കൊവിഡ് രോഗികളുടെ ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡികള്‍ ആറ് മാസം വരെ സംരക്ഷണം നല്‍കുമെന്ന് പഠനം

By Web TeamFirst Published Sep 16, 2021, 1:00 PM IST
Highlights

ചെറിയ ലക്ഷണങ്ങളോടെയുള്ള കൊവിഡ് രോഗികള്‍ക്കും ആന്‍റിബോഡി പ്രതികരണമുണ്ടാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മിഷിഗണ്‍ മെഡിസിനിലെ അലര്‍ജി ആന്‍ഡ് ഇമ്മ്യൂണോളജി അസിസ്റ്റന്‍റ് പ്രഫസര്‍ ചാള്‍സ് ഷൂളര്‍ പറഞ്ഞു. 

ചെറിയ ലക്ഷണങ്ങളുമായി കൊവിഡ് ബാധിച്ചവരുടെ ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡികള്‍ വീണ്ടുമൊരു കൊവിഡ് ബാധയില്‍ നിന്ന് ആറ് മാസം വരെ സംരക്ഷണം നല്‍കുമെന്ന് പഠനം. മിഷിഗണ്‍ സര്‍വകലാശാല മെഡിക്കല്‍ സ്കൂള്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ മൈക്രോബയോളജി സ്പെക്ട്രം ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച 130 പേരെയാണ് ഗവേഷണത്തിന്‍റെ ഭാഗമായി നിരീക്ഷിച്ചത്. തലവേദന, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയ ലഘുവായ ലക്ഷണങ്ങള്‍  മാത്രമേ ഇവര്‍ക്ക് ഉണ്ടായിരുന്നോള്ളൂ. ഇവരില്‍ 90 ശതമാനം പേരിലും കൊറോണ വൈറസിനെതിരെയുള്ള ആന്‍റിബോഡി പ്രതികരണം ഉണ്ടായി. 

അതിനാല്‍ ചെറിയ ലക്ഷണങ്ങളോടെയുള്ള കൊവിഡ് രോഗികള്‍ക്കും ആന്‍റിബോഡി പ്രതികരണമുണ്ടാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മിഷിഗണ്‍ മെഡിസിനിലെ അലര്‍ജി ആന്‍ഡ് ഇമ്മ്യൂണോളജി അസിസ്റ്റന്‍റ് പ്രഫസര്‍ ചാള്‍സ് ഷൂളര്‍ പറഞ്ഞു. മൂന്ന് മുതല്‍ ആറ് മാസം വരെ നീണ്ട നിരീക്ഷണ കാലയളവില്‍ 130 പേരില്‍ ആര്‍ക്കും വീണ്ടും കൊവിഡ് വന്നില്ല. എന്നാല്‍ ഇത് വാക്സിന്‍ എടുക്കാതിരിക്കാനുള്ള കാരണമല്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു വര്‍ഷത്തിന് ശേഷം ഇവരുടെ ശരീരത്തിലുള്ള ആന്‍റിബോഡി പ്രതികരണം എങ്ങനെയാണെന്ന് പഠിച്ചു കൊണ്ടിരിക്കുകയാണ് ഗവേഷണ സംഘം ഇപ്പോള്‍. 

Also Read: കൊവിഡ് 19; പുതിയ വൈറസ് വകഭേദങ്ങള്‍ ഇന്ത്യയിലും?

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!