Omicron : 'ഒമിക്രോൺ' വകഭേദം; മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞർ

By Web TeamFirst Published Dec 2, 2021, 10:43 AM IST
Highlights

ഒമിക്രോണിന്റെ യഥാർത്ഥ ആഘാതത്തെ കുറിച്ച് നിലവിൽ നിർണ്ണയിക്കാൻ പ്രയാസമാണ്. കാരണം ഇത് ഇതുവരെ കൂടുതലായി ബാധിച്ചിരിക്കുന്നത് രോഗകാരിയെ ചെറുക്കാൻ കഴിവുള്ള യുവാക്കളെയാണെന്നാണ് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ പറയുന്നത്. 

ലോകമെങ്ങും ആശങ്ക പരത്തി കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോൺ' (omicron) വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. B.1.1.529 എന്ന ഒമിക്രോൺ വകഭേദത്തിൻറെ വ്യാപനശേഷിയും രോഗസങ്കീർണതയും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഒമിക്രോണിന്റെ യഥാർത്ഥ ആഘാതത്തെ കുറിച്ച് നിലവിൽ നിർണ്ണയിക്കാൻ പ്രയാസമാണ്. കാരണം ഇത് ഇതുവരെ കൂടുതലായി ബാധിച്ചിരിക്കുന്നത് രോഗകാരിയെ ചെറുക്കാൻ കഴിവുള്ള യുവാക്കളെയാണെന്നാണ് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ പറയുന്നത്. 

ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച പുതിയ കേസുകളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,561 അണുബാധകളായി ഇരട്ടിയായെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസ് വ്യക്തമാക്കുന്നു.

'ഏറ്റവും പുതിയ കൊവിഡ് വകഭേദം ബാധിച്ചിരിക്കുന്നത് കൂടുതലും യുവാക്കളിലാണ്. ഇത് പ്രായമായവരിലേക്ക് അതിവേ​ഗം പകരാം. കൂടുതൽ ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകില്ലെന്നാണ് ഞങ്ങൾ കരുതുന്നത്...' - എൻഐസിഡിയിലെ പബ്ലിക് ഹെൽത്ത് സർവൈലൻസ് ആവന്റ് റെസ്‌പോൺസ് വിഭാ​ഗം മേധാവി മിഷേൽ ഗ്രൂം പറഞ്ഞു. 

നിരവധി ആളുകൾക്ക് ഇതിനകം മറ്റ് വകഭേദങ്ങൾ പിടിപെടുകയോ അല്ലെങ്കിൽ കുത്തിവയ്പ്പ് നടത്തുകയോ ചെയ്തതിനാൽ പുതിയ വകഭേദം മൂലമുണ്ടാകുന്ന രോഗത്തിന്റെ തീവ്രത കുറയാമെന്ന് KRISP ജീനോമിക്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പകർച്ചവ്യാധി വിദഗ്ധനായ റിച്ചാർഡ് ലെസെൽസ് പറഞ്ഞു.

 

 

പടിഞ്ഞാറൻ രാജ്യങ്ങളുമായും ചൈനയുമായും താരതമ്യം ചെയ്യുമ്പോൾ ദക്ഷിണാഫ്രിക്കയുടെ വാക്സിനേഷൻ നിരക്ക് കുറവാണെന്നാണ് റിപ്പോർട്ടുകൾ. വേരിയന്റിന് ആന്റിബോഡികളിൽ നിന്ന് ടി-സെല്ലുകൾ പോലെയുള്ള ശരീരത്തിന്റെ മറ്റ് പ്രതിരോധങ്ങൾ ഇപ്പോഴും ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. ടി-കോശങ്ങൾ രോഗബാധിതമായ കോശങ്ങളെ നശിപ്പിക്കാമെന്നാണ് കരുതുന്നതെന്ന് റിച്ചാർഡ് ലെസെൽസ് പറഞ്ഞു.

ഒമിക്രോൺ ദക്ഷിണാഫ്രിക്കയിൽ ഉടനീളം ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ, ഒമ്പത് ദക്ഷിണാഫ്രിക്കൻ പ്രവിശ്യകളിൽ അഞ്ചെണ്ണം ഒമിക്രൊൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ തിരിച്ചറിയപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കാണാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക വൈറോളജിസ്റ്റ് ഡോ നിക്കി ഗുമെഡെ-മൊലെറ്റ്‌സി പറഞ്ഞു.

'ഒമിക്രോൺ' അപകടകാരിയോ? ലോകാരോഗ്യ സംഘടന പറയുന്നത്

ഞങ്ങളുടെ പക്കലുള്ള നിലവിലെ ഡാറ്റ ഇപ്പോഴും വളരെ പരിമിതമാണ്. അതിനാൽ ഈ വൈറസിന്റെ നിരവധി അധിക സവിശേഷതകളുണ്ട്. ഗവേഷകർ പഠനത്തിന്റെ തിരക്കിലാണ്. നിലവിലെ വാക്സിനുകൾ ഇതിനെതിരെ ഫലപ്രദമാകുമോ എന്ന് ഗവേഷകർ കണ്ടെത്തേണ്ടതുണ്ടെന്നും ഡോ. നിക്കി പറഞ്ഞു.

പുതിയ വേരിയന്റ് ബാധിച്ചാൽ വളരെ ചെറിയ രീതിയിലുള്ള ലക്ഷണങ്ങളാകാം പ്രകടമാവുന്നതെന്ന് ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ ചെയർപേഴ്സണുമായ ഡോ. ആഞ്ചലിക് കോറ്റ്സി അടുത്തിടെ വ്യക്തമാക്കിയിരുന്നു .

നേരത്തെ കൊവിഡ് ബാധിച്ചിരുന്നവരിൽ കണ്ടിരുന്ന പനി പോലുള്ള ലക്ഷണങ്ങളൊന്നും ഒമിക്രോൺ ബാധിച്ചവരിൽ ഉണ്ടാകുന്നില്ല. കടുത്ത ക്ഷീണം, ചെറിയ പേശി വേദന, തൊണ്ട വേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ മാത്രം നേരിയ തോതിലുള്ള ചൂട് അനുഭവപ്പെടുന്നുണ്ടെന്ന് കോറ്റ്സി പറഞ്ഞു. 

 

 

ആശുപത്രിയിൽ എത്താതെ തന്നെ പലരും സുഖം പ്രാപിക്കുന്നുണ്ട്. ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും 40 വയസ്സിന് താഴെയുള്ള പുരുഷന്മാരാണ്. ഇവരിൽ അധികവും വാക്‌സിൻ സ്വീകരിക്കാത്തവരാണെന്നാണ് ​അവർ പറ‍ഞ്ഞു.

ഭാവിയിൽ ഗുരുതരമായ വകഭേദങ്ങൾ രാജ്യത്ത് വരില്ലെന്ന് ഉറപ്പുതരാൻ സാധിക്കില്ലെന്നാണ് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. മാത്രമല്ല എല്ലാവരും വാക്‌സിനേഷൻ സ്വീകരിക്കണമെന്നും വാക്‌സിൻ സ്വീകരിക്കാത്തവരിൽ അധികമായി ഒമിക്രോൺ കാണപ്പെടുന്നുണ്ടെന്നും വിദ​ഗ്ധർ‌ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ദക്ഷിണാഫ്രിക്കയിലെയും ലോകമെമ്പാടുമുള്ള ഗവേഷകർ ഒമിക്രോൺ വേരിയന്റിന്റെ പല വശങ്ങളെ കുറിച്ചും മനസ്സിലാക്കാൻ പഠനങ്ങൾ നടത്തി വരികയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. നിലവിലുള്ള വാക്സിനുകൾ ഗുരുതരമായ രോഗങ്ങൾക്കും മരണത്തിനും എതിരെ ഫലപ്രദമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

മൂന്നാം ഡോസ് വാക്സീൻ വേണ്ടിവരുമോ? ഡോ. സുൽഫി നൂഹു പറയുന്നു...

 

click me!