Omicron : ഒമിക്രോണിന്റെ വ്യാപനം അതിവേ​ഗം; ടെലിമെഡിസിൻ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം: ഡോ. സൗമ്യ സ്വാമിനാഥൻ

By Web TeamFirst Published Jan 1, 2022, 9:27 AM IST
Highlights

'ഒപി വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സുമാരും ഉണ്ടെന്ന് ഉറപ്പാക്കുക. ടെലിഹെൽത്ത്, ടെലിമെഡിസിൻ സേവനങ്ങൾ ശരിക്കും വർദ്ധിപ്പിക്കേണ്ട സമയമാണിത്...'- ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.  

കൊറോണ വെെറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് അതിവേ​ഗം വ്യാപിക്കുന്ന സാഹചര്യമായതിനാൽ ആരോഗ്യപരിചരണത്തിന്റെ ലഭ്യതയാവും  ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 

നിരവധി ആളുകൾ രോഗികളാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ മുന്നറിയിപ്പു നൽകി. രോഗവ്യാപനം വേഗത്തിലാകുന്നതോടെ ആശുപത്രികളിൽ തിരക്ക് കൂടും. ആഗോളതലത്തിൽ പുതിയ ആശങ്കകൾ ഉണർത്തുകയും വീടുകളിലേക്കു പരിചരണം മാറ്റേണ്ട സ്ഥിതിയുണ്ടാകുമെന്നും ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.  

ആശങ്കാകുലരാകുന്ന ആളുകൾ ഒരു ഡോക്ടറെ കാണുകയോ ആരോഗ്യ പ്രവർത്തകരുടെയോ ഉപദേശം തേടുകയോ വേണം. അതിനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും ഡോ. സൗമ്യ പറഞ്ഞു. ഒമിക്രോണിന്റെ കുതിച്ചുചാട്ടത്തെ നേരിടാൻ ടെലികൺസൾട്ടേഷൻ സേവനങ്ങൾ അടിയന്തിരമായി വർദ്ധിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. 

ഒപി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സുമാരും ഉണ്ടെന്ന് ഉറപ്പാക്കുക. ടെലിഹെൽത്ത്, ടെലിമെഡിസിൻ സേവനങ്ങൾ ശരിക്കും വർദ്ധിപ്പിക്കേണ്ട സമയമാണിത്. കഴിയുന്നത്ര വീട്ടിലിരുന്നോ പ്രാഥമിക പരിചരണ ഐസൊലേഷൻ സെന്ററുകളിലോ ഞങ്ങൾക്ക് ആളുകളെ ചികിത്സിക്കാൻ കഴിയുമെന്ന് ഉറപ്പാക്കണമെന്നും  ഡോ. സൗമ്യ പറഞ്ഞു.

പുതിയ വകഭേദത്തിന്റെ അപകട സാധ്യത മനസിലാക്കി വേണം മുന്നോട്ടു പോകേണ്ടതെന്നും അവർ പറഞ്ഞു.എല്ലാ മുതിർന്നവർക്കും പൂർണ്ണമായി വാക്സിനേഷൻ നൽകുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, വ്യാപകമായ ജീനോം സീക്വൻസിങ്, കേസുകളിൽ അസാധാരണമായ പുരോഗതി എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നിവയാണ് 'ഒമിക്രോണിനെതിരെ' മറ്റ് ചില നിർദ്ദേശങ്ങൾ. 

ഒമിക്രോൺ വകഭേദം അപകടകാരി അല്ലെന്ന് ഈ ഘട്ടത്തിൽ ഉറപ്പിക്കാനാവില്ല. ദക്ഷിണാഫ്രിക്കയിൽ നിന്നും യുകെയിൽനിന്നും വിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. ഡെൽറ്റയേക്കാൾ നാല് മടങ്ങ് വേഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നതെന്നും അവർ പറഞ്ഞു.

ഒമിക്രോണ്‍ ബാധിച്ച 73കാരന്‍ രോഗം ഭേദമായ ശേഷം മരിച്ചു

click me!