Pregnancy Care : ഗര്‍ഭാവസ്ഥയില്‍ കൊവിഡ് ബാധിക്കപ്പെട്ടാല്‍ അത് കുഞ്ഞിന് ദോഷമാകുമോ?

By Web TeamFirst Published Dec 21, 2021, 9:25 PM IST
Highlights

പഠനത്തില്‍ പങ്കെടുത്ത ഗര്‍ഭിണികളില്‍ 55 ശതമാനം പേരും ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ച് പത്ത് ദിവസത്തിനുള്ളില്‍ തന്നെ കൊവിഡ് ബാധിക്കപ്പെട്ടവരായിരുന്നുവത്രേ. ഇങ്ങനെ ജനിച്ച ഒരു കുഞ്ഞ് പോലും കൊവിഡ് പോസിറ്റീവ് ആയിരുന്നില്ലെന്നും പഠനം പറയുന്നു

കൊവിഡ് 19 രോഗം ( Covid 19 ) ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ പല വിധത്തിലുള്ള ആശങ്കകള്‍ നമുക്കിടയില്‍ ഉയര്‍ന്നിരുന്നു. പ്രായമായവരെയും ( Old Age ) കുട്ടികളെയും അതെങ്ങനെയാണ് ബാധിക്കുക, ഗര്‍ഭിണികളെ ( Pregnant Lady ) എങ്ങനെയാണ് ബാധിക്കുക, ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുമോ തുടങ്ങി ഒട്ടേറെ സംശയങ്ങളും ആശങ്കകളും നമുക്കിടയിലുണ്ടായിരുന്നു. 

ഇവയില്‍ പല ചോദ്യങ്ങള്‍ക്കും ഭാഗികമായി ഉത്തരം ലഭിച്ചു. ഇപ്പോഴും പലതും നൂറ് ശതമാനവും ഉറപ്പിച്ച് പറയാനാകാത്ത സാഹചര്യമാണ്. ഇതിനിടെ കൊവിഡ് പരത്തുന്ന വൈറസിന്റെ വകഭേദങ്ങള്‍ കൂടി വ്യാപകമായതോടെ സ്ഥിതിഗതികള്‍ കുറെക്കൂടി പ്രശ്‌നഭരിതമായി. 

ഇപ്പോഴിതാ ഗര്‍ഭിണികള്‍ക്ക് കൊവിഡ് ബാധയുണ്ടായാല്‍ അത് കുഞ്ഞുങ്ങളെ ബാധിക്കുമോ, അല്ലെങ്കില്‍ എത്തരത്തിലാണ് ബാധിക്കുകയെന്ന സംശയത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. 'ജേണല്‍ ഓഫ് പെരിനാറ്റല്‍ മെഡിസിന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനറിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 

ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിക്കപ്പെട്ട സ്ത്രീകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊവിഡ് മൂലം ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സാധാരണ കുഞ്ഞുങ്ങളെ പോലെ തന്നെ ശാരീരികവും മാനസികവുമായ വളര്‍ച്ചയും ഈ കുഞ്ഞുങ്ങള്‍ക്കുണ്ടാകുമെന്നും പഠനം സ്ഥിരീകരിക്കുന്നു. 


ഗര്‍ഭാവസ്ഥയില്‍ കൊവിഡ് ബാധിക്കപ്പെട്ട സ്ത്രീകളെയും അവര്‍ക്ക് ജനിച്ച കുഞ്ഞുങ്ങളെയും മാസങ്ങളെടുത്ത് നിരീക്ഷിച്ച ശേഷമാണ് ഗവേഷശകര്‍ ഈ നിഗമനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. 

'ദീര്‍ഘകാലമായി നിലനിന്നിരുന്ന ഒരു ആശങ്കയ്ക്കാണ് ഞങ്ങളുടെ പഠനം വിരാമമിടുന്നത്. ഗര്‍ഭാവസ്ഥയില്‍ കൊവിഡ് ബാധിക്കപ്പെട്ടു എന്നതിനാല്‍ അമ്മമാര്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് തന്നെയാണ് ഞങ്ങളുടെ പഠനം അനുമാനിക്കുന്നത്. സാധാരണ അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് ബാധിക്കപ്പെട്ട ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ശാരീരികമോ മാനസികമോ ആയ വ്യതിയാനങ്ങളും ഞങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല...'- പഠനത്തിന് നേതൃത്വം നല്‍കിയ നിയോനാറ്റലോളജിസ്റ്റും അസോ.പ്രൊഫസറുമായ ഡോ. മലിക ഷാ പറയുന്നു.

പഠനത്തില്‍ പങ്കെടുത്ത ഗര്‍ഭിണികളില്‍ 55 ശതമാനം പേരും ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ച് പത്ത് ദിവസത്തിനുള്ളില്‍ തന്നെ കൊവിഡ് ബാധിക്കപ്പെട്ടവരായിരുന്നുവത്രേ. ഇങ്ങനെ ജനിച്ച ഒരു കുഞ്ഞ് പോലും കൊവിഡ് പോസിറ്റീവ് ആയിരുന്നില്ലെന്നും പഠനം പറയുന്നു. 

പഠനത്തില്‍ പങ്കെടുത്ത ഗര്‍ഭിണികള്‍ക്ക് ജനിച്ച കുട്ടികളില്‍ 10 ശതമാനം പേരും പൂര്‍ണ വളര്‍ച്ചയെത്തും മുമ്പേ ജനിച്ചു, അഞ്ച് കുട്ടികള്‍ക്ക് നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ ചികിത്സയും നല്‍കേണ്ടിവന്നു. എന്നാലിതൊന്നും കൊവിഡുമായി ബന്ധപ്പെട്ട് അല്ലെന്നും സാധാരണഗതിയില്‍ പ്രസവവുമായി ബന്ധപ്പെട്ടുണ്ടാകുന്നതോ, കുഞ്ഞിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്നതോ ആയ സങ്കീര്‍ണത ആണെന്നും പഠനം വ്യക്തമാക്കി. 

Also Read:- പ്രമേഹം ഗർഭധാരണത്തിനുള്ള സാധ്യതകളെ തടസ്സപ്പെടുത്തുമോ? ഡോക്ടർ പറയുന്നത്...

click me!