
ഹോങ്കോംഗില്‍ കൊറോണ (കോവിഡ് -19) രോഗിയുടെ വളർത്തുനായക്കും കൊറോണ ബാധിച്ചതായി സംശയം.നായ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും കൊറോണ രോഗിയിൽ നിന്ന് വളർത്തു മൃഗങ്ങൾക്ക് രോഗം ബാധിക്കാമെന്നതിന് മറ്റ് തെളിവുകളൊന്നുമില്ലെന്ന് കൃഷി, മത്സ്യബന്ധന, സംരക്ഷണ വകുപ്പ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
നായക്ക് കൊറോണ രോഗം ബാധിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചറിയാൻ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു. വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കത്തിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകേണ്ടത് വളരെ അത്യവശ്യമാണെന്ന് സൗത്ത് ചെെന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
നായയുടെ ഉടമയ്ക്ക് കൊറോണ ബാധിച്ചുവെന്ന് സ്ഥിരീകരിച്ച് ഉടനെ തന്നെ അയാളുടെ വളർത്തു നായയെ ഹോങ്കോംഗ്-സുഹായ്-മക്കാവു പാലത്തിലെ നായകളെ പരിപാലിക്കുന്ന സ്ഥലത്തേക്ക് മാറ്റിയിരുന്നു. നായയിൽ മറ്റ് പരിശോധനകൾ നടത്തുമെന്നും ഫലങ്ങൾ നെഗറ്റീവ് ആയിക്കഴിഞ്ഞാൽ മാത്രമേ അതിന്റെ ഉടമയ്ക്ക് തിരികെ നൽകൂവെന്നും ഹോങ്കോങ്ങിലെ കൃഷി വകുപ്പ് വ്യക്തമാക്കി. നായ 14 ദിവസം വരെ വെറ്ററിനറി കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
വളർത്തുമൃഗങ്ങളുടെ ശുചിത്വം പാലിക്കണമെന്നും മൃഗങ്ങളുമായി സമ്പർക്കം പുലർത്തിയ ശേഷം സോപ്പ് അല്ലെങ്കിൽ ആൽക്കഹോൾ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം. വളർത്തുമൃഗങ്ങളുള്ള ഉടമകൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങളോ മറ്റ് ലക്ഷണങ്ങളോ കാണിച്ച് തുടങ്ങുകയാണെങ്കിൽ ഉടൻ ഒരു മൃഗഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്ന് കൃഷി വകുപ്പ് വക്താവ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam