കൊവിഡ് വാക്സിന്‍: റഷ്യയും ബ്രിട്ടനും വാക്സിനുകള്‍ സംയോജിപ്പിച്ച് പരീക്ഷിക്കും; പുതിയ വഴിത്തിരിവ്

By Web TeamFirst Published Dec 11, 2020, 9:03 PM IST
Highlights

ആസ്ട്രസെനക്ക വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയില്‍ ഈ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വാക്‌സീനും ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ആളുകളില്‍ പ്രതിരോധശേഷി വര്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ലണ്ടന്‍: കൊവിഡിനെതിരെ വാക്സിന്‍ കണ്ടെത്താനുള്ള ലോകമെമ്പാടുമുള്ള ശ്രമങ്ങളില്‍ ഏറ്റവും നിര്‍ണ്ണായക ചുവടുവയ്പ്പുമായി ബ്രിട്ടനും റഷ്യയും. ബ്രിട്ടനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്ക വാക്‌സീനും റഷ്യയുടെ സ്പുട്‌നിക് വാക്‌സീനും സംയോജിപ്പിച്ചുള്ള പരീക്ഷണത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഇരു രാജ്യങ്ങളിലും നിര്‍മ്മിക്കപ്പെട്ട വാക്സിനുകള്‍ ഒരുമിച്ച് പരീക്ഷണത്തില്‍ ഏര്‍പ്പെടുത്തനാണ്  തീരുമാനമെടുത്തതെന്ന് ആര്‍ഡിഐഎഫ് വെല്‍ത്ത് ഫണ്ടിനെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആസ്ട്രസെനക്ക വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയില്‍ ഈ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വാക്‌സീനും ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ആളുകളില്‍ പ്രതിരോധശേഷി വര്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

വ്യത്യസ്ത വാക്‌സീനുകളുടെ സംയോജനം എങ്ങനെ ഫലപ്രദമാക്കാമെന്ന ആലോചനയിലാണെന്നും ഇതിനായി സ്പുട്‌നിക് വി വികസിപ്പിച്ചെടുത്ത റഷ്യയുടെ ഗമലേയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉടന്‍ പരീക്ഷണം ആരംഭിക്കുമെന്നും ആസ്ട്രസെനക്ക പറഞ്ഞു. 

ഈ പരീക്ഷണത്തില്‍ 18 വയസ്സിനു മുകളിലുള്ളവരെയാണ് പങ്കെടുപ്പിക്കുക. എന്നാല്‍ എത്രയാളുകളെ പരീക്ഷണത്തിന്റെ ഭാഗമാക്കുമെന്നതില്‍ തീരുമാനമായില്ല. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി വികസിപ്പിച്ചുകൊണ്ടിരുന്ന വാക്‌സീന്‍ 70.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു ഒരു ജേണലില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പറയുന്നത്. 

എന്നാല്‍ വാക്‌സീന്‍ 92 ശതമാനം വിജയകരമാണെന്ന് റഷ്യ അവകാശപ്പെടുന്നു. ഓക്‌സ്‌ഫോഡ് സര്‍വകലാശാല ആസ്ട്രസെനക്കയുമായി വികസിപ്പിച്ച വാക്‌സീനും റഷ്യയുടെ ഗമാലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട വികസിപ്പിച്ച വാകിസീനും സമാനതകളുള്ളതാണ് എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണം ആരംഭിക്കും എന്നാണ് സൂചന.

click me!