കൊറോണ വൈറസ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ മനുഷ്യനിലെത്തി: പഠനം പറയുന്നത് ഇങ്ങനെ...

By Web TeamFirst Published Apr 4, 2020, 4:44 PM IST
Highlights

ചൈനയില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ ന്യൂമോണിയ രോഗികളുടെ എണ്ണം വര്‍ധിക്കുകയും  രോഗം എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ വരികയും ചെയ്തപ്പോഴാണ് ഡോക്ടര്‍മാര്‍ കൊവിഡ് 19ന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 

കൊറോണ വൈറസ് വര്‍ഷങ്ങള്‍ക്ക് മുൻപേ തന്നെ മനുഷ്യരില്‍ പടര്‍ന്നുപിടിച്ചതാവാന്‍ സാധ്യതയുണ്ടെന്നാണ് യുഎസ്, ബ്രിട്ടണ്‍ , ഓസ്ട്രേലിയ എന്നിവടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നത്. ചൈനയില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ ന്യൂമോണിയ രോഗികളുടെ എണ്ണം വര്‍ധിക്കുകയും  രോഗം എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ വരികയും ചെയ്തപ്പോഴാണ് ഡോക്ടര്‍മാര്‍ കൊവിഡ് 19ന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വൈറോളജി വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ ഈ വൈറസിന് ചൈന, മ്യാന്മര്‍ അതിര്‍ത്തിയില്‍ കണ്ടുവരുന്ന വവ്വാലുകളിലെ വൈറസുമായി 96 ശതമാനം ജനിതകസാമ്യമുള്ളതായി തിരിച്ചറിഞ്ഞിരുന്നു.

 എന്നാല്‍ ഈ വൈറസിന് മനുഷ്യരിലേക്ക് പകരാനുള്ള ശേഷിയില്ല എന്നാണ് വിദഗ്ധരുടെയും വിലയിരുത്തല്‍. മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ മനുഷ്യരിലെത്തിയ വൈറസാണ് രോഗകാരിയാകുന്നതെന്ന് നേരത്തെ പല റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. അതില്‍ നിന്നും മാറി മറ്റ് സാധ്യതകളാണ് അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഗവേഷകസംഘത്തിന്‍റെ ഈ പഠനം പറയുന്നത്. ഈ കൊറോണ വൈറസ് വര്‍ഷങ്ങള്‍ക്കോ പതിറ്റാണ്ടുകള്‍ക്കോ മുൻപ് മനുഷ്യശരീരത്തിലെത്തുകയും പടര്‍ന്നു പിടിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് ഇവര്‍ കണ്ടത്. 

അങ്ങനെ വര്‍ഷങ്ങളോളം നിശബ്ദമായി പടര്‍ന്നുപിടിച്ച ശേഷം ഇവര്‍ക്ക് സംഭവിച്ച ജനിതകമാറ്റങ്ങള്‍ ഈ വൈറസിനെ മനുഷ്യരാശിക്ക് തന്നെ അപകടകാരിയായ വൈറസുകളിലൊന്നാക്കി മാറ്റുകയായിരുന്നു. കൊറോണ വൈറസിന് മനുഷ്യരിലേക്ക് പകരാന്‍ സഹായിക്കുന്നത് സ്‌പൈക്ക് പ്രോട്ടീനാണ്. ഈ പ്രോട്ടീനുകള്‍ ഇന്തൊനീഷ്യയില്‍ കണ്ടുവരുന്ന ഈനാംപേച്ചികളിലെ വൈറസുകളില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

ഈ രണ്ട് വൈറസുകളിലും കാണാത്ത പോളിബൈസിക് ക്ലീവേജുകളാണ് SARS Cov2 അഥവാ കൊവിഡ് 19ന് കാരണമാകുന്ന വൈറസിനെ അതിവേഗത്തില്‍ മനുഷ്യരില്‍ പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്നത്. ഈ ജനിതകമാറ്റം SARS Cov2 വൈറസുകള്‍ക്ക് സംഭവിച്ചത് മനുഷ്യരില്‍ വെച്ചാണെന്നാണ് ഗവേഷകരുടെ അനുമാനം. ഈ ജനിതകമാറ്റം ആണ് അപകടകരം ആക്കിയതെന്നും ഗവേഷകര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

click me!