കൊവിഡ് 19; 'മിസിംഗ്' ആയ രോഗികളുണ്ടാക്കുന്ന ആശങ്ക...

By Web TeamFirst Published May 20, 2020, 8:36 PM IST
Highlights

ലക്ഷണങ്ങളില്ലെങ്കിലും വൈറസ് വാഹകരായ ആളുകളിലൂടെ കൊവിഡ് 19 മറ്റുള്ളവരിലേക്ക് പകരുമെന്ന് നേരത്തേ ആരോദ്യവിദഗ്ധര്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. ഓരോ വ്യക്തിയുടേയും ആരോഗ്യനില അനുസരിച്ചാണ് രോഗം രൂക്ഷമാകുന്നതും ഭേദമാകുന്നതും എന്നതിനാലും ഇത് കൈമാറിപ്പോകുമ്പോള്‍ ബലിയാടുകളാകുന്നത് പലപ്പോഴും തെറ്റ് ചെയ്യാത്തവര്‍ കൂടിയായിരിക്കും

രാജ്യത്ത് ഓരോ ദിവസവും കൂടുന്ന കൊറോണ വൈറസ് രോഗികളുടെ എണ്ണം നമുക്ക് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്നത് തന്നെയാണ്. ലോക്ഡൗണ്‍ നാലാംഘട്ടത്തിലെത്തുമ്പോഴും രോഗികളുടെ എണ്ണം കുറയുന്നില്ലെന്നതിന് പിന്നില്‍ ഒരുപിടി കാരണങ്ങള്‍ കൂടിയുണ്ട്. അത്തത്തിലുള്ള ചില കാരണത്തെ കുറിച്ച് വിശദീകരിക്കുകയാണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രതിനിധികള്‍. 

രാജ്യത്ത് തന്നെ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരമാണ് മുംബൈ. മാര്‍ച്ച് 11നാണ് ഇവിടെ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം ലോക്ഡൗണുകളുടെ മൂന്ന് ഘട്ടങ്ങള്‍ കഴിയുമ്പോള്‍ ഇന്നേക്ക് 22,700 കേസുകളാണ് മുംബൈ നഗരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

ഈ സാഹചര്യത്തില്‍ തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് 'മിസിംഗ്' രോഗികളുണ്ടാക്കുന്ന തലവേദനയാണെന്നാണ് ഇവര്‍ പറയുന്നത്. രോഗലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ ടെസ്റ്റില്‍ പൊസിറ്റീവ് ആയവരാണ് ഇവരില്‍ അധികം പേരുമെന്നും മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രതിനിധികള്‍ പറയുന്നു. 

 

 

'പലരും സ്വകാര്യ ലാബുകളുടെ സഹായത്തോടെ പരിശോധന നടത്തിയവരാണ്. ടെസ്റ്റ് ഫലം പൊസിറ്റീവാണെന്ന് കണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നടപടിയെടുക്കുമ്പോഴേക്ക് ഇവര്‍ മുങ്ങും. രോഗലക്ഷണങ്ങളില്ലെങ്കലും ഇവരില്‍ വൈറസിന്റെ സാന്നിധ്യമുണ്ടാകും. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരാനും അതുവഴി സാമൂഹിക വ്യാപനം രൂക്ഷമാക്കാനും ഇടയാക്കുന്നു. മുംബൈയെ സംബന്ധിച്ചിടത്തോളം ഈ പ്രശ്‌നം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്...'- മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രതിനിധികളുടെ വാക്കുകള്‍. 

താരതമ്യേന ജനസാന്ദ്രത കൂടിയ മേഖലകളിലെ താമസക്കാരാണ് 'മിസിംഗ്' ആയ രോഗികളില്‍ അധികമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ നഗരത്തില്‍ ഇതുവരെ എത്ര രോഗികള്‍ ഇത്തരത്തില്‍ ചികിത്സ നിഷേധിച്ച് മാറിനിന്നുവെന്നത് വ്യക്തമാക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. 

പലയിടങ്ങളിലും സ്വകാര്യ ലാബുകളിലെ സിസിടിവി വരെ പരിശോധിക്കേണ്ട സാഹചര്യമാണുള്ളതെന്നും അത്തരത്തില്‍ കാണാതായ രോഗികളെ കണ്ടെത്താനുള്ള ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും ഇവര്‍ പറയുന്നുണ്ട്. 

 


മറ്റൊരു പ്രധാന പ്രശ്‌നം രോഗത്തെ ചൊല്ലി, ചില വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അശാസ്ത്രീയമായ കാഴ്ചപ്പാടുകളാണെന്നും ആരോപണമുണ്ട്. പലരും വ്യവസ്ഥാപിതമായ ചികിത്സാരീതികളോട് മുഖം തിരിക്കുകയാണ്. താനൊരു രോഗിയാണെന്ന് സമൂഹം തിരിച്ചറിഞ്ഞാലുണ്ടായേക്കാവുന്ന മോശം പ്രതികരണങ്ങള്‍ ഓര്‍ത്ത് കടന്നുകളഞ്ഞവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് അനുമാനം. 

Also Read:- കൊവിഡ് 19; ഇന്ത്യയിലെ മരണനിരക്ക് ഇങ്ങനെ...

ലക്ഷണങ്ങളില്ലെങ്കിലും വൈറസ് വാഹകരായ ആളുകളിലൂടെ കൊവിഡ് 19 മറ്റുള്ളവരിലേക്ക് പകരുമെന്ന് നേരത്തേ ആരോദ്യവിദഗ്ധര്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. ഓരോ വ്യക്തിയുടേയും ആരോഗ്യനില അനുസരിച്ചാണ് രോഗം രൂക്ഷമാകുന്നതും ഭേദമാകുന്നതും എന്നതിനാലും ഇത് കൈമാറിപ്പോകുമ്പോള്‍ ബലിയാടുകളാകുന്നത് പലപ്പോഴും തെറ്റ് ചെയ്യാത്തവര്‍ കൂടിയായിരിക്കും. 

പ്രായമായവര്‍, ചെറിയ കുഞ്ഞുങ്ങള്‍, പ്രതിരോധ ശേഷി കുറഞ്ഞവരില്‍ എന്നീ വിഭാഗങ്ങളിലേക്ക് താരതമ്യേന എളുപ്പത്തില്‍ രോഗം പടരുകയും- ഹൃദ്രോഗികള്‍, പ്രമേഹമുള്ളവര്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍ എന്നിവരില്‍ പൊതുവേ രോഗത്തിന്റെ അവസ്ഥ ശക്തമാവുകയും ചെയ്യുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളത്.

Also Read:- മൃതദേഹത്തില്‍ നിന്ന് കൊവിഡ് പകരില്ലെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍...

click me!