
ചെവിക്ക് ഉള്ളില്‍ നിന്നും സ്വന്തം ഹൃദയമിടിപ്പ് കേട്ടാണ് ക്യാരി എന്ന വീട്ടമ്മ ഉണര്‍ന്നിരുന്നത്. കാലിഫോര്‍ണിയ സ്വദേശിയാണ് ക്യാരി. ഇടത് ചെവിയില്‍ നിന്നും എപ്പോഴും കേട്ടിരുന്ന ശബ്ദം ക്യാരിയെ അസ്വസ്ഥയാക്കിയിരുന്നു. മറ്റ് ശബ്‌ദങ്ങള്‍ ഒന്നും കേള്‍ക്കാത്ത തരത്തില്‍ ക്യാരിയുടെ ചെവിയില്‍ നിന്നും ആ ശബ്ദം മുഴങ്ങി കേട്ടിരുന്നു.
സഹിക്കാതെ വന്നപ്പോള്‍ ക്യാരി അടുത്തുളള ഇഎന്‍ടി സ്പെഷ്യലിസ്റ്റിനെ കാണിച്ചു. എന്നാല്‍ പല ആശുപത്രികള്‍ കയറി ഇറങ്ങിയെന്നത് അല്ലാതെ ക്യാരിയുടെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതുമൂലം വിഷാദം വരെ ക്യാരിയെ തേടിയെത്തി. ശരീരഭാരം കുറഞ്ഞു. മാനസിക പിരിമുറുക്കം മൂലം മരുന്ന് കഴിക്കേണ്ട അവസ്ഥയും ക്യാരിയ്ക്കുണ്ടായി. തുടര്‍ന്ന് ഏതോ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് ക്യാരി ചെവിയുടെ സ്പെഷ്യലിസ്റ്റായ ഡോ. ക്വിന്‍റനെ സമീപിച്ചു. Superior Semicircular Canal Dehiscence (SSCD) എന്ന അപൂര്‍വ്വ രോഗമാണ് ക്യാരിക്കെന്ന് ഡോക്ടര്‍ കണ്ടെത്തി. സിടി സ്കാനിലൂടെയാണ് ഡോക്ടര്‍ ഇത് കണ്ടെത്തിയത്.
ചെവിയുടെ അകത്തെ ഭാഗത്തെ (inner ear) എല്ലിന്റെ അഭാവം ആണ് ഈ രോഗം. ഇതുമൂലം രോഗിക്ക് തന്‍റെ ശരീരത്തിനകത്ത് നിന്നും ഉണ്ടാകുന്ന ശബ്ദം വരെ കേള്‍ക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍ പറയുന്നു. യുസിഎല്‍എ ഹെല്‍ത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ ക്യാരിയുടെ രോഗം ഭേദമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. National Organization for Rare Disorders (NORD) 1996ലാണ് ഈ അപൂര്‍വ്വ രോഗം കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam