നാട്ടിൽ റെക്കോർഡ് ഗർഭമുണ്ടാവുമെന്ന് പ്രവചിച്ചവർക്ക് തെറ്റി; കൊവിഡ്‌കാല പ്രസവനിരക്കിൽ കേരളത്തിൽ വൻ ഇടിവ്

By Babu RamachandranFirst Published Nov 23, 2021, 12:10 PM IST
Highlights

കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി ഉണ്ടായിട്ടുള്ള ഗർഭങ്ങളിൽ പലതും തുടക്കത്തിൽ തന്നെ അലസിപ്പിക്കപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കൊവിഡ് (Covid 19) കാലത്ത് വാതിലടച്ചു വീട്ടിനുള്ളിൽ തന്നെ  തന്നെ ഇരിക്കുന്ന ജനങ്ങൾക്ക്,  പതിവിൽ കവിഞ്ഞ ഒഴിവുനേരം കിട്ടുമെന്നും അത് അപ്രതീക്ഷിതമായ ലൈംഗികബന്ധങ്ങൾക്കും(sex), തദ്വാരാ അവിചാരിതമായ ഗർഭധാരണങ്ങൾക്കും (unplanned pregnancies) നു കാരണമായേക്കാം എന്നുള്ള ഒരു പ്രവചനം മഹാമാരി(pandemic) തുടങ്ങിയ സമയത്തുതന്നെ യു എന്നിൽ(UN) നിന്ന് ഉണ്ടായിരുന്നു. എന്നാൽ അത്തരത്തിലുള്ള പ്രവചനങ്ങൾ തെറ്റാണ് എന്ന് തെളിയിക്കുന്ന ഡാറ്റയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. 2021 -ലെ ആദ്യ 9 മാസങ്ങളിൽ ശിശു ജനന നിരക്കുകളിൽ കാര്യമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത് . സംസ്ഥാനത്തെ ജനന മരണങ്ങൾ രേഖപ്പെടുത്തുന്ന ചീഫ് രജിസ്ട്രാറിൽ നിന്നുള്ള കണക്കുകളിൽ ആണ് അത്തരം ഒരു പരാമർശം ഉണ്ടായിരിക്കുന്നത്. ജനന നിരക്കിലെ ഈ ഇടിവ് മഹാമാരി വരവറിയിച്ചു 2020 -ൽ തന്നെ തുടങ്ങിയിരുന്നു എങ്കിലും, 2021 ആയപ്പോഴേക്കും ആ ഇടിവ് വീണ്ടും വർധിച്ചതായാണ് ഡാറ്റ സൂചിപ്പിക്കുന്നത്. 2019 -ൽ രേഖപ്പെടുത്തപ്പെട്ടത് 4.80 ലക്ഷം ജനങ്ങൾ ആയിരുന്നു എങ്കിൽ, 2020 -ൽ അത്  4.53 ലക്ഷം ആയി ഇടിഞ്ഞു, 2021 സെപ്റ്റംബർ 30 വരെയുള്ള സമയത്ത് അത് വീണ്ടും 2.17 ലക്ഷമായി ഇടിഞ്ഞിട്ടുണ്ട് എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

മറ്റു സംസ്ഥാനങ്ങളിൽ നിന്നൊക്കെ വ്യത്യസ്‍തമായി നടക്കുന്ന ഏതാണ്ട് 100 ശതമാനം ജനനങ്ങളും രേഖപ്പെടുത്താറുള്ള ഒരു സംസ്ഥാനമാണ് കേരളം. പ്രസവങ്ങളിൽ  98.96 ശതമാനവും ആശുപത്രിയിൽ തന്നെയാണ് ഇവിടെ നടക്കുന്നതും. എന്നിട്ടും ഇവിടെ പ്രസവങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള ഈ ഇടിവിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, കൊവിഡ് ഭീതി ഉച്ചസ്ഥായിയിൽ ഉണ്ടായിരുന്ന കഴിഞ്ഞ മാസങ്ങളിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഗർഭകാല കൺസൾട്ടേഷനുകൾക്കും പ്രസവത്തിനുമായി ചെന്ന് കയറാനുള്ള പൊതുജനത്തിന്റെ ഭീതിയും, അതുകാരണം ഗർഭധാരണം പ്ലാൻ ചെയ്യുന്നതിൽ അവർക്കുണ്ടായിട്ടുള്ള മടിയും ആണ്. അതുപോലെ, കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി ഉണ്ടായിട്ടുള്ള ഗർഭങ്ങളിൽ പലതും തുടക്കത്തിൽ തന്നെ അലസിപ്പിക്കപ്പെട്ടു എന്നും, ഗർഭച്ഛിദ്രങ്ങളുടെ എണ്ണത്തിലുണ്ടായ 20 ശതമാനം വർദ്ധനവ് സൂചിപ്പിക്കുന്നു. ഇതും പ്രസവങ്ങളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. കൊവിഡ് കാലത്ത് മാത്രമായി, കഴിഞ്ഞ എട്ടുപത്തു കൊല്ലം കൊണ്ട് ചെയ്തത്ര ഗർഭച്ഛിദ്രങ്ങൾ ആശുപത്രികളിൽ നടന്നിട്ടുണ്ട് എന്നും ഡോക്ടർമാർ പറയുന്നു. 

ജനന രജിസ്ട്രാറുടെ കണക്കുകൾ പ്രകാരം, 2021 -ലെ ആദ്യ മാസങ്ങളിൽ വല്ലാതെ കുറഞ്ഞിരുന്ന ജനനങ്ങൾ പിന്നീടങ്ങോട്ട് പതുക്കെ കൂടി വരികയായിരുന്നു, ഫെബ്രുവരി മാസത്തിൽ 27,534 ആയിരുന്നത് ജൂൺ മാസത്തിൽ  32,969 ആയി ഉയർന്ന ശേഷം, പിന്നീട് ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ ശരാശരി 10,000 ആയി കുത്തനെ ഇടിഞ്ഞ ശേഷം, ഒക്ടോബർ മാസത്തിൽ 12,227 ആയി മാറിയിരുന്നു. ഇതുവരെയുള്ള ട്രെൻഡ് പ്രകാരം 2021 കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ തന്നെ ഏറ്റവും കുറച്ച് ജനനങ്ങൾ നടന്ന വർഷമാകാനാണ് സാധ്യത. ഈ കുറവ് വരും വർഷങ്ങളിൽ കേരളത്തിന്റെ ഡെമോഗ്രഫി തന്നെ മാറ്റി മറിക്കാനാണ് സാധ്യത. 

click me!