
ദില്ലി: ഗർഭ നിരോധന രംഗത്ത് വമ്പൻ നേട്ടവുമായി ഇന്ത്യ. ലോകത്ത് തന്നെ ആദ്യമായി കുത്തിവെപ്പിലൂടെ പുരുഷന്മാർക്ക് വന്ധ്യംകരണം സാധ്യമാകുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഐസിഎംആറിന്റെ നേതൃത്വത്തിൽ ദില്ലി, ഉധംപൂർ, ലുധിയാന, ജയ്പൂർ, ഖൊരഗ്പൂർ എന്നീ കേന്ദ്രങ്ങളിലാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നത്. പഠനത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. ആരോഗ്യമുള്ളവരും ലൈംഗികതയിൽ സജീവവും വിവാഹിതരുമായ 303 പുരുഷന്മാരെയും അവരുടെ പങ്കാളികളെയുമാണ് പരീക്ഷണത്തിന് തെരഞ്ഞെടുത്തത്.
ഗൈഡൻസ് പ്രകാരം ഗവേഷണത്തിനായി പ്രത്യേകം വികസിപ്പിച്ച റിവേഴ്സിബിൾ ഇൻഹിബിഷൻ ബീജത്തിന്റെ (RISUG) 60 മില്ലിഗ്രാം പങ്കാളികൾക്ക് നൽകി. പ്രതികൂല ഫലങ്ങളൊന്നുമില്ലാതെ സുരക്ഷിതവും ഉയർന്ന ഫലപ്രാപ്തിയും പ്രകടിപ്പിച്ചതായി പഠന ഫലങ്ങൾ വെളിപ്പെടുത്തി. പുരുഷ ഗർഭനിരോധന മാർഗ്ഗമായ അസോസ്‌പെർമിയ അല്ലെങ്കിൽ ശുക്ലത്തിൽ ബീജത്തിന്റെ അഭാവം കൈവരിക്കുന്നതിൽ 97.3 ശതമാനം ഫലപ്രാപ്തി പ്രകടമാക്കി.
കൂടാതെ, ഗർഭധാരണം തടയുന്നതിൽ ഇത് 99.02 ശതമാനം ഫലപ്രാപ്തിയുമുണ്ടായി. 25-40 വയസ് പ്രായമുള്ള 303 പങ്കാളികളാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. പുതിയ കണ്ടെത്തൽ കുടുംബാസൂത്രണത്തിൽ ദമ്പതികൾക്ക് കൂടുതൽ സൗകര്യം നൽകുകയും ജനസംഖ്യാ നിയന്ത്രണത്തിൽ ആഗോള തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് സഹായകരമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. പുരുഷ ഗർഭനിരോധന കണ്ടെത്തലുകൾ അടുത്തിടെ ആൻഡ്രോളജി ജേണലിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കായി ശസ്ത്രക്രിയയടക്കമുള്ള മാര്‍ഗങ്ങള്‍ കൂടുതലും സ്ത്രീകളാണ് സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുത്തിവെപ്പിലൂടെ വന്ധ്യംകരണ സാധ്യതയുണ്ടായാല്‍ പുരുഷന്മാരിലെ ജനസംഖ്യാ നിയന്ത്രണ മാര്‍ഗം കൂടുതലാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ കണ്ടെത്തൽ കുടുംബാസൂത്രണത്തിൽ മുഖ്യ പങ്കുവഹിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam