
കൊവിഡ് 19 ബാധിച്ച് മരിച്ച രോഗിയുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ 'ഹൃദയാഘാതം' ആണ് മരണകാരണം എന്നെഴുതിച്ചേര്‍ത്ത് ആശുപത്രി അധികൃതര്‍. രോഗിയുടെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ശേഷം വാസ്തവവിരുദ്ധമായ വിവരം മരണ സര്‍ട്ടിഫിക്കറ്റില്‍ എഴുതിച്ചേര്‍ത്തുവെന്നാണ് ആരോപണം.
മുംബൈയിലെ കുര്‍ളയിലാണ് സംഭവം. ഇക്കഴിഞ്ഞ മുപ്പതിന് കൊവിഡ് 19 ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്. എന്നാല്‍ മൃതദേഹം വിട്ടുനല്‍കുന്ന കൂട്ടത്തില്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ 'ഹൃദയാഘാതം' ആണ് മരണകാരണമെന്ന് ആശുപത്രി ജീവനക്കാർ എഴുതുകയായിരുന്നു.
പിന്നീട് നാട്ടുകാര്‍ തന്നെയാണ് ഇക്കാര്യത്തില്‍ സംശയമുന്നയിച്ചത്. ഇതിന് തെളിവായി, മരിച്ച രോഗിയുടെ സ്രവം പരിശോധിച്ച സ്വകാര്യ ലാബില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കണമെന്നും ഇവര്‍ അധികൃതരോട് ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ ഇപ്പോള്‍ ആശുപത്രിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് 'ദ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍'.
കൊവിഡ് 19 ബാധിച്ച് മരിക്കുന്ന രോഗികളുടെ മൃതദേഹം വളരെ സൂക്ഷമതയോടെയാണ് സംസ്‌കരിക്കേണ്ടത്. അല്ലാത്ത പക്ഷം മറ്റുള്ളവര്‍ക്കും രോഗബാധയുണ്ടായേക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ പണത്തിന് വേണ്ടി രോഗവിവരം മറച്ചുവയ്ക്കാന്‍ ഒര ആശുപത്രി തയ്യാറാകുന്നു എന്നത് ഗൗരവമുള്ള കുറ്റമാണെന്നാണ് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
Also Read:- കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam