
പോണ്ടിച്ചേരി: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയിൽ ക്യാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയതോടെ പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്തി പുതുച്ചേരി. ക്യാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്തുവാണ് പഞ്ഞിമിഠായിയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ലഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ പഞ്ഞിമുഠായിക്ക് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്താൻ ഉത്തരവിട്ടത്.
' റോഡമിൻ ബി ' ആരോഗ്യത്തിന് വെല്ലുവിളി
പഞ്ഞിമിഠായിയില്‍ ' റോഡമിൻ ബി ' എന്ന വിഷാംശമാണ് അധികൃതര്‍ കണ്ടെത്തിയിരുന്നത്. തുണികള്‍ , പേപ്പര്‍ , ലെദര്‍ ഉത്പന്നങ്ങളിലൊക്കെ നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കലാണിത്. ഭക്ഷണ സാധനങ്ങളില്‍ ഇത് നിറത്തിനായി ചേര്‍ക്കുമ്പോള്‍ ആരോഗ്യമാണ് വെല്ലുവിളി നേരിടുന്നത്. ഒരിക്കല്‍ ശരീരത്തിലെത്തിയാല്‍ അത്ര ദോഷമൊന്നുമാകില്ലെങ്കിലും ഇവ പതിവാിയി ശരീരത്തിലെത്തിയാല്‍ കരള്‍ രോഗത്തിനും ക്യാൻസറിലേക്കുമെല്ലാം നമ്മെ നയിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പഞ്ഞിമിഠായിയില്‍ ഈ രാസവസ്തു വ്യാപകമായി ഉണ്ട് എന്ന ലാബ് റിസള്‍ട്ട് വന്നതിന് ശേഷമാണത്രേ ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ വില്‍പന നിരോധിച്ചിരിക്കുന്നത്. പഞ്ഞിമിഠായിയില്‍ മാത്രമല്ല പല മിഠായികളിലും സ്വീറ്റ്സിലും റോഡമിൻ ബി അടങ്ങിയതായി ലാബ് പരിശോധനയില്‍ കണ്ടെത്തപ്പെട്ടിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇനിയും ഇത്തരത്തില്‍ റോഡമിൻ ബി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉത്പാദനത്തിലോ വില്‍പനയിലോ വിതരണത്തിലോ ആരെങ്കിലും പങ്കാളിയായതായി മനസിലാക്കിയാല്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നിരോധനം വന്നതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് നിലച്ചിരിക്കുന്നത്. ഈയൊരു വലിയ പ്രശ്നത്തെ പക്ഷേ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടറിയണം. ഏതായാലും ആരോഗ്യത്തിന് ദോഷം വരുന്ന ഉത്പന്നങ്ങള്‍ നിരോധിക്കുന്നത് തന്നെയാണ് നല്ലത്, ഇതിന് കയ്യടിക്കാനേ നിര്‍വാഹമുള്ളൂ എന്നാണ് പൊതുജനത്തിന്‍റെ ഭാഗത്ത് നിന്ന് വരുന്ന പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam