അവയവ മാറ്റം നടത്തിയവര്‍, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് അപായം ഉണ്ടാക്കുന്നതാണ് ഈ ഫംഗസിന്റെ പ്രവര്‍ത്തനം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ദില്ലി : കൊവിഡ് കേസുകള്‍ രാജ്യത്ത് കൂടുമ്പോള്‍ തന്നെ ആശങ്കയായി അപൂർവ ഫംഗസ് ബാധയും. മ്യൂക്കോർമൈക്കോസിസ് എന്ന ഫംഗസ് രോഗമാണ് കോവിഡ് ഭേദമായവരിൽ വർധിക്കുന്നത്. ഇത് ഉണ്ടാക്കുന്ന ഫംഗസുകളെ ബ്ലാക്ക് ഫംഗസ് എന്നും വിളിക്കാറുണ്ട്. മഹാരാഷ്ട്രയിൽ ഇതുമൂലം എട്ടുപേർ മരിക്കുകയും ചെയ്തുവെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. 200 പേരിലാണ് രോഗ ബാധ കണ്ടെത്തിയിട്ടുള്ളത്.
അവയവ മാറ്റം നടത്തിയവര്‍, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് അപായം ഉണ്ടാക്കുന്നതാണ് ഈ ഫംഗസിന്റെ പ്രവര്‍ത്തനം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ 20 ദിവസത്തില്‍ ഇഎന്‍ടി വാര്‍ഡിലെ 67 രോഗികള്‍ക്ക് ഈ ഫംഗസ് ബാധയുണ്ടായി എന്നാണ് ബിജെ മെഡിക്കല്‍ കോളേജ് ആന്റ് സിവില്‍ ഹോസ്പറ്റിലിലെ അസോസിയേറ്റ് പ്രഫസര്‍ കല്‍പേഷ് പട്ടീല്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.
ഗുജറാത്തിലും ദില്ലിയിലും ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദില്ലിയില്‍ നിന്നും ഈ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇത്തരത്തില്‍ ആറു കേസുകള്‍ പ്രവേശിപ്പിക്കപ്പെട്ടെന്നും, കാഴ്ച ശക്തി നഷ്ടപ്പെടുന്നത് അടക്കം പ്രശ്നങ്ങളും ഉയര്‍ന്ന മരണ സാധ്യതയും ഉള്ള ഫംഗസ് ബാധയാണ് ഇതെന്നാണ് ദില്ലിയിലെ ശ്രീ ഗംഗ റാം ഹോസ്പിറ്റലിലെ ഇഎന്‍ടി സര്ജന് ഡോ.മനീഷ് മുന്ജല് പറയുന്നത്.
മനുഷ്യരുടെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ ഈ ഫംഗസ് ബാധ ബാധിക്കുന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്. കടുത്ത പ്രമേഹ രോഗികളിലാണ് ഫംഗസ് ബാധ കൂടുതലായി ബാധിക്കുന്നത്. ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടതായും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.