
ദില്ലി: മുസ്‍ലിംകളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് രംഗത്ത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് രഞ്ജിത് ശ്രിവാസ്തവയാണ് മുസ്ലീം വിഭാഗത്തിലുള്ളവരുടെ വീടുകളിലെ പശുക്കളെ തിരിച്ചുപിടിക്കണമെന്ന വാദവുമായി രംഗത്തെത്തിയത്.
ഹിന്ദുപെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ വിവാഹം ചെയ്യുന്നതും പ്രണയിക്കുന്നതും ലവ് ജിഹാദ് ആകുന്നതുപോലെ മുസ്ലീം വീടുകളിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനെയും ലൗ ജിഹാദായി കണക്കാക്കണമെന്നാണ് ശ്രിവാസ്തവയുടെ ആവശ്യം. ഇക്കാര്യത്തില്‍ നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'മുസ്‍ലിംകളുടെ വീട്ടിലെ പശുക്കളെ പിടിച്ചെടുക്കണം. ഹിന്ദുപെണ്‍കുട്ടികള്‍ മുസ്ലീം വിഭാഗത്തിലുള്ളവരുടെ വീട്ടില്‍ പോകുന്നതിനെയും പ്രണയിക്കുന്നതിനെയും ലവ് ജിഹാദാണെന്ന് നമ്മള്‍ കരുതുന്നു. ഇതു അതുപോലെ 'ഗോമാതാവ്' പോകുന്നതിനെയും ലൗ ജിഹാദായി കണക്കാക്കണം'. ഏതു വിധേനയേയും മുസ്‍ലിംകളുടെ വീടുകളിലുള്ള പശുക്കളെ തിരിച്ച് കൊണ്ടു വരണമെന്നും രഞ്ജിത് ശ്രീവാസ്തവ് പറയുന്നു.
ചത്ത പശുക്കളെ കുഴിച്ചിടരുതെന്നും ഹിന്ദു ആചാര പ്രകാരം ദഹിപ്പിക്കുകയാണ് വേണ്ടതെന്നും ശ്രിവാസ്തവ കൂട്ടിച്ചേര്‍ത്തു. നേരത്തയും തീവ്രഹിന്ദുത്വ നിലപാടുകള്‍ കൊണ്ടും വിവാദ പരാമര്‍ശങ്ങള്‍ കൊണ്ടും മാധ്യമ ശ്രദ്ധ നേടിയ നേതാവാണ് രഞ്ജിത് ശ്രിവാസ്തവ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam