
ഗുരുഗ്രാം: കാറിൽ സഹപ്രവർത്തകയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പുരുഷനെ കബളിപ്പിച്ച് പൊലീസുകാരനെന്ന വ്യാജേന ഒരാൾ 1.40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അനാശാസ്യ കുറ്റം ചുമത്തി ഇരുവർക്കുമെതിരെ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിഴയിനത്തിലെന്ന് പറഞ്ഞ് ഈ പണം തട്ടിയെടുത്തത്.
ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച രാത്രി 8.15 ഓടെ കിംഗ്ഡം ഓഫ് ഹെവനിന് സമീപം കാറിൽ ഇരിക്കുമ്പോൾ പൊലീസ് യൂണിഫോം ധരിച്ച ഒരാൾ അവരെ സമീപിക്കുകയായിരുന്നു. ഇയാൾ തങ്ങളെ സമീപിച്ച് കാറിന്റെ ചില്ല് താഴ്ത്താൻ ആവശ്യപ്പെട്ടതായി പരാതിക്കാരനായ ശുഭം തനേജ പറയുന്നു. തുടർന്ന് ഇയാൾ ഇരുവരുടെയും മൊബൈൽ ഫോണുകളും തിരിച്ചറിയൽ കാർഡുകളും കൈക്കലാക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെട്ട് പോകണമെങ്കിൽ രണ്ട് ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി തനേജ പരാതിയിൽ പറയുന്നു.
"ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ എടിഎം കാർഡിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചു, 40,000 രൂപ കാറിൽ സൂക്ഷിച്ചിരുന്നു. 1.40 ലക്ഷം രൂപ എടുത്ത ശേഷം ഞങ്ങളുടെ ഫോണുകളും തിരിച്ചറിയൽ കാർഡുകളും തിരികെ നൽകി അയാൾ ഓടിപ്പോയി. ഞങ്ങൾ ഞങ്ങളുടെ വീടുകളിലെത്തി വ്യാഴാഴ്ച പരാതി നൽകി." തനേജ പറഞ്ഞു. പരാതിയെത്തുടർന്ന്, വ്യാഴാഴ്ച വൈകുന്നേരം സെക്ടർ 29 പൊലീസ് സ്റ്റേഷനിൽ ഐപിസി സെക്ഷൻ 384 (കൊള്ളയടിക്കൽ) പ്രകാരം "വ്യാജ പോലീസുകാരന്" എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ സജ്ജൻ സിംഗ് പറഞ്ഞു.
Read Also: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഹോട്ടലുകളിൽ പരിശോധന; യുവാവ് പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam