
കൊവിഡ് മരണങ്ങളും വായുമലിനീകരണവും തമ്മില്‍ ബന്ധമുള്ളതായി സ്ഥാപിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൊവിഡ് 19, നമുക്കറിയാം ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. അതുപോലെ തന്നെ വായുമലിനീകരണവും ക്രമേണ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.
ഏറെക്കാലം വായുമലിനീകരണം നേരിട്ട ഒരാളെ സംബന്ധിച്ച്, ഇത് മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇത്തരത്തില്‍ വായുമലിനീകരണം ശ്വാസകോശ രോഗങ്ങള്‍ക്ക് ഇടയാക്കിയ വ്യക്തികളില്‍ കൊവിഡ് ഗുരുതരമാകുന്ന സാഹചര്യമുണ്ടാകുമെന്നാണ് 'കാര്‍ഡിയോളജി റിസര്‍ച്ച്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്ന പഠന റിപ്പോര്‍ട്ട് പറയുന്നത്.
ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളില്‍ 17 ശതമാനം ഈ രീതിയില്‍ സംഭവിച്ചതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐസിഎംആറും (ഇന്ത്യന്‍ കൊണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഈ വിവരം ശരിവയ്ക്കുന്നു.
'ലോകമൊട്ടാകെയും സംഭവിച്ചിട്ടുള്ള കൊവിഡ് മരണങ്ങള്‍ ഈ മാനദണ്ഡത്തില്‍ ഞങ്ങള്‍ പരിശോധിച്ചു. ഇന്ത്യയിലെ കണക്ക് അല്‍പം ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ മലിനീകരണത്തിന്റെ തോത് അത്രയും തീവ്രമാണെന്നാണ് ഇത് തെളിയിക്കുന്നത്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ ജോസ് ലെലിവേല്‍ഡ് പറയുന്നു.
വടക്കേ ഇന്ത്യയിലാണ് വായുമലിനീകരണം മൂലമുള്ള രോഗങ്ങള്‍ കൂടുതല്‍ കൊവിഡ് മരണങ്ങള്‍ സൃഷ്ടിച്ചതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam