
ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം മനുഷ്യരില്‍ നടത്താന്‍ 'സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' യ്ക്ക് അനുമതി ലഭിച്ചു. 'ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ' (ഡിസിജിഐ) യാണ്
രാജ്യത്ത് കൊവിഡ് വാക്സിൻ പരീക്ഷണം പുതിയ ഘട്ടത്തിലേക്ക് കടക്കാൻ അനുമതി നൽകിയത്.
'സബ്ജക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി' യുടെ (Subject Expert Committee) വിലയിരുത്തലുകള്‍ക്ക് ശേഷം ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഡിസിജിഐ ഡോ. വി.ജി സോമാനി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കിയതെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് 'ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡ്' ( Data Safety Monitoring Board (DSMB) വിലയിരുത്തിയ സുരക്ഷാ വിവരങ്ങള്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് നല്‍കേണ്ടതുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
പരീക്ഷണത്തിന് വിധേയരാകുന്നവർക്ക് ഓരോ ഡോസ് വാക്സിൻ വീതം നാല് ആഴ്ചത്തെ ഇടവേളയിൽ നൽകും. തുടർന്ന് രോഗപ്രതിരോധ ശേഷി സംബന്ധിച്ചുമുള്ള വിലയിരുത്തലുകളും നടത്തുമെന്ന് അധികൃതർ പറയുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1,600 ഓളം പേർ പരീക്ഷണത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. 18 വയസ്സിന് മുകളിലുള്ളവരിലാണ് വാക്സിൻ പരീക്ഷണം നടത്തുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam