
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി സർക്കാർ - സ്വകാര്യ ഭേദമെന്യേ വിവിധ ആശുപത്രികളെ സംയോജിപ്പിച്ചു കൊണ്ട് സ്തനാർബുദ രോഗികൾക്ക് ശസ്ത്രക്രിയ നടത്തും. ബ്രെസ്റ്റത്തോൺ 2023 എന്ന പേരിലുള്ള ഈ പരിപാടി അസോസിയേഷൻ ഓഫ് സർജൻസ് (എ എസ് ഐ കേരള) കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള സർക്കാർ മെഡിക്കൽ കോളേജുകളും കാൻസർ സെന്ററുകളും സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളേജുകളും കോർപ്പറേറ്റ് ആശുപത്രികളും മറ്റ് സർക്കാർ ആശുപത്രികളും ഉൾപ്പെടെ 42 ആശുപത്രികൾ ഈ പരിപാടിയുടെ ഭാഗമാകും.
എല്ലാ ആശുപത്രികളും ശനിയാഴ്ച സ്തനാർബുദ രോഗികൾക്കായി പ്രവർത്തിക്കും. കൂടാതെ, സംസ്ഥാനത്തെ എല്ലാ ശസ്ത്രക്രിയാ കേന്ദ്രങ്ങളിലും സ്തനാർബുദ ബോധവൽക്കരണ ക്ലാസുകളും പരിപാടികളും സംഘടിപ്പിക്കും. ഒക്ടോബർ മാസം പൊതുവേ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുന്നുണ്ട്. സ്തനാർബുദ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, സ്ക്രീനിംഗ് പ്രോഗ്രാമുകൾ എന്നിങ്ങനെ വിവിധ പരിപാടികൾ ഒക്ടോബർ മാസത്തിൽ സംഘടിപ്പിച്ചു വരുന്നുണ്ട്.
പൊതുജനങ്ങൾക്ക് മുൻകൂട്ടിയുള്ള രോഗനിർണയത്തിന്റെയും ശസ്ത്രക്രിയാ ചികിത്സയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടി സ്തനാർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് എ എസ് ഐ കേരള പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരളാ ചാപ്റ്റർ സെക്രട്ടറി ഡോ മധു മുരളി അറിയിച്ചു.
Read More :
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam