Marburg Virus : എബോള പോലെ അപകടകാരിയായ 'മാര്‍ബര്‍ഗ്' വൈറസ് 2 പേരില്‍ സ്ഥിരീകരിച്ചു

Published : Jul 18, 2022, 03:48 PM IST
Marburg Virus : എബോള പോലെ അപകടകാരിയായ 'മാര്‍ബര്‍ഗ്' വൈറസ് 2 പേരില്‍ സ്ഥിരീകരിച്ചു

Synopsis

എബോളയെ പോലെ തന്നെ ബാധിക്കപ്പെടുന്നവരില്‍ വലിയൊരു ശതമാനം പേരുടെയും ജീവനെടുക്കാൻ കഴിവുള്ള അത്രയും ഭയപ്പെടേണ്ട വൈറസാണിത്. രണ്ട് കേസുകള്‍ക്ക് പുറമെ 98 പേരോളം ഘാനയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. 

എബോള വൈറസിനെ കുറിച്ച് ( Ebola Virus ) ഓര്‍മ്മയില്ലേ? ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള ബാധിക്കപ്പെട്ട രോഗികളില്‍ 90 ശതമാനം പേരുടെയും ജീവൻ കവര്‍ന്നു. ആ ഭീകരമായ അന്തരീക്ഷം ലോകമാകെയും തന്നെ ഭീതി പരത്തിയിരുന്നു. ഇപ്പോഴിതാ എബോളയെ പോലെ തന്നെ അപകടകാരിയായ മാര്‍ബര്‍ഗ് വൈറസ് ( Marburg Virus ) കേസുകളും ആഫ്രിക്കയില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. 

ആഫ്രിക്കൻ രാജ്യമായ ഘാനയിലാണ് രണ്ട് മാര്‍ബര്‍ഗ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. രോഗം സംശയിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവരില്‍ നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ച് സെനഗളിലെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലമാണിപ്പോള്‍ പോസിറ്റീവ് ആയിരിക്കുന്നത്. 

എബോളയെ പോലെ ( Ebola Virus ) തന്നെ ബാധിക്കപ്പെടുന്നവരില്‍ വലിയൊരു ശതമാനം പേരുടെയും ജീവനെടുക്കാൻ കഴിവുള്ള അത്രയും ഭയപ്പെടേണ്ട വൈറസാണിത്. രണ്ട് കേസുകള്‍ക്ക് പുറമെ 98 പേരോളം ഘാനയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. 

മൃഗങ്ങളില്‍ നിന്നും മറ്റ് ജീവികളില്‍ നിന്നുമാണ് മാര്‍ബര്‍ഗ് വൈറസ് ( Marburg Virus ) മനുഷ്യരിലേക്ക് എത്തുന്നത്. പ്രത്യേകിച്ച് വവ്വാലുകളില്‍ നിന്നാണ് ഇത് പകരുന്നത്. പിന്നീട് അണുബാധയേറ്റ മനുഷ്യരുടെ സ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്കും എത്തുന്നു. 

കടുത്ത പനി, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തിന്‍റെ അകത്തും പുറത്തും രക്തസ്രാവം, മസ്തിഷ്കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. നിലവില്‍ ഇതിന് ചികിത്സ ലഭ്യമല്ല. അതുകൊണ്ട് തന്നെ രോഗബാധയുണ്ടാകുമ്പോള്‍ അത് പടരാതിരിക്കാനുള്ള മുൻകരുതല്‍ നോക്കാമെന്നത് മാത്രമാണ് ഏക പ്രതീക്ഷ. രോഗം ബാധിക്കപ്പെട്ടാല്‍ മരണം സുനിശ്ചിതമാണെന്ന് പറയാൻ സാധിക്കില്ല. എന്നാല്‍ 24 മുതല്‍ 88 ശതമാന വരെ മരണസാധ്യത വരാം. അതായത്, ചില സന്ദര്‍ഭങ്ങളില്‍ മരണനിരക്ക് കുറയാം. ചിലപ്പോഴാകട്ടെ രോഗം ബാധിച്ചവരില്‍ മഹാഭൂരിപക്ഷവും മരണപ്പെടാം. ഇത് വൈറസ് ബാധയുടെ സവിശേഷതകളെ അനുസരിച്ചാണിരിക്കുക. 

1967ല്‍ ജര്‍മ്മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. ഇങ്ങനെയാണ് വൈറസിന് മാര്‍ബര്‍ഗ് എന്ന് പേര് വീണത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് അന്ന് രോഗം ബാധിച്ചത്. ലബോറട്ടറിയില്‍ ജോലി ചെയ്യുന്നവരില്‍ ആഫ്രിക്കയില്‍ നിന്ന് അവിടെ പരീക്ഷണങ്ങള്‍ക്കായി എത്തിയ കുരങ്ങുകളില്‍ നിന്ന് വൈറസ് ഇവരിലേക്ക് പകരുകയായിരുന്നു. 

പിന്നീട് പലപ്പോഴും പല രാജ്യങ്ങളിലും മാര്‍ബര്‍ഗ്  വൈറസ് കേസുകളുണ്ടായിട്ടുണ്ട്. അധികവും ആഫ്രിക്കൻ രാജ്യങ്ങളില്‍ തന്നെയായിരുന്നു. 

Also Read:- മങ്കിപോക്സ് ചികിത്സ എങ്ങനെ? അറിയാം രോഗലക്ഷണങ്ങളും...

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം