന്നുണ്ടെന്നാണ് ഓസ്‌ട്രേലിയയിലെ ന്യൂ കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനം പറയുന്നത്. ഡബ്ല്യൂ ഡബ്ല്യൂ എഫ് ഇന്റര്‍നാഷണലിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടാണ് ഇത്.
കുടിവെള്ളത്തിലൂടെയാണ് പ്ലാസ്റ്റിക്കിന്‍റെ അംശം പ്രധാനമായും മനുഷ്യരുടെ ഉള്ളിലെത്തുന്നത് എന്നും പഠനം പറയുന്നു. മറ്റൊരു കാരണം ഷെല്‍ഫിഷ് ഇനത്തില്‍പ്പെട്ട ജലജീവികളെ ഭക്ഷണമാക്കുന്നതാണ്. ഇത്തരം ജീവികളെ മുഴുവനായും ഭക്ഷിക്കുമ്പോള്‍ അവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ എത്തിപ്പെട്ട പ്ലാസ്റ്റിക്കിന്റെ അംശം മനുഷ്യരുടെ ഉള്ളിലേക്കും എത്തുമെന്നും പഠനം സൂചിപ്പിക്കുന്നു. ശരാശരി 1769 പ്ലാസ്റ്റിക് തരികളാണ് ഒരാഴ്ച കുടിവെള്ളത്തിലൂടെ മനുഷന്റെ ഉള്ളിലെത്തുന്നത്- റിപ്പോര്‍ട്ട് പറയുന്നു. 52 പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തോത് പ്രദേശങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടും.
അമേരിക്കയില്‍ 94.4 ശതമാനം ടാപ്പില്‍നിന്നുള്ള വെള്ളത്തിലും പ്ലാസ്റ്റിക് ഫൈബറുകള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതായത് ഒരു ലിറ്ററിന് ശരാശരി 9.4 ഫൈബറുകള്‍. യൂറോപ്പിലെ ജലസ്രോതസ്സുകളില്‍ മലിനീകരണത്തിന്റെ തോത് കുറവാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam