2020ൽ പുകവലി കുറഞ്ഞോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ...

By Web TeamFirst Published Sep 22, 2020, 11:42 AM IST
Highlights

പുകവലിക്കുന്നവരിൽ കൊവിഡ് 19 രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നു ചില പഠനങ്ങള്‍ പറയുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള പുകയില ഉപഭോഗത്തെ ഗുണകരമായി ബാധിച്ചിട്ടുണ്ടോ?

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ വൈറസുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും വിലയിരുത്തലുകളുമാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. പുകവലിക്കുന്നവരിൽ കൊവിഡ് 19 രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നു ചില പഠനങ്ങള്‍ പറയുന്നുണ്ട്. ചൈനയിൽ കൊവിഡ് രോഗം ബാധിച്ചവരിൽ പുകവലിക്കുന്നവർ ഗുരുതരാവസ്ഥയിലായിരുന്നെന്ന് റോചസ്റ്ററിലെ മയോ ക്ലിനിക് നികോട്ടിൻ ഡിപ്പെൻഡൻസ് സെന്റർ ഡയറക്ടര്‍ ജെ. ടെയ്‍ലർ ഹെയ്സ് നേരത്തെ തന്നെ പറയുകയുണ്ടായി. 

ഈ ഒരു സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള പുകയില ഉപഭോഗത്തെ ഗുണകരമായി ബാധിച്ചിട്ടുണ്ടോ? യു‌സി‌എൽ സ്മോക്കിങ് ടൂൾകിറ്റ് പഠനത്തിലെ ഏറ്റവും പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ ഉയരുന്ന ചോദ്യമിതാണ്. ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിൽ പുകവലിയോട് വിട പറയുന്നവരുടെ നിരക്കിൽ ഗണ്യമായ വർധനവുണ്ടായെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 

പുകവലി നിർത്താൻ ശ്രമിച്ച് വിജയിച്ചവരുടെ നിരക്ക് 2019-ൽ 14.2 ശതമാനമായിരുന്നുവെങ്കിൽ 2020 ആഗസ്റ്റിൽ ഇത് 23.2 ശതമാനമായി ഉയർന്നു. പതിറ്റാണ്ടുകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2007ലാണ് ഇതു സംബന്ധിച്ച പഠനം ആരംഭിച്ചത്. ആക്ഷൻ ഓൺ സ്മോക്കിംഗ് ആന്റ് ഹെൽത്തിന്റെ (ആഷ്) കണക്കനുസരിച്ച് യുകെയിൽ കൊവിഡ് 19 സമയത്ത് ഒരു ദശലക്ഷം ആളുകൾ പുകവലി ഉപേക്ഷിച്ചു.

 

പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിച്ചതാണ് ഈ നേട്ടത്തിന് കാരണമെന്നും വിദഗ്ധര്‍ പറയുന്നു. ഇംഗ്ലണ്ടിലെ പുകവലി വ്യാപനത്തിന്റെ കണക്കുകളും ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പഠനം സൂചിപ്പിക്കുന്നു. അതേസമയം, മറ്റു രാജ്യങ്ങളിൽ സമാനമായ പഠനങ്ങൾ നടന്നിട്ടില്ല.

Also Read: കൊവിഡ് ബാധയുള്ളയാള്‍ പുകവലിക്കുമ്പോള്‍ ആ പുക ശ്വസിക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗമെത്തുമോ?

click me!