
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ഒഡീഷയിലെ ഭുവനേശ്വറിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ് യു എം ആശുപത്രിയില്‍ ആരംഭിച്ചു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരീക്ഷണം.
ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത 'കൊവാക്സിന്‍' മനുഷ്യരില്‍ പരീക്ഷിക്കുന്നതിനായി പ്രത്യേക ലാബും ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 'പ്രിവന്റീവ് ആന്‍ഡ് തെറാപ്യൂട്ടിക് ക്ലിനിക്കല്‍ ട്രയല്‍ യൂണിറ്റ്' എന്നാണ് ഈ പ്രത്യേക ലാബിന്റെ പേര്. കൊവാക്സിന്‍ പരീക്ഷണത്തിനായി നിരവധി വോളന്റിയര്‍മാര്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രഫസറുമായ ഡോ. ഇ. വെങ്കട് റാവു പറയുന്നു.
മരുന്ന് പരീക്ഷണത്തിന് സന്നദ്ധരായ ജനങ്ങള്‍ക്ക് സ്ഥാപനവുമായി ബന്ധപ്പെടാമെന്നും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 18നും 55നും ഇടയില്‍ പ്രായമുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തവരെയാണ് വാക്‌സിന്‍ പരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്.
ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെകും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എന്‍ഐവി) സംയുക്തമായാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്. കൊവിഡ്-19 വൈറസില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് കൊവാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ക്കായുള്ള അനുമതിയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയിട്ടുള്ളത്.
Also Read: ഓക്സ്ഫഡിന്‍റെ കൊവിഡ് വാക്‌സിൻ; അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam