
ഇന്ന് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് മാസ്‌കുകള്‍ (masks). എന്നാല്‍ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ (omicron) ചെറുക്കാൻ തുണികൊണ്ടുള്ള മാസ്ക് (cloth mask) അപര്യാപ്തമെന്ന് ആരോഗ്യ വിദഗ്ധര്‍. എന്‍95 മാസ്കോ, മൂന്ന് പാളികളുള്ള സര്‍ജിക്കല്‍ മാസ്കോ ഇതിനായി ഉപയോഗിക്കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
വായുവിലെ 95 ശതമാനം കണികകളെയും പൊടിപടലങ്ങളെയും എന്‍95 റെസ്പിറേറ്റര്‍ മാസ്കിന് അരിച്ചെടുക്കാനാകുമെന്ന് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) അഭിപ്രായപ്പെടുന്നു. എന്‍95 മാസ്കുമായി താരതമ്യം ചെയ്യുമ്പോൾ സര്‍ജിക്കല്‍ മാസ്ക് കുറച്ച് അയഞ്ഞതാണെങ്കിലും അവയും തുണി മാസ്കിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വായുവിലെ അണുവാഹകരായ കണികകളെ തടയും. എന്നാല്‍ വായുവില്‍ കാണപ്പെടുന്ന കൊറോണ വൈറസിനെ തടുക്കാന്‍ സാധാരണ തുണി മാസ്കിന് സാധിക്കില്ലെന്ന് ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് പ്രഫസര്‍ ലിയാന വെന്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ സര്‍ജിക്കല്‍ മാസ്കിന് പുറമേ ഒരു തുണി മാസ്ക് കൂടി വയ്ക്കുന്ന ഇരട്ട മാസ്കിങ് അധിക സംരക്ഷണം നല്‍കും. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകുന്നവര്‍ എന്‍95, കെഎന്‍95, കെഎഫ്94 പോലുള്ള മാസ്കുകള്‍ ധരിക്കുന്നതാണ് നല്ലതെന്നും പ്രഫ. ലിയാന പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam