'വേഗം വാ അച്ഛാ, അമ്മേ..." വാടകഗർഭപാത്രങ്ങളിൽ വിരിഞ്ഞ കുഞ്ഞുങ്ങൾ കെഞ്ചുന്നത് ഇങ്ങനെ

By Web TeamFirst Published May 16, 2020, 4:43 PM IST
Highlights

കുഞ്ഞുങ്ങളുണ്ടാകാതെ പത്തും പതിനഞ്ചും വർഷം കാത്തിരുന്ന അമ്മമാർക്ക്, ദൈവം തങ്ങൾക്കായി ഈ ഭൂമിയിലേക്ക് പറഞ്ഞുവിട്ട മാലാഖക്കുഞ്ഞുങ്ങൾ ഇങ്ങെത്തിയിട്ടും അവരെ ഒന്നു മാറോടുചേർക്കാനാവാത്ത അവസ്ഥയാണുള്ളത്. 

ഗർഭപാത്രങ്ങൾ വാടകയ്ക്ക് നൽകി വയറിന്റെ വിശപ്പകറ്റുന്ന പാവപ്പെട്ട സ്ത്രീകളുള്ള രാജ്യമാണ് ഉക്രെയിൻ. നൂറുകണക്കിന് സറോഗസി ക്ലിനിക്കുകളുണ്ടവിടെ. അവിടത്തെ അമ്മമാരുടെ വാടക ഗർഭപാത്രങ്ങളിൽ വിരിഞ്ഞ ഏകദേശം നൂറോളം ചോരക്കുഞ്ഞുങ്ങൾ ഇപ്പോൾ 'കീവ് ഹോട്ടലി'ലെ ഹാളിൽ നിരത്തിയിട്ടിരിക്കുന്ന തൊട്ടിലുകളിൽ കിടക്കുകയാണ്. ഈ കുഞ്ഞുങ്ങളെ ഒന്നിച്ചു കിടത്തിയ ഹാളിന്റെ പുറത്ത് 'ബേബി റൂം' എന്നൊരു ബോർഡ് തൂങ്ങിക്കിടപ്പുണ്ട്.

 

 

ഈ ചോരക്കുഞ്ഞുങ്ങളുടെ 'ഭാവി അച്ഛനമ്മമാർക്ക്' തങ്ങളുടെ കുഞ്ഞുങ്ങളെ ഏറ്റുവാങ്ങാൻ വേണ്ടി കീവിലെക്ക് എത്തിച്ചേരാനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കൊവിഡ് കാരണം ഏർപ്പെടുത്തപ്പെട്ട അന്താരാഷ്ട്ര വിമാന നിയന്ത്രണങ്ങളും, മറ്റു ലോക്ക് ഡൗൺ യാത്രാവിലക്കുകളുമാണ് അവരുടെ വരവിനെ അനിശ്ചിതമായി ഇങ്ങനെ വൈകിച്ചിരിക്കുന്നത്. ഇത്രയും നാൾ അവരെ വയറ്റിൽ ചുമന്നു നടന്ന വാടക അമ്മമാർ,ഈ കുഞ്ഞുങ്ങളെ പെറ്റിട്ട ചൂടുമാറും മുമ്പുതന്നെ, ചെയ്ത ജോലിക്കുള്ള കൂലിയും വാങ്ങി സ്ഥലം വിട്ടുകഴിഞ്ഞു. അവരിപ്പോൾ, ഒരു പക്ഷേ, അടുത്ത കുഞ്ഞിനെ വാടകയ്ക്ക് ഉദരത്തിൽ വഹിക്കാനുള്ള കരാറിലൊപ്പിടാനുള്ള മാനസികമായ തയ്യാറെടുപ്പിലാവാം.

 

 

എന്തായാലും, ലോക്ക് ഡൗൺ കാരണം ഭാവി കയ്യാലപ്പുറത്തായ ഈ കുഞ്ഞുങ്ങളെ ഇപ്പോൾ പരിചരിക്കുന്നത് ക്ലിനിക്കുകൾ നിയോഗിച്ച ആയമാരാണ്. മാസ്കുകളും, ഗ്ലൗസുകളും ധരിച്ച് ഹാളിനു പുറത്ത് കാത്തിരിക്കുന്ന ഈ ആയമാരാണ്, തൊണ്ടകീറിക്കരയുമ്പോൾ കുപ്പിപ്പാലുകൊടുത്ത് ഈ പാവം കുഞ്ഞുങ്ങളുടെ കരച്ചിലടക്കുന്നത്, അവരുടെ നാപ്കിനുകൾ ഇടയ്ക്കിടെ മാറ്റുന്നത്. ലോക്ക് ഡൗൺ ഇനിയും നീണ്ടാൽ ഇങ്ങനെ പോറ്റമ്മമാരെ കാത്തുകിടക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അധികം താമസിയാതെ ആയിരം കടക്കുമെന്നാണ് തദ്ദേശവാസികൾ പറയുന്നത്.  

 

 

'സറോഗസി' അഥവാ 'ഗർഭപാത്രം വാടകയ്ക്കെടുത്തുളള പ്രസവം' എന്നത് ഒരു കച്ചവടം തന്നെയായി നടന്നുപോകുന്ന അപൂർവം രാജ്യങ്ങളിൽ ഒന്നാകും ഇന്ന് ഉക്രെയിൻ. ഈ സേവനത്തിന് എത്ര രൂപ കൊടുക്കാം എന്നതിന് സംബന്ധിച്ച് കാര്യമായ നിയമങ്ങളൊന്നും തന്നെ ഉക്രെയിനിൽ നിലവിലില്ല എന്നതിനാൽ, നിരവധി ചൂഷണങ്ങൾക്കും ഈ രംഗം സാക്ഷ്യം വഹിക്കുന്നുണ്ട്.  ഉക്രെയിനിൽ 'സറോഗസി' എന്നത് കൃത്യമായ കച്ചവടരൂപം ആർജിച്ചുകഴിഞ്ഞ ഒരേർപ്പാടാണ്. 

മുമ്പ് ഇന്ത്യയിലെ ഗുജറാത്തിലും, തായ്‌ലണ്ടിലും ഒക്കെ വാടക ഗർഭപാത്രങ്ങളുടെ ബിസിനസ് തഴച്ചു വളർന്നിരുന്നു. 2014 -ൽ തായ്‌ലൻഡും, 2015 -ൽ ഇന്ത്യയും കമേഴ്സ്യലായുള്ള വാടകഗർഭങ്ങൾ നിരോധിച്ചുകൊണ്ട് നിയമം പാസാക്കിയതോടെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള 'സറോഗസി' കസ്റ്റമർമാർ പലതും ചേക്കേറിയത് ഉക്രെയിനിലേക്കാണ്. അവിടത്തെ നിയമങ്ങളിലെ നൂൽപ്പഴുതുകൾ വാടക ഗർഭപാത്ര ബിസിനസ്സ് വളരെപ്പെട്ടെന്നു തന്നെ ഇന്ന് കാണുന്ന തലത്തിലേക്ക് തഴച്ചു വളരാൻ സഹായിച്ചു.

ഇന്ന് കീവിൽ മാത്രം ഡസൻ കണക്കിന് IVF ക്ലിനിക്കുകളുണ്ട്. ഈ ക്ലിനിക്കുകളെ, വന്ധ്യത നിമിത്തം ഗർഭം ധരിക്കാനാകാതെ, വർഷങ്ങളോളം ഒരു കുഞ്ഞിക്കാലുകാണാനാകാതെ പ്രയാസപ്പെടുന്ന  അമ്മമാരുമായും ഒക്കെ കൂട്ടിമുട്ടിക്കുന്ന ബേബി ബ്രോക്കർമാരും രാജ്യത്ത് നിരവധിയുണ്ട്. നാട്ടിലെ ആരോഗ്യവതികളായ യുവതികളിൽ നിന്ന് ഗർഭപാത്രം വാടകയ്ക്ക് നൽകി, ഐവിഎഫ് വഴി ഗർഭം ധരിച്ച്, പത്തുമാസം ചുമന്നുനടന്ന്, പ്രസവിച്ചു നല്കാൻ തയ്യാറെടുപ്പുള്ളവരെ കണ്ടെത്തി നൽകുന്നതും ഈ ബ്രോക്കർമാർ തന്നെ. ഗർഭിണിയാകുന്ന അന്നുതൊട്ട് പ്രസവിച്ച് കുഞ്ഞിനെ കയ്യിൽ നല്കുന്നതുവരെ വാടക അമ്മമാരുടെ താമസം ബ്രോക്കർമാർ ഏർപ്പാടാക്കി നൽകുന്ന കീവിലെ ഹോട്ടലുകളിലാണ്. 

 

 

യൂറോപ്പിനേക്കാളും അമേരിക്കയെക്കാളും നെതർലൻഡ്സിനേക്കാളും ഒക്കെ കുറഞ്ഞ ചെലവിൽ  ഉക്രെയിനിൽ ഗർഭപാത്രം വാടകയ്‌ക്കെടുക്കാനാകും എന്നതാണ് രാജ്യത്തേക്ക് കസ്റ്റമർമാരുടെ കുത്തൊഴുക്കുണ്ടാക്കുന്നത്. മറ്റുരാജ്യങ്ങളിൽ, ഗർഭപാത്രം വാടകയ്‌ക്കെടുത്ത്, ഗർഭം ധരിച്ച് പ്രസവിച്ചെടുക്കാൻ ചുരുങ്ങിയത് അമ്പതു ലക്ഷമെങ്കിലും ചെലവാകുമെങ്കിൽ, ഉക്രെയിനിൽ അതിന്റെ നാലിലൊന്നു തുകയേ ആകൂ. പക്ഷേ, ഇങ്ങനെ കസ്റ്റമർമാർ നൽകുന്ന തുകയിൽ നിന്ന് വാടക അമ്മമാർക്ക് കിട്ടുന്നത് ഏകദേശം എഴുപതിനായിരം രൂപയോളമാണ്. ബാക്കി മുഴുവനും ക്ലിനിക്കുകളും, ഹോട്ടലുകാരും, ബ്രോക്കർമാരും പങ്കിട്ടെടുക്കും. ഇത്തരത്തിൽ ഒരു വാടകക്കരാറിൽ ഏർപ്പെട്ട് ഐവിഎഫ് വഴി ഗർഭം ധരിച്ച് പ്രസവിച്ച് പത്തുമാസം ചുമന്നു പ്രസവിച്ച നൂറോളം കുഞ്ഞുങ്ങളാണ് ഇപ്പോൾ കീവിലെ ഒരു ഹോട്ടലിൽ അവരുടെ ഭാവി അച്ഛനമ്മമാരുടെ വരവും കാത്ത് കിടക്കുന്നത്. 

 


 
കുഞ്ഞുങ്ങളുണ്ടാകാതെ പത്തും പതിനഞ്ചും വർഷം കാത്തിരുന്ന അമ്മമാർക്ക്, ദൈവം തങ്ങൾക്കായി ഈ ഭൂമിയിലേക്ക് പറഞ്ഞുവിട്ട മാലാഖക്കുഞ്ഞുങ്ങൾ ഇങ്ങെത്തിയിട്ടും അവരെ ഒന്നു മാറോടുചേർക്കാനാവാത്ത അവസ്ഥയാണുള്ളത്. ഇനി ഒരു നിമിഷം പോലും കാത്തിരിക്കാൻ വയ്യെന്നാണ് ഈ അമ്മമാർ പറയുന്നത്. അവരിൽ പലരും സ്വന്തം കുഞ്ഞുങ്ങളെയോർത്ത് കരയുകയാണ് നിത്യം. കുഞ്ഞുങ്ങളെ കൊണ്ടുവരാൻ വേണ്ടി ഒത്തുചേർന്ന് വേണ്ടി വന്നാൽ പ്‌ളെയിൻ ചാർട്ടർ ചെയ്യാനും മടിക്കില്ലെന്നാണ് ഈ അമ്മമാർ പറയുന്നത്. 

click me!