ആരോഗ്യവകുപ്പിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കുകയും പരമാവധി വീടുകള്‍ക്കുള്ളില്‍ കഴിയുകയും ചെയ്യുകയാണെങ്കിൽ മാത്രമേ തൽക്കാലം കൊറോണയെ പ്രതിരോധിക്കാന്‍ സാധിക്കൂവെന്നാണ് വിദഗ്ധർ പറയുന്നത്.
കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ആളുകളെ ഭയത്തിലേക്ക് നയിക്കുന്ന നുണപ്രചരണങ്ങളും അതിനിടയില്‍ സജീവമാണ്. സത്യവും അസത്യവുമായ വാര്‍ത്തകളും അഭ്യൂഹങ്ങളും വാട്‌സ് ആപ് സര്‍വകലാശാലകളിലടക്കം പരന്നു നടക്കുന്നുണ്ട്.
കൊറോണ ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണെന്ന് തെളിയിച്ചുകൊണ്ട് ലോകത്ത് നിരവധി കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ രോഗം ഭേദമായവര്‍ക്ക് വീണ്ടും കൊവിഡ് 19 ബാധയ്ക്ക് എത്രത്തോളം സാധ്യതയുണ്ടെന്ന ചോദ്യവും ഇതിനിടയില്‍ സജീവമാണ്.
ആരോഗ്യവകുപ്പിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കുകയും പരമാവധി വീടുകള്‍ക്കുള്ളില്‍ കഴിയുകയും ചെയ്യുകയാണെങ്കിൽ മാത്രമേ തൽക്കാലം കൊറോണയെ പ്രതിരോധിക്കാന്‍ സാധിക്കൂവെന്നാണ് വിദഗ്ധർ പറയുന്നത്. ചൈനയില്‍ മാത്രം 3270 പേരാണ് കൊറോണ മൂലം മരണമടഞ്ഞത്.
പുതിയ കൊറോണ കേസുകള്‍ ഒന്നും വുഹാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതുതന്നെ വലിയ ആശ്വാസം. എന്നാല്‍ ഈ സന്തോഷത്തിന്റെ ആയുസ്സ് എത്രകാലമെന്ന് അറിയില്ലെന്നാണ് ബെയ്ജിങ്ങിലെ ഒരു കൊറോണ വൈറസ് സ്പെഷലിസ്റ്റ് ഡോ. ലി ലഞ്ച്വാന്‍ പറയുന്നത്. കൊറോണയെ ചെറുക്കാന്‍ മുന്നില്‍ നിന്ന ടീമിലെ അംഗമായ ഡോക്ടര്‍, ഒരു രണ്ടാം വൈറസ് ആക്രമണം ചൈനയില്‍ പൊട്ടിപുറപ്പെട്ടേക്കാമെന്നാണ് സൂചിപ്പിക്കുന്നത്.
ഇതിനു കാരണമായി ചൂണ്ടികാണിക്കുന്നത്, ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകള്‍ രാജ്യത്തിനകത്തു നിന്നല്ല പുറത്തുനിന്ന് എത്തുന്നവരിലൂടെയാണെന്നാണ്. കഴിഞ്ഞ ദിവസം ഗ്വാങ്ഷുവില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസാണ് ഇതിനു തെളിവായി ലീ ചൂണ്ടികാണിക്കുന്നത്. ഇനിയും ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ അതിനെ നിയന്ത്രിക്കുന്നത് കഠിനപ്രയത്നമാകുമെന്ന് 73 കാരിയായ ലീ മുന്നറിയിപ്പ് നല്‍കുന്നു.