ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം തുറന്നുപറയുന്നത്. ദീപികയും വിഷാദരോഗത്തില്‍ നിന്ന് കരകയറിയ ആളാണ്.
വിഷാദം എന്ന രോഗാവസ്ഥയെക്കുറിച്ചും അതിനെത്തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും പല തവണ മനസ്സുതുറന്ന ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. ഇപ്പോഴിതാ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയും തുടർസംഭവങ്ങളും വിഷാദരോഗത്തെപ്പറ്റി സജീവ ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.
കടുത്ത വിഷാദരോഗത്താൽ കഷ്‌ടപ്പെടുകയായിരുന്നു സുശാന്ത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സുഹൃത്തുക്കളുടെ സഹായം എന്തുകൊണ്ട് സുശാന്ത് തേടിയില്ല എന്ന സംശയവും പലരും പങ്കുവച്ചു. എന്നാല്‍ വിഷാദരോഗാവസ്ഥയിൽ മറ്റുള്ളവരുടെ സഹായം തേടാത്തതിൽ തെറ്റ് പറയാൻ കഴിയില്ലെന്ന് സ്വന്തം അനുഭവത്തിലൂടെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ദീപിക.
ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം തുറന്നു പറയുന്നത്. ദീപികയും വിഷാദരോഗത്തില്‍ നിന്ന് കരകയറിയ വ്യക്തിയാണ്. മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് സഹായങ്ങള്‍ നല്‍കുന്ന ഒരു സംഘടനയും ദീപിക നടത്തുന്നുണ്ട്.
'സംസാരിക്കൂ, പങ്കുവയ്ക്കു, പ്രകടിപ്പിക്കൂ, സഹായം തേടൂ...' എന്നാണ് താരം വിഷാദത്തിനടിമയായവരോട് തന്‍റെ പോസ്റ്റിലൂടെ പറയുന്നത്. 'മാനസികസമ്മര്‍ദ്ദം അനുഭവിച്ച വ്യക്തിയെന്ന നിലയില്‍ മറ്റുള്ളവരുടെ സഹായം തേടുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയാൻ എനിക്ക് കഴിയില്ല. എങ്കിലും സംസാരിക്കണം, പങ്കുവയ്ക്കണം, പ്രകടിപ്പിക്കണം, സഹായം തേടണം. ഓര്‍ക്കുക, നമ്മള്‍ ഒരിക്കലും ഒറ്റയ്ക്കല്ല. ഇതില്‍ നമ്മളെല്ലാവരും ഒന്നിച്ചാണ്. ഏറ്റവും വലുത് പ്രതീക്ഷയാണ്' - ദീപിക കുറിച്ചു.
2015 ലാണ് ദീപിക താന്‍ വിഷാദരോഗത്തിന് അടിമായാണെന്ന് വെളിപ്പെടുത്തുന്നത്. 'ഇതിന്റെ വേദനയും സമ്മർദ്ദവും വിട്ടുപോകാൻ ബുദ്ധിമുട്ടാണ്. വിഷാദരോഗത്തെക്കുറിച്ച് വിശദീകരിക്കുവാൻ സാധിക്കില്ല. അത്രയും മാനസിക അസ്വസ്ഥതകളിലൂടെയാകും കടന്നുപോകുക. ജീവിക്കുന്നത് എന്തിനു വേണ്ടിയെന്നും ചിന്തിക്കും, ഒന്നിലും സന്തോഷം കണ്ടെത്താൻ സാധിക്കില്ല'- ദീപിക അന്ന് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
താനതില്‍ നിന്ന് പൂര്‍ണമായി മോചിതയായോ എന്ന് അറിയില്ലെന്നും താരം പറഞ്ഞു. അത് തിരിച്ചു വരുമോയെന്ന ഭയം തനിക്കുണ്ടെന്നും ദീപിക വെളിപ്പെടുത്തിയിരുന്നു. വിഷാദരോഗം ഉണ്ടെന്ന് ലോകത്തോട് തുറന്നുപറഞ്ഞത് വലിയ സന്തോഷം നല്‍കിയെന്നും ദീപിക പറയുകയുണ്ടായി. പിന്നീടാണ് വിഷാദരോഗത്തിനെതിരെ പോരാടുന്ന 'ലീവ്, ലവ്, ലാഫ് ' എന്ന പേരില്‍ ഒരു ഫൗണ്ടേഷന് ദീപിക രൂപം നല്‍കിയത്.
Also Read: വിഷാദരോഗം മരണത്തിലേക്ക് നയിക്കുമ്പോൾ; ഡോക്ടര്‍ പറയുന്നു...