
ചിക്കുന്‍ ഗുനിയക്ക് ലോകത്ത് ആദ്യമായി വാക്സീന്‍ കണ്ടുപിടിച്ചു. ഇക്സ് ചിക് എന്ന വാക്സീന് അമേരിക്കയുടെ ആരോഗ്യ വിഭാഗം അംഗീകാരം നല്‍കി. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍ എടുക്കാമെന്നാണ് നിര്‍ദേശം.
ചിക്കുന്‍ ഗുനിയ എന്നത് കൊതുക് ജന്യ രോഗമാണ്. 1952ല്‍ ടാന്‍സാനിയയിലാണ് ആദ്യമായി വന്നത്. പിന്നീട് ആഫ്രിക്ക, ഏഷ്യ തുടങ്ങി എല്ലാ വന്‍കരകളിലേക്കും രോഗം വ്യാപിച്ചു. 15 വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്ക് ചിക്കുന്‍ ഗുനിയ എന്ന രോഗം ബാധിച്ചു എന്നാണ് കണക്ക്. ആഗോള ആരോഗ്യ ഭീഷണി എന്നാണ് ചിക്കുന്‍ ഗുനിയ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വാക്സീന്‍റെ കണ്ടെത്തല്‍ ഏറെ പ്രസക്തമാണ്.
പുതിയ കൊവിഡ് വകഭേദം; ജെഎന്‍1 12 രാജ്യങ്ങളില്‍ ?
3500 പേരിലാണ് ഇക്സ് ചിക് വാക്സീന്‍റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. വാക്സീന്‍റെ സൈഡ് എഫക്റ്റുകളെ കുറിച്ച് പഠനങ്ങള്‍ നടക്കുകയാണ്. ഫേസ് 3 ക്ലിനിക്കല്‍ ട്രയലാണ് നടത്തിയത്. യൂറോപ്പിലെ വല്‍നേവ കമ്പനിയാണ് വാക്സീന്‍ കണ്ടുപിടിച്ചത്. പനി, കഠിനമായ സന്ധിവേദന തുടങ്ങിയവയാണ് ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങള്‍. കേരളത്തിലടക്കം നിരവധി പേരെ ബാധിക്കുന്ന രോഗത്തിന്‍റെ വാക്സീനെ ഏറെ പ്രതീക്ഷയോടെയാണ് ആരോഗ്യ ലോകം കാണുന്നത്.
ചിക്കുന്‍ ഗുനിയ ലക്ഷണങ്ങള്‍
കൊതുക് പരത്തുന്ന രോഗങ്ങളിൽ പ്രധാനമായ ഒന്നാണ് ചിക്കുൻഗുനിയ. ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോ പിക്കുസ് എന്നിങ്ങനെ രണ്ടു കൊതുകുകളാണ് പ്രധാന രോഗാണുവാഹകർ. ഇത് ശരീരത്തിന്റെ പല സന്ധികളിലും കഠിനമായ വേദന ഉണ്ടാക്കുകയും സന്ധിവാതത്തിന് കാരണമാവുകയും ചെയ്യുന്നു.
ചിക്കുൻ ഗുനിയ ബാധിച്ച രോഗികൾക്ക് സാധാരണയായി അണുബാധയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ വൈറീമിയ ഉണ്ടാകുന്നു. വൈറസ് നേരിട്ട് സന്ധികളിൽ ആക്രമിക്കുന്നു. വിട്ടുമാറാത്ത ആർത്രൈറ്റിസ് രോഗബാധിതരായ 60 ശതമാനം ആളുകളിലുമുണ്ടാവുന്നു. 40 മുതൽ 75 ശതമാനം രോഗികളിൽ ചർമ രോഗവുമുണ്ടാകുന്നു. ചുണങ്ങ് സാധാരണയായി അസുഖം ആരംഭിച്ച് മൂന്ന് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും.
രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടുന്നതിലാണ് ഇതുവരെ ചികിത്സ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ വാക്സീന്‍റെ കണ്ടുപിടിത്തം ഈ രോഗത്തിന് ഏറെ ആശ്വാസമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam