ആ മരണം ഭയാനകം, അതുകൊണ്ടുതന്നെ പേവിഷബാധ വരാതിരിക്കാൻ കരുതൽ അനിവാര്യം

By Web TeamFirst Published Sep 28, 2019, 12:28 PM IST
Highlights

റേബീസ് മൂർച്ഛിച്ചാൽ രോഗിക്ക് വെള്ളമിറക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. പിന്നീടവരിൽ നിന്നുണ്ടാകുക  ഭ്രാന്തമായ ചലനങ്ങളാണ്.  ഇന്നലെ വരെ കണ്ട സ്നേഹ സൗഹൃദങ്ങളും പുഞ്ചിരികളും രൗദ്രഭാവങ്ങൾക്ക് വഴിമാറും. 

സെപ്റ്റംബർ 28, മഹാനായ ശാസ്ത്രജ്ഞൻ ലൂയിസ് പാസ്റ്ററുടെ  ചരമദിനമാണ്. അദ്ദേഹത്തിന്റെ നിരവധിയായ  കണ്ടുപിടിത്തങ്ങളിൽ, പൊതുസമൂഹം  ഏറ്റവും  കടപ്പെട്ടിരിക്കുന്നത് പേവിഷബാധയ്ക്കെതിരായ വാക്സിൻ സംബന്ധിച്ച കണ്ടു പിടിത്തവുമായി ബന്ധപ്പെട്ടാണ്. പേവിഷബാധ അഥവാ റേബീസിന്റെ ഭാഗമായി  ഉണ്ടാകുന്ന  മരണങ്ങൾ കൃത്യമായ രോഗ നിർണ്ണയത്തിൻറെയും ചികിത്സയുടേയും അഭാവത്തിൽ   പലപ്പോഴും അനിവാര്യവും ഭീതിതവും ആകുന്നു. എല്ലാവർഷവും സെപ്റ്റംബർ 28, 'ലോക റേബീസ്' ദിനമായാണ്  ആചരിക്കുന്നത്.



എന്താണ് റേബീസ് (Rabies)
മരണം നിശ്ചയമായ ഏറ്റവും മാരകമായ ജന്തുജന്യ രോഗങ്ങളിലൊന്നാണ് പേവിഷബാധ. ഇതിനുകാരണം ബുള്ളറ്റ് ആകൃതിയിലുള്ള  ഒരുതരം  വൈറസാണ്. മനുഷ്യരിൽ hydrophobia (ജലത്തെ ഭയം) ഉണ്ടാക്കുന്ന ഈ വൈറസ് രോഗം ശരിയായ നിലയിൽ  ജലത്തിനോട് ഭയം ഉണ്ടാക്കുകയല്ല മറിച്ച് അന്നനാളത്തിലും കവിളിലെ മാംസ പേശികളിലും ഉണ്ടാകുന്ന പരാലിസിസിന്റെ ഭാഗമായി  വെള്ളമിറക്കാൻ കഴിയാതെ രോഗിയിൽ ഉണ്ടാക്കുന്ന ഭ്രാന്തമായ ചലനങ്ങളാണ്.  ഇന്നലെ വരെ കണ്ട സ്നേഹ സൗഹൃദങ്ങളും പുഞ്ചിരികളും പെട്ടെന്ന് രൗദ്ര ഭാവങ്ങളായി മാറുന്നത് ഇത്തരം പാരാലിസിസ് അല്ലെങ്കിൽ മരവിപ്പ് മൂലമാണ്. രോഗം ഭയാനകം പോലെ രോഗലക്ഷണങ്ങളും ഭയാനകമാണ് .  

കടിയേറ്റ ഭാഗത്തുനിന്നും ഈ വൈറസ് പെറ്റുപെരുകി നാഡീ ഞരമ്പുകളെ ബാധിച്ച് തലച്ചോറിൽ എത്തുന്നു. അവിടെനിന്നും പെറ്റുപെരുകി ഉമിനീരിലും പാൽ, മൂത്രം, രക്തം,ശുക്ലം തുടങ്ങിയ ശരീര സ്രവങ്ങളിലും എത്തുന്നു. സൂര്യപ്രകാശവും, താപവും എല്ലാം  പ്രസ്തുത  വൈറസുകളെ നശിപ്പിക്കും എന്നതിനാൽ  ശരീരത്തിനു വെളിയിൽ  അധികനേരം നിലനിൽക്കുവാൻ  ഈ വൈറസിന് കഴിയുകയില്ല. അതിനാൽ അസുഖം ബാധിച്ച മൃഗം മരിക്കുന്നതിനുമുമ്പ് പുതിയൊരു രോഗാണുവാഹകനെ കണ്ടെത്തുന്നത് പ്രകൃതിയുടെ വികൃതികളിൽ ഒന്നാണ്. രോഗം ബാധിച്ച് അവശനായ മൃഗം അക്രമ വാസനയോടെ പരിസര ബോധമില്ലാതെ പുതിയ ഇരയെ തേടുന്നത് എന്തിനാണെന്ന് ഇതിൽനിന്നും വ്യക്തമാണല്ലോ.

എല്ലാ ഉഷ്ണരക്ത ജീവികളെയും ഈ രോഗം ബാധിക്കാം. രോഗാണുക്കൾ ശരീരത്തിൽ കടന്നതിനു ശേഷം രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള കാലത്തെ ഇൻകുബേഷൻ പീരീഡ് എന്നാണ് പറയുക. തൊലിയിൽ പോറലുള്ള സ്ഥലത്ത് പേനായ്ക്കൾ നക്കിയാലും രോഗം ബാധിക്കാനിടയുണ്ട്. മുറിവിനും മസ്തിഷ്കത്തിനും ഇടയിലുള്ള ഉള്ള ദൂരം കുറയുന്നതിനനുസരിച്ച് ഇൻകുബേഷൻ കാലം കുറഞ്ഞിരിക്കും. ഇത് ദിവസങ്ങൾ മുതൽ മാസങ്ങൾ വരെ നീണ്ടുനിൽക്കാം.



നായ്ക്കളിൽ രോഗലക്ഷണങ്ങൾ പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. ക്രൂര രൂപവും(Furious form), മൂകരൂപവും (Dumb form). രോഗം ബാധിച്ച നായ്ക്കൾ ഇരുണ്ട മൂലകളിൽ  ഒളിച്ചു നിൽക്കുകയും ശബ്ദം വെളിച്ചം എന്നിവയെ ഭയപ്പെടുകയും ചെയ്യുന്നു. സാങ്കൽപ്പിക  വസ്തുക്കളെ കടിക്കുകയും മരം ,കല്ല് കാഷ്ഠം എന്നിവ തിന്നുകയും ചെയ്യുന്നതായും കാണാം. തുടർന്ന് ഇവ അലഞ്ഞുനടക്കുകയും  മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുകയും ചെയ്യുന്നു.

പേവിഷബാധയേറ്റ നായ്ക്കൾ കുരയ്ക്കാതെ കടിക്കുന്നു. ഇവയിൽ ഉമിനീരൊലിപ്പിക്കൽ ധാരാളമായി കാണാം. കഴുത്തിലെയും താടിയിലെയും മാംസപേശികൾക്ക് തളർച്ച ബാധിക്കുന്നതിനാൽ വെള്ളവും ഭക്ഷണസാധനങ്ങളും ഇറക്കാൻ വിഷമം നേരിടുന്നു. കുരയ്ക്കുന്ന ശബ്ദത്തിനും വ്യത്യാസമുണ്ടാകും(കാരണം  laryngeal paralysis) കണ്ണുകൾ ചുവന്നിരിക്കും. ക്രമേണ തളർച്ച ബാധിച്ച് മൃഗങ്ങൾ ചത്തു പോകുന്നു. മൂകരൂപത്തിൽ തളർച്ചയും ഉറക്കവുമാണ് പ്രധാന ലക്ഷണങ്ങൾ.



പൂച്ചകളിൽ രണ്ട് തരം ഭാവങ്ങളും കാണുന്നതിനാകും. ദിവസങ്ങൾ ഒളിവിൽ കഴിഞ്ഞ ശേഷം അക്രമാസക്തമായാണ്  ഇവ  പുറത്തിറങ്ങുക. ഈ അക്രമ കാലം കഴിഞ്ഞാൽ തളർന്ന് ചത്തു വീഴുന്നു. കന്നുകാലികളിൽ പേ വിഷബാധ ക്രൂദ്ധരൂപത്തിലാണ് സാധാരണയായി കാണപ്പെടുന്നത്. മൃഗം ആക്രമണകാരിയാകുകയും കുത്തുകയും നിലത്ത് മാന്തുകയും ചെയ്യും.
കണ്ണുകൾ തുറിച്ചു നോക്കുന്നതുപോലെയും ശരീരം പെട്ടെന്ന് ക്ഷീണിച്ചതായി കാണുകയും ചെയ്യുന്നു. ഇടവിട്ട് മൂത്രം ഒഴിക്കുന്നത് പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. കെട്ടിയ കയർ കടിക്കുകയും പല്ലുകൾ കൂട്ടി ഉരുമുന്നതും കാണാം. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ  പിന്നെ ചികിത്സയില്ല. അനിവാര്യമായ മരണം അതി ഭയാനകമായ രൂപത്തിൽ മുന്നിൽ കാണേണ്ടിവരുക മാത്രമാണ് പോംവഴി.

പ്രതിരോധം മർമ്മപ്രധാനം

രോഗം വന്നാൽ ചികിത്സയില്ലെങ്കിലും രോഗം വരാതിരിക്കാൻ ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങളുണ്ട്. എല്ലാ കൊല്ലവും നായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്പ്പെടുക്കണം. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്കും കുത്തിവയ്പ്പെടുക്കണം. പ്രതിരോധ കുത്തിവയ്പെടുത്ത നായയെ രോഗബാധയുള്ള നായയോ ഇതര ജന്തുക്കളോ  കടിച്ചാൽ ചികിത്സാ കുത്തിവെപ്പുകൾ നിർബന്ധം നടത്തണം.

ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകമാസകലം ഏകദേശം മൂന്നുകോടി മനുഷ്യർക്ക്  പേവിഷബാധയുള്ള നായ്ക്കളുടെ കടിയേൽക്കാനുള്ള സാധ്യതകളുണ്ട്. 59,000 പേരാണ് പ്രതിവർഷം പേവിഷബാധയിലൂടെ മരണപ്പെടുന്നത്. ആഫ്രിക്ക, ഏഷ്യ അടക്കമുള്ള ഭൂഖണ്ഡങ്ങളിൽ  പേവിഷബാധയേറ്റുള്ള മരണ സംഘ്യ ഇതര മേഖലകളെ അപേക്ഷിച്ച് ഏറെക്കൂടുതലാണ്. റിപ്പോർട്ടുചെയ്യപ്പെട്ട കേസുകളിൽ 15 വയസിനു താഴെയുള്ള കുട്ടികളെയാണ് പേവിഷബാധ കൂടുതലായി ബാധിച്ചിട്ടുള്ളത്. 99 ശതമാനം രോഗികൾക്കും പേവിഷബാധയേറ്റത്  നായ്ക്കളിൽ നിന്നാണെന്നും  പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഏഷ്യൻ രാജ്യങ്ങളിലെ പേവിഷബാധാ മരണനിരക്കിൽ 59.9 ശതമാനം ഇന്ത്യയിൽ നിന്നാണ്. ഇത് ആഗോള ശരാശരിയുടെ 35 ശതമാനമാണ്. ഏഷ്യയിലെ Post Exposure Prophylaxis നിരക്കുകൾ 1.5  കോടി അമേരിക്കൻ ഡോളറാണ് പ്രതിവർഷം കണക്കാക്കിയിരിയ്ക്കുന്നത്. ഇത് ഇതര മേഖലകളേക്കാൾ ഏറെ അധികമാണ്.  

നായ്ക്കളിൽ നിന്നും പകരുന്ന പേവിഷബാധയ്‌ക്കെതിരായ ചികിത്സാ ചിലവുകൾ ആഗോളതലത്തിൽ 8.6 കോടി അമേരിക്കൻ ഡോളറുകളായി കണക്കാക്കപ്പെടുന്നു. ലാറ്റിനമേരിക്കയെ അപേക്ഷിച്ച് ഇതര പ്രദേശങ്ങളിൽ നായ്ക്കൾക്ക് വാക്സിനേഷൻ  നൽകാത്തത് പേവിഷബാധ വർദ്ധിപ്പിക്കുന്നുണ്ട്.  dog vaccination coverage സമകാലീന സാഹചര്യങ്ങളിൽ നായ്ക്കൾക്ക്  വാക്സിനേഷൻ നൽകുന്നതിലെ വർദ്ധനവ്, Post Exposure Prophylaxis (PEP) യുമായി ബന്ധപ്പെട്ട വിപുലമായ ലഭ്യത എന്നിവകളെല്ലാം പേവിഷബാധയേറ്റുള്ള  മരണനിരക്കുകളിൽ കുറവുവരുത്തിയിട്ടുണ്ട്. 2030 ടെ നായ്ക്കളിലൂടെ പകരുന്ന പേവിഷബാധ പരിപൂർണ്ണമായും ഇല്ലാതാകുന്നതിനുള്ള ശ്രമങ്ങളാണ് ആഗോള സമൂഹം സംഘടിപ്പിച്ചുവരുന്നത്.

ഭയമല്ല വേണ്ടത്; കരുതലത്രേ..!

ഇന്ത്യയെക്കാളേറെ വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ വിദേശത്തരാജ്യങ്ങളാണ് മുന്നിൽ. വികസിത രാജ്യങ്ങളിലെല്ലാം പേവിഷബാധ ഫലപ്രദമായ മാർഗ്ഗങ്ങളിലൂടെ ഉന്മൂലനം ചെയ്യാനായിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് കരുതലിന്റെ പ്രാധാന്യം സംബന്ധിച്ചാണ്.  കൃത്യവും സമയബന്ധിതവുമായ വാക്സിനേഷനുകളിലൂടെ ഓമന മൃഗങ്ങളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാം. മൃഗസംരക്ഷണ വകുപ്പും ഇന്ത്യൻ വെറ്റിനറി അസോസിയേഷനും സംയുക്തമായി നടത്തുന്ന പ്രതിരോധകുത്തിവെപ്പ് ക്യാമ്പിനിൽ സഹകരിച്ച് 2030ൽ സീറോ (zero) റേബീസ് എന്ന ലക്ഷ്യം കൈവരിക്കാം.

 

click me!