
പാരീസ്: അലസമായ ജീവിത ശൈലിയുള്ള കൊവിഡ് രോഗികളില്‍ മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി പഠനം. കൊവിഡ് ബാധിച്ച 50000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൊവിഡ് രോഗികള്‍ക്കിടയില്‍ രണ്ട് വര്‍ഷത്തോളമായി ശാരീരികമായ അധ്വാനം കുറവുള്ള ഏറിയ പങ്കിനും രോഗാവസ്ഥ ഗുരുതരമാവുകയും ആശുപത്രിയില്‍ എത്തിക്കേണ്ട നിലയില്‍ രോഗം വഷളായിട്ടുണ്ടെന്നും പഠനം വിശദമാക്കുന്നു.
ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലി, അമിതവണ്ണം, അതിസമ്മര്‍ദ്ദം എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യായാമക്കുറവുള്ള കൊവിഡ് രോഗികളില്‍ മരണസാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. നിലവില്‍ കൊവിഡ് 19 ന് വഷളാവുന്നതിന് കാരണമായി കണക്കാക്കുന്നത് പ്രായക്കൂടുതലും, പ്രമേഹം, അമിതവണ്ണം, ഹൃദയ ശ്വസന രോഗങ്ങളാണ്. ഇക്കൂട്ടത്തിലേക്ക് വ്യായാമക്കുറവും ഉള്‍പ്പെടുത്തണമെന്നും പഠനം ആവശ്യപ്പെടുന്നു.
വ്യായാമക്കുറവുള്ള രോഗികളില്‍ വൈറസ് ബാധ ഗുരുതരമാവുന്നു. അമേരിക്കയില്‍ 2020 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ കൊവിഡ് ബാധിച്ച 48440 പേരില്‍ നടത്തിയ പഠനങ്ങളും ഈ കണ്ടെത്തലിനെ പിന്തുണയ്ക്കുന്നുവെന്നാണ് അവകാശവാദം. രോഗം ബാധിച്ചവരിലെ ആവറേജ് പ്രായം 47 ആണ്. ഇതില്‍ തന്നെ അഞ്ച് പേരില്‍ മൂന്ന് പേര്‍ സത്രീകളാണ്. മാസ് ബോഡി ഇന്‍ഡക്സ് 31 ന് മുകളിലുള്ളവരോ അമിത വണ്ണമുള്ളവരോ ആണ് രോഗബാധിതരില്‍ ഏറിയപങ്കും. വല്ലപ്പോഴും മാത്രം വ്യായാമം ചെയ്യുന്നവരില്‍ ഇരുപത് ശതമാനത്തോളം ആളുകളില്‍ രോഗബാധ വഷളാവാനുള്ള സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam