Covid in Children : 'കൊവിഡ് 19 ചില കുട്ടികളിൽ മരണസാധ്യത കൂട്ടുന്നു'; പുതിയ പഠനം

By Web TeamFirst Published Sep 19, 2022, 11:04 AM IST
Highlights

കൊവിഡ് ഓരോ വ്യക്തിയെയും ഓരോ തോതിലും രീതിയിലുമാണ് ബാധിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ ആശങ്ക. പ്രായമായവരെയും പ്രമേഹം-ബിപി ക്യാൻസർ പോലെ നേരത്തെ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളവരെയുമാണ് കൊവിഡ് കാര്യമായി ബാധിക്കുകയെന്നായിരുന്നു ആദ്യഘട്ടങ്ങളിൽ ലഭിച്ചിരുന്ന വിവരം.

കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടം തുടരുക തന്നെയാണ്. മൂന്ന് വർഷത്തിലധികമായി കൊവിഡുമായി മത്സരിച്ച് ഇപ്പോൾ അതിനോടൊപ്പം അതിജീവനം നടത്താനായി നാം ഏറെക്കുറെ പരിശീലിച്ച് വരികയാണ്. എങ്കിലും കൊവിഡ് ഉയർത്തുന്ന എല്ലാ ഭീഷണികളെയും അത്ര പെട്ടെന്ന് മറികടക്കുക സാധ്യമല്ല.

കൊവിഡ് ഓരോ വ്യക്തിയെയും ഓരോ തോതിലും രീതിയിലുമാണ് ബാധിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ ആശങ്ക. പ്രായമായവരെയും പ്രമേഹം-ബിപി ക്യാൻസർ പോലെ നേരത്തെ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളവരെയുമാണ് കൊവിഡ് കാര്യമായി ബാധിക്കുകയെന്നായിരുന്നു ആദ്യഘട്ടങ്ങളിൽ ലഭിച്ചിരുന്ന വിവരം.

എന്നാൽ പിന്നീട് ഇത്തരം പ്രശ്നങ്ങളേതുമില്ലാത്തവരെയും രോഗം സാരമായി കടന്നുപിടിക്കുകയും മരണത്തിന് വരെ ഇടയാക്കുകയും ചെയ്തിരുന്നു. അപ്പോഴും കുട്ടികൾക്കിടയിലെ കൊവിഡ് കേസുകളും കൊവിഡ് മരണനിരക്കുമെല്ലാം താഴ്ന്ന് തന്നെയായിരുന്നു. ഇപ്പോഴിതാ ഇതുമായി ചേർത്തുവായിക്കാവുന്നൊരു പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. 

'ദ ജേണൽ ഓഫ് അലർജി ആന്‍റ് ക്ലിനിക്കൽ ഇമ്മ്യൂണോളജി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങൾ വന്നിരിക്കുന്നത്.  പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട്, പ്രത്യേകതമായ ചില പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളിൽ കൊവിഡ് തീവ്രമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത ഏറെയാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 

'പ്രൈമറി ഇമ്മ്യൂണോ ഡെഫിഷ്യൻസി രോഗങ്ങൾ ബാധിച്ച കുട്ടികളിൽ കൊവിജ് മരണനിരക്ക് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ കുട്ടികളെ കൊവിഡ് സാരമായി ബാധിക്കുമ്പോൾ ഉടൻ തന്നെ ഇമ്മ്യൂണോളൊജിക്കൽ പരിശോധനയോ ജെനറ്റിക് അനാലിസിസോ നടക്കണം. കുട്ടികൾക്ക് ആവശ്യമായ തെറാപ്പി നൽകുന്നതിനെല്ലാം ഇത് സഹായിക്കും...'- പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ക്വിയാങ് പാൻ ഹമ്മർസ്റ്റോം പറയുന്നു. 

അതേസമയം ഇമ്മ്യൂണോ ഡെഫിഷ്യൻസി രോഗങ്ങളുള്ള എല്ലാ കുട്ടികളിലും കൊവിഡ് തീവ്രമാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യവും ചർച്ചകളിൽ ഉയരുന്നുണ്ട്. എന്തായാലും ഈ പഠനത്തിനായി കണ്ടെടുത്ത കൊവിഡ് തീവ്രമായി ബാധിച്ച, ഇമ്മ്യൂണോ ഡെഫിഷ്യൻസി രോഗങ്ങളുള്ള കുട്ടികളിൽ ഏതാണ്ട് പകുതിയോളം പേരും പിന്നീട് മരിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

Also Read:- കൊവിഡിന് ശേഷം വയറ്റിൽ ഈ പ്രശ്നം നേരിടുന്നുണ്ടോ?

click me!