
ചികിത്സാപ്പിഴവ് മൂലം രോഗികള്‍ പലവിധ പ്രശ്നങ്ങളും ദുരിതങ്ങളും നേരിട്ടിട്ടുള്ള സംഭവങ്ങള്‍ എത്രയോ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുവച്ച് മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒന്നടങ്കം കുറ്റപ്പെടുത്തുകയോ നിയമം കയ്യിലെടുത്ത് അവര്‍ക്കെതിരെ തിരിയുകയോ ചെയ്യുന്നത് ശരിയല്ല. അതേസമയം ചികിത്സാപ്പിഴവ് മൂലം രോഗികള്‍ പ്രതിസന്ധിയിലാകുന്ന സംഭവങ്ങള്‍ നിയമത്തിന് മുമ്പില്‍ വരികയും വേണം.
ഇപ്പോഴിതാ സമാനമായ രീതിയില്‍ ഇറ്റലിയില്‍ നടന്നൊരു പ്രശ്നമാണ് വാര്‍ത്താശ്രദ്ധ നേടുന്നത്. രോഗിയുടെ ലിംഗത്തില്‍ ട്യൂമറാണെന്ന് തെറ്റിദ്ധരിച്ച് ശസ്ത്രക്രിയയിലൂടെ ലിംഗം മുറിച്ചുമാറ്റിയിരിക്കുകയാണ് ഒരു സര്‍ജൻ. ഇദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിപ്പിക്കപ്പെട്ടിരിക്കുകയാണ്.
ഇറ്റലിയിലെ ടസ്കാനിയിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. ഇവിടത്തെ 'സാൻ ഡൊണാറ്റോ ആശുപത്രി'യില്‍ (അരിസോയില്‍) 2018 നവംബറിലാണ് കേസിനാസ്പദമായ ശസ്ത്രക്രിയ നടന്നിരിക്കുന്നത്. അറുപത് കടന്ന രോഗിക്ക് ലിംഗത്തില്‍ ട്യൂമറാണെന്ന് ഡോക്ടര്‍ തെറ്റായി മനസിലാക്കുകയായിരുന്നുവത്രേ. ശേഷം ശസ്ത്രക്രിയ നിശ്ചയിച്ചു.
എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം, നീക്കം ചെയ്ത ലിംഗം പരിശോധിച്ചപ്പോള്‍ ഇതില്‍ ട്യൂമറില്ലെന്ന് മനസിലാക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ രോഗിക്ക് ലൈംഗികരോഗങ്ങളുടെ ഗണത്തില്‍ പെടുന്ന 'സിഫിലിസ്' എന്ന രോഗമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് സാധാരണനിലയില്‍ മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ മാത്രമേയുള്ളൂ.
സംഭവത്തിന്‍റെ നിജസ്ഥിതി വെളിപ്പെട്ടതോടെ രോഗി നിയമപരമായി നീങ്ങുകയായിരുന്നു. ഇപ്പോള്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് തനിക്ക് നഷ്ടപരിഹാരം കിട്ടണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം. കഴിഞ്ഞ വര്‍ഷം ഫ്രാൻസിലും സമാനമായൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് രോഗിയുടെ ലിംഗം പൂര്‍ണമായും മുറിഞ്ഞുപോവുകയായിരുന്നു.
ഇദ്ദേഹവും പിന്നീട് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഈ കേസില്‍ ഇദ്ദേഹം ജയിക്കുകയും നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു.
Also Read:- അഞ്ച് മക്കളെ കൊന്ന കേസില്‍ തടവില്‍ കഴിഞ്ഞ അമ്മയ്ക്ക് ഒടുവില്‍ ദയാവധം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam