
ദില്ലി: കേരളത്തിൽ 'വീണ സർവീസ് ടാക്സ്' നിലനിൽക്കുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ പദ്ധതികൾ തുടങ്ങാൻ പിണറായി വിജയന്റെ കുടുംബത്തിന് കമ്മീഷൻ നൽകണമെന്നും അഴിമതി,പ്രീണനം,കുടുംബാധിപത്യം എന്നിവയിൽ യുഡിഎഫും എൽഡിഎഫും ഒരുപോലെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സ്പീക്കറിന്റെ മിത്ത് പരാമർശമെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം ചൈന ഇന്ത്യയുടെ ഭുമി കൈയേറി എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയും രാജീവ് ചന്ദ്രശേഖർ വിമർശനമുയർത്തി. ചൈനയുമായി ബന്ധമുള്ളത് രാഹുൽ ഗാന്ധിയുടെ കോൺഗ്രസിനാണെന്നും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ചൈനയുമായി ഒത്ത് തീർപ്പിന് തയ്യാറാകാത്തത് മോദി സർക്കാർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ യാഥാർത്ഥ്യം മറച്ച് വെയ്ക്കുകയാണെന്നും രാഹുലാണ് ചൈനയുമായി ധാരണാപത്രം ഒപ്പ് വെച്ചതെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
കർണാടകയിലെ കോൺഗ്രസ് സർക്കാറിനെയും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. കർണാടകയിലെ ജനജീവിതം ദുരിതത്തിലാണെന്നും കർണാടകയിലെ കർഷകരെ കോൺഗ്രസ്സ് ദ്രോഹിക്കുകയാണെന്നും വൈദ്യുതിയുടെ അഭാവം കർഷകർക്ക് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത നിരക്ക് കോൺഗ്രസ് സർക്കാർ കുത്തനെ കൂട്ടി. ഡിഎംകെയുടെ സമ്മർദത്തിന് വഴങ്ങി കാവേരിയിൽ നിന്ന് വെള്ളം തുറന്ന് വിടാൻ ഡികെ ശിവകുമാർ തയാറായി അതുകൊണ്ട് 16 ജില്ലകളിൽ വരൾച്ച രുക്ഷമാണ്. കുട്ടികളുടെ മികച്ച ഭാവിക്കായി കൊണ്ട് വന്ന പുതിയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നു. സംസ്ഥാന സർക്കാർ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇതിലൂടെ വെളിവാകുന്നത് അഴിമതിയാണെന്നും അദ്ദേഹം വിമർശിച്ചു. കർണാടകയിലെ സർക്കാർ എം എൻ സി ആണെന്നും എം എന്നാൽ മിസ്സ് ഗവേണൻസും എൻ എന്നാൽ നോ ഡെവലപ്പ്മെന്റും സി എന്നാൽ കറപ്ഷനുമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.