
വേനലിന്റെ ഉഷ്ണത്തില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും ആശ്വാസമാണ് മഴക്കാലം. എന്നാല്‍ മഴക്കാലം എന്നാല്‍ പലവിധ അണുബാധകളുടെ കൂടി കാലമാണ്. നനവും, ഈര്‍പ്പവും, കൊതുകുകളും, വെള്ളക്കെട്ടുമെല്ലാം രോഗാണുക്കള്‍ക്ക് അനുകൂലമായ കാലാവസ്ഥയൊരുക്കുകയും അതുവഴി രോഗങ്ങള്‍ സാര്‍വത്രികമാക്കുകയും ചെയ്യുന്നു.
മഴക്കാലത്ത് സാധാരണഗതിയില്‍ കാണപ്പെടുന്ന അസുഖങ്ങളാണ് ജലദോഷവും, തൊണ്ടവേദനയും പനിയുമെല്ലാം. പൊതുവില്‍ പ്രതിരോധശേഷി മെച്ചപ്പെടുത്താനായാല്‍ ഒരു പരിധി വരെ ഇത്തരം അണുബാധകളില്‍ നിന്നെല്ലാം രക്ഷ നേടാവുന്നതാണ്. അതുപോലെ തന്നെ നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന ചില ചേരുവകള്‍ കൊണ്ട് ഇത്തരം അസുഖങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താനും സഹായിക്കും. അങ്ങനെയുള്ള മൂന്ന് ചേരുവകളെ കുറിച്ച് പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ.
ഒന്ന്...
ഇരട്ടിമധുരമാണ് ഈ പട്ടികയില്‍ ആദ്യമുള്‍പ്പെടുന്നത്. മുമ്പെല്ലാം വീടുകളില്‍ പതിവായി വാങ്ങി സൂക്ഷിക്കുന്ന ഒരു ആയുര്‍വേദ മരുന്നും, ചേരുവയുമെല്ലാമാണ് ഇരട്ടിമധുരം. ഇപ്പോള്‍ വീടുകളില്‍ ഇത് വാങ്ങുന്നത് കുറവാണ്. ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന എന്നിങ്ങനെയുള്ള സീസണല്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം ആശ്വാസമേകാന്‍ ഇരട്ടിമധുരത്തിനാകും. ഇതിന്റെ വേര് ഗ്രൈന്‍ഡ് ചെയ്ത് പൊടിയാക്കിയതോ, വെള്ളത്തിലിട്ട് തിളപ്പിച്ചതോ നമുക്ക് ഉപയോഗിക്കാവുന്നതാണ്.
രണ്ട്...
മഞ്ഞളില്‍ കാണപ്പെടുന്ന കുര്‍ക്കുമിന്‍ എന്ന ഘടകവും മഴക്കാലരോഗങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ്. ബാക്ടീരിയല്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങളെയെല്ലം ഫലവത്തായി ചെറുക്കാന്‍ ഇതിന് കഴിയും. രാവിലെ അല്‍പം മഞ്ഞള്‍ (പാക്കറ്റ് മഞ്ഞള്‍ ഉപയോഗിക്കരുത്, വീട്ടില്‍ പൊടിച്ചത് തന്നെ ഉപയോഗിക്കുക.) ചേര്‍ത്ത ഇളം ചൂടുവെള്ളം കുടിച്ചാല്‍ മതി.
മൂന്ന്....
വെളുത്തുള്ളിയാണ് ഈ പട്ടികയിലുള്‍പ്പെടുന്ന മൂന്നാമത് ചേരുവ. രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദം. ധാരാളം ആരോഗ്യഗുണങ്ങള്‍ ഇതുകൊണ്ട് ലഭിക്കുമെന്നാണ് പൂജ മഖിജ അവകാശപ്പെടുന്നത്. വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മ രോഗാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളത് കൊണ്ട് തന്നെ ഇവയെല്ലാം സൃഷ്ടിക്കുന്ന അണുബാധകളില്‍ നിന്ന് രക്ഷ നേടാനാണ് പ്രധാനമായും ഇത് സഹായിക്കുക.
Also Read:- ഇലക്കറികള്‍ കഴിച്ചാല്‍ ഒത്തിരിയുണ്ട് ഗുണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam