വാക്‌സിനെടുത്തവരില്‍ കൊവിഡ് പിടിപെടുമ്പോഴുണ്ടാകുന്ന വ്യത്യാസമെന്ത്?

By Web TeamFirst Published Aug 30, 2021, 3:37 PM IST
Highlights

കൊവിഡിനെതിരായ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കില്‍ പോലും ഇതുവരേക്കും രാജ്യത്തെ ആകെ ജനസംഖ്യയുടെ പത്ത് ശതമാനത്തിന് പോലും മുഴുവന്‍ വാക്‌സിന്‍ ഡോസ് ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

കൊവിഡ് 19 മഹാമാരിയോടുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. രാജ്യത്ത് മൂന്നാം തരംഗഭീഷണി നിലനില്‍ക്കേ കനത്ത ജാഗ്രതയിലാണ് നാം തുടരുന്നത്. കൊവിഡിനെതിരായ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കില്‍ പോലും ഇതുവരേക്കും രാജ്യത്തെ ആകെ ജനസംഖ്യയുടെ പത്ത് ശതമാനത്തിന് പോലും മുഴുവന്‍ വാക്‌സിന്‍ ഡോസ് ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇതിനിടെ ജനിതകവ്യതിയാനം സംഭവിച്ച 'ഡെല്‍റ്റ' വൈറസ് വകഭേദം പോലുള്ള ശക്തമായ ഭീഷണികളും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ പോലും ഈ വകഭേദം രോഗമെത്തിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

അങ്ങനെയെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ പ്രാധാന്യമെന്തെന്നാണ് പലരും ചോദിക്കുന്നത്. തീര്‍ച്ചയായും ഇതിന് പ്രാധാന്യമുണ്ടെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ ഉറപ്പിച്ചുപറയുന്നത്. അതിനുള്ള വലിയ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് വാക്‌സിനെടുത്തവരില്‍ രോഗ തീവ്രത കുറയുമെന്നതാണ്. 

 

 

ഒന്നിച്ച് ധാരാളം പേരിലേക്ക് രോഗമെത്തുമ്പോള്‍ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക് നീങ്ങും. ഇത്രയധികം പേര്‍ക്ക് ആശുപത്രിക്കിടക്കകളും മറ്റ് സൗകര്യങ്ങളും ആവശ്യമായി വരുമ്പോള്‍ അത് നല്‍കാന്‍ സാധിക്കാതെ ആരോഗ്യമേഖല കുഴങ്ങുന്ന അവസ്ഥ വരാം. കൊവിഡ് രണ്ടാം തരംഗത്തില്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ദില്ലിയടക്കമുള്ള നഗരങ്ങളില്‍ ഉണ്ടായതാണ്. 

അതേസമയം വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗതീവ്രത കുറയുമെന്നതിനാല്‍ ആശുപത്രി ആവശ്യങ്ങളും കുറയുന്നു. അതോടെ ആരോഗ്യമേഖല പ്രതിസന്ധിയിലാകാനുള്ള സാധ്യതയും കുറയുന്നു. 

വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൊവിഡ് ലക്ഷണങ്ങളും കൊവിഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും കൊവിഡാനന്തര പാര്‍ശ്വഫലങ്ങളുമെല്ലാം കുറവായിരിക്കുമെന്നതാണ് മറ്റൊരു മെച്ചം. സാധാരണനിലയില്‍ നിന്ന് അല്‍പം വ്യത്യസ്തമായി തലവേദന, ജലദോഷം, തുമ്മല്‍ എന്നിവയെല്ലാമാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കാണുന്ന മൂന്ന് പ്രധാന രോഗലക്ഷണങ്ങളെന്ന് യുകെയില്‍ നിന്ന് പുറത്തുവന്ന പഠനറിപ്പോര്‍ട്ട് പറയുന്നു. 

 

 

പനി, തൊണ്ടവേദന, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ തുടങ്ങിയ കൊവിഡ് ലക്ഷണങ്ങളെല്ലാം രണ്ടാമതായേ വരൂവെന്നും മിക്കവരിലും വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ ലക്ഷണങ്ങള്‍ തന്നെ വളരെ കുവായേ പ്രകടമാകൂവെന്നും ഈ പഠനം പറയുന്നു.

Also Read:- കൊവിഡിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള രണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍...

click me!