കൊവിഷീൽഡിന്‍റെ ഒറ്റ ഡോസ് വാക്സിൻ ഡെൽറ്റ വകഭേദത്തിനെതിരെ 61% ഫലപ്രദം

By Web TeamFirst Published Jun 17, 2021, 9:06 AM IST
Highlights

വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഗവേഷണസംഘം കൊവിഷീൽഡ് വാക്സിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്നും രണ്ട് ഡോസ് എടുക്കുന്നതോടെ ഫലപ്രാപ്തി 65 ശതമാനമാകുമെന്ന് കണ്ടെത്തിയെന്നും അറോറ പറയുന്നു.

കൊവിഡിന്‍റെ ഡെൽറ്റ വകഭേദത്തിനെതിരെ കൊവിഷീൽഡ് വാക്സിന്‍റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാരിന്‍റെ കൊവിഡ് വർക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എൻ.കെ. അറോറയാണ് ഇക്കാര്യം പറഞ്ഞത്. വെല്ലൂരിലെ ക്രിസ്​ത്യൻ മെഡിക്കൽ കോളജിൽ നടത്തിയ പഠനത്തി​ന്‍റെ അടിസ്ഥാനത്തിലാണ് നിഗമനം. 

ആദ്യ ഡോസിന് നാല് ആഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുത്താൽ മതിയെന്നാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നത്.  ഇതേസമയം ബ്രിട്ടന്‍ വാക്സിൻ ഇടവേള 12 ആഴ്ചയായി വർധിപ്പിച്ചിരുന്നു. ആറ് ആഴ്ചയ്ക്കുശേഷം ലോകാരോഗ്യസംഘടന 6–8 ആഴ്ച ഇടവേള കൊണ്ടുവരുന്നത് നന്നാകുമെന്ന് ശുപാര്‍ശ ചെയ്തു. പിന്നാലെ ഏപ്രിലിൽ ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ സംവിധാനം 12 ആഴ്ച ഇടവേളയിൽ രണ്ടാം ഡോസ് എടുക്കുന്നത് 65 മുതൽ 80 ശതമാനം വരെ ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി. 

മേയ് 13ന് ഇന്ത്യൻ ആരോഗ്യമന്ത്രാലയം വാക്സിൻ ഡോസുകളുടെ ഇടവേള 6–8 ആഴ്ചയിൽനിന്ന് 12–16 ആഴ്ചയായി വർധിപ്പിക്കുകയാണെന്ന ഉത്തരവ് പുറപ്പെടുവിച്ചു. മൂന്ന് മാസത്തിനിടയില്‍ വാക്സിൻ ഡോസ് ഇടവേള വീണ്ടും വർധിപ്പിച്ചതോടെ വാക്സിൻ ക്ഷാമം മൂലമാണിതെന്ന അഭ്യൂഹവും ഉയർന്നിരുന്നു. 

അതേസമയം, വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഗവേഷണസംഘം കൊവിഷീൽഡ് വാക്സിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്നും രണ്ട് ഡോസ് എടുക്കുന്നതോടെ ഫലപ്രാപ്തി 65 ശതമാനമാകുമെന്ന് കണ്ടെത്തിയെന്നും അറോറ പറയുന്നു.

Also Read: രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് 65% പ്രതിരോധശേഷി; പഠനം നടത്തിയത് ആരോഗ്യപ്രവര്‍ത്തകരില്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!