
നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനിപ്പൂരി ( Pani Puri Sale Banned) വില്പന നിരോധിച്ചു. കോളറ പടർന്നു പിടിക്കുന്നതിനെ തുടർന്നാണ് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ പാനിപൂരിയുടെ വിൽപന നിരോധിച്ചത്. ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിൽ കോളറ കേസുകൾ ഉയരുന്നതായാണ് റിപ്പോർട്ടുകൾ.
പാനിപ്പൂരിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കാഠ്മണ്ഡു താഴ്‌വരയിൽ ഏഴു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതായി നേപ്പാൾ ആരോഗ്യ, ജനസംഖ്യാ മന്ത്രാലയം അറിയിച്ചു.
ഏഴ് കേസുകളിൽ കാഠ്മണ്ഡു മെട്രോപോളിസിലും ചന്ദ്രഗിരി മുനിസിപ്പാലിറ്റിയിലും ബുധാനിൽകാന്ത മുനിസിപ്പാലിറ്റിയിലും ഓരോ കേസും കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എപ്പിഡെമിയോളജി ആൻഡ് ഡിസീസ് കൺട്രോൾ വിഭാഗം ഡയറക്ടർ ചുമൻലാൽ ദാഷ് അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോളറ കേസുകൾ 12 ആയി. ഇവരെല്ലാം ചികിത്സയിലാണ്. രണ്ട് പേർ കോളറ മുക്തരായി ആശുപത്രി വിട്ടു.
ബോളിവുഡ് താരത്തിന്‍റെ പേരില്‍ സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍; വീഡിയോ പങ്കിട്ട് താരം
രോഗബാധിതരായ ആളുകൾ ഇപ്പോൾ ടെക്കുവിലെ സുക്രരാജ് ട്രോപ്പിക്കൽ ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. നേരത്തെ അഞ്ച് കോളറ കേസുകളും തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിരുന്നതായി അധികൃതർ അറിയിച്ചു.
കോളറ കേസുകളുടെ വർദ്ധനവിനിടെ, കോളറയുടെ എന്തെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു. വയറിളക്കവും കോളറയും മറ്റ് ജലജന്യ രോഗങ്ങളും പ്രത്യേകിച്ച് വേനൽക്കാലത്തും മഴക്കാലത്തും പടരുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
തക്കാളിപ്പനി വ്യാപിക്കുന്നു; ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?