മലപ്പുറത്ത് പത്ത് വയസുകാരി മരിച്ചത് 'തലച്ചോര്‍ തിന്നുന്ന അമീബ' മൂലം; എന്താണ് ഈ രോഗം?

Published : May 19, 2019, 10:12 AM ISTUpdated : May 19, 2019, 10:19 AM IST
മലപ്പുറത്ത് പത്ത് വയസുകാരി മരിച്ചത് 'തലച്ചോര്‍ തിന്നുന്ന അമീബ' മൂലം; എന്താണ് ഈ രോഗം?

Synopsis

മലപ്പുറം പെരിന്തല്‍മണ്ണയില്‍ രണ്ട് ദിവസം മുന്‍പ് പത്ത് വയസ്സുകാരി മരിച്ചത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ പരിശോധിച്ച സാംപിളുകളിലാണ് അപൂര്‍വ മസ്തിഷ്കജ്വരം ബാധിച്ചതായി കണ്ടെത്തിയത്. 

മലപ്പുറം പെരിന്തല്‍മണ്ണയില്‍ രണ്ട് ദിവസം മുന്‍പ് പത്ത് വയസ്സുകാരി മരിച്ചത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ പരിശോധിച്ച സാംപിളുകളിലാണ് അപൂര്‍വ മസ്തിഷ്കജ്വരം ബാധിച്ചതായി കണ്ടെത്തിയത്. 

അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം നീഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. വെള്ളത്തിലൂടെയാണ് രോഗാണ് മനുഷ്യരിലേക്ക് പടരുന്നത്. പുഴയിലും ക്വാറികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുവിന്‍റെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന പറഞ്ഞു.

എന്താണ്  'തലച്ചോര്‍ തിന്നുന്ന അമീബ' ...

'തലച്ചോര്‍ തിന്നുന്ന അമീബ'  എന്ന് വിശേഷണമുളള നീഗ്ലേറിയ ഫൗളേറി അമീബ ജലത്തില്‍ നിന്ന് മൂക്കുവഴിയാണ് മനുഷ്യശരീരത്തില്‍ പ്രവേശിക്കുക. ഒഴുക്കുകുറഞ്ഞതോ കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങളില്‍ ഇറങ്ങുമ്പോഴോ ശുദ്ധീകരിക്കാത്ത വാട്ടര്‍ ഹീറ്ററുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴോ ശരീരത്തില്‍ കടക്കാം. നേരിട്ട് വെയിലേല്‍ക്കുന്ന ജലാശയമായാല്‍പോലും 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് താങ്ങാന്‍ ഈ അമീബയ്ക്ക് കഴിയും. നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നത് വഴി മരണം സംഭവിക്കാം. 

2016 മാര്‍ച്ചില്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ് എന്ന അപൂര്‍വ്വ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ചുങ്കം സ്വദേശിയുമായ 17 വയസുകാരനാണ് അന്ന് ഈ അസുഖം ബാധിച്ച് മരിച്ചത്.  കടുത്ത പനിയും തലവേദനുമായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ച കുട്ടിയ്ക്ക് മസ്തിഷിക ജ്വരം അഥവാ മെനിഞ്ചൈറ്റിസിനുള്ള ചികിത്സയാണ് ആദ്യം നല്‍കിയത്. 
 
കുട്ടി കായലില്‍ കുളിച്ചിരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അമീബിക് മെനിഞ്ചൈറ്റിസിന്റെ സാധ്യത പരിശോധിച്ചത്. പരിശോധനയില്‍ ഈ നിഗമനം ശരിയാണെന്ന് തെളി‍ഞ്ഞു. നിഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവി (അമീബ) ഉണ്ടാക്കുന്ന അസുഖമാണ് അമീബിക് മെനിഞ്ചെറ്റിസ്. ജലാശയങ്ങളിലാണ് ഈ ഏകകോശ ജീവിയെ സാധാരണ കണ്ടു വരുന്നത്.

കുളിക്കുമ്പോഴോ നീന്തുമ്പോഴോ മൂക്കിലൂടെയാവും ഇത് മനുഷ്യശരീരത്തില്‍ പ്രവേശിക്കുക.  മറ്റു മെനിഞ്ചൈറ്റിസ് രോഗങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ തലച്ചോറില്‍ നാശം വരുത്തുന്നതാണു അമീബിക് മെനിഞ്ചൈറ്റിസ്. രാജ്യത്താകെ തന്നെ പത്തോളം പേര്‍ക്ക് മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളുവെന്നാണ് വിവരം. 

മൂക്കിനുള്ളിലൂടെ ശരീരത്തിലെത്തുന്ന അമീബ നേരെ മസ്തിഷ്കത്തിലേക്കാണ് പ്രവേശിക്കുക. തലച്ചോറിനുള്ളില്‍ മണം അറിയാനുള്ള ഞരമ്പിലാവും ഇവയുടെ സാന്നിധ്യമുണ്ടാവാറ്. തലച്ചോറില്‍ സംവേദനത്തിനുപയോഗിക്കുന്ന രാസവസ്തുക്കളാണ് ഇവയുടെ  ഭക്ഷണം. ഈ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നാണ് വിദഗ്ധാഭിപ്രായം. 

മണ്ണിലും ഈ ഏകകോശ ജീവിയുടെ സാന്നിധ്യമുണ്ടെങ്കില്‍ അവിടെ നിര്‍ജീവമായിരിക്കും. എന്നാല്‍ മലിനപ്പെട്ടതും അല്‍പം ചൂടുള്ളതുമായ വെള്ളം ലഭിച്ചാല്‍ ഈ ഏകകോശ ജീവി വളരെ വേഗം പെറ്റുപെരുകും. തടാകങ്ങള്‍, പുഴകള്‍, തോടുകള്‍, നീന്തല്‍കുളങ്ങള്‍ എന്നിവയില്‍ ഇവ കാണപ്പെടാം.

മൂക്കിലൂടെ വെള്ളം ശക്തിയായി കടന്നു പോകുന്നതാണു രോഗബാധക്ക് കാരണം. വേനലും ജലാശയ മലിനീകരണവും ഒന്നിച്ചായാല്‍ ഇത്തരം രോഗാണു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 46 ഡിഗ്രീ വരെ താപനിലയുള്ള വെള്ളത്തെ അതിജീവിക്കാന്‍ ഈ കോശജീവികള്‍ക്കാവും എന്നാല്‍ തീരെ തണ്ണുത്ത വെള്ളത്തിലും ഉപ്പ് വെള്ളത്തിലും ഇവയ്ക്ക് അതിജീവനം സാധ്യമല്ല.

ലക്ഷണങ്ങള്‍... 

കടുത്ത പനി, തലവേദന, വയറുവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് കഴുത്തുവേദനയും മാനസികാസ്വാസ്ഥ്യവും അപസ്മാര ലക്ഷണങ്ങളും കാണിക്കാം. ജലാശയങ്ങളില്‍ സാധാരണ കാണാറുളള അമീബയാണെങ്കിലും അപൂര്‍വമായാണ് മെനിഞ്ചൈറ്റിസിന് കാരണമാകുന്നത് എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന പറഞ്ഞു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്വാസകോശ ക്യാൻസർ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആറ് ലക്ഷണങ്ങൾ
മൂത്രം പിടിച്ചുവെച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ