
ലണ്ടൻ: ദന്തരോഗങ്ങൾക്കുള്ള ചികിത്സയായ റൂട്ട് കനാൽ അർബുദത്തിന് കാരണമാകുമെന്ന പ്രമേയത്തിൽ ഒരുക്കിയ ഡോക്യുമെന്ററി പിൻവലിച്ച് നെറ്റ്ഫ്ലിക്സ്. ആസ്ട്രേലിയൻ സംവിധായകനായ ഫ്രാസർ ബെയ്ലി ഒരുക്കിയ ‘റൂട്ട് കോസ്’ എന്ന് ഡോക്യുമെന്ററിയാണ് പ്രതിഷേധങ്ങൾക്കൊടുവിൽ നെറ്റ്ഫ്ലിക്സ് പിൻവലിച്ചത്.
റൂട്ട് കനാൽ ചെയ്യുന്നത് അർബുദം, ഹൃദ്രോഗങ്ങൾ, മാറ്റ് മാറാ രോഗങ്ങൾക്ക് കാരണമാകുമെന്നും കേടായ പല്ലുകൾ പറിച്ചെടുക്കുന്നതാണ് ഉത്തമമെന്നുമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. എന്നാൽ വ്യക്തമായ ശാസ്ത്രീയ അടിസ്ഥാനമില്ലാതെയാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ വാദം.
ഈ വർഷം ജനുവരി ഒന്ന് മുതലാണ് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചത്. തുടക്കത്തിലെ ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധവുമായി അമേരിക്കൻ ഡെന്റൽ അസോസിയേഷൻ(എഡിഎ), അമേരിക്കൻ അസോസിയേഷൻ ഓഫ് എൻഡോഡോൺടിസ്റ്റ് (എഎഇ), അമേരിക്കൻ അസോസിയേഷൻ ഓഫ് ഡെന്റൽ റിസർച്ച് (എഎഡിആർ) എന്നിവർ രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി തെറ്റായ സന്ദേശങ്ങളാണ് നൽകുന്നതെന്ന് കാണിച്ച് ജനുവരി 29ന് സംഘടനകൾ നെറ്റ്ഫ്ലിക്സ് അധികൃതർക്ക് കത്തയച്ചിരുന്നു.
ഡോക്യുമെന്ററി വൈദ്യശാസ്ത്രപരമായ തെറ്റിദ്ധാരണകൾ പടർത്തുന്നതും ലോകമെങ്ങും അംഗീകരിച്ച സുരക്ഷിതമായ റൂട്ട് കനാൽ ചികിത്സക്കെതിരെ സംശയം സൃഷ്ടിക്കുന്നതുമാണെന്ന് സംഘടനകൾ കത്തിൽ പറഞ്ഞു. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് ആപ്പിൾ, ആമസോൺ, വിമിയോ തുടങ്ങിയ ഓൺലൈൻ ആപ്പുകൾക്കും സംഘടകൾ കത്തയച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam